'അബ്കി ബാര്‍ നിതീഷ് സര്‍ക്കാര്‍'; കര്‍പ്പൂരി താക്കുറിന്റെ പിന്നാക്ക സംവരണവും സാമൂഹ്യനീതി വിഷയങ്ങളും ഏറ്റെടുത്തു; ബിജെപിയുടെ ഹിന്ദുത്വ വോട്ടിനൊപ്പം കൈവിടാത്ത സ്ത്രീ വോട്ടര്‍മാരും; ബൂത്തിലേക്ക് ഇരച്ചെത്തിയ മഹിളകള്‍ വിജയം സുനിശ്ചിതമാക്കി; ലാലുവിന്റെ മുസ്ലിം-യാദവ് ഫോര്‍മുലക്ക് പകരം യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെയും മഹാ ദളിതുകളെയും ഒപ്പം ചേര്‍ത്തു; മദ്യനിരോധനം വോട്ടായി; ബീഹാറിനെ 'നിതീഷ്' വീണ്ടും തൂക്കിയ കഥ
പാട്‌നാ: ബീഹാളില്‍ വിജയിക്കുന്ന മോദി-നിതീഷ് കോംബോ. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഒറ്റകക്ഷി. തൊട്ടു പിന്നില്‍ ജെഡിയു. മുന്നണിയില്‍ രണ്ടു പാര്‍ട്ടികളും മത്സരിച്ചത് 101 സീറ്റില്‍ വീതമാണ്. അങ്ങനെ ആ മുന്നണി ബീഹാര്‍ കീഴടക്കുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ നേട്ടമുണ്ടാക്കിയാണ് നിതീഷ് കുമാറിന്റെ ജെഡിയു തിളങ്ങും വിജയം നേടിയത്. ബീഹാറിനെ അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരി. പ്രതിപക്ഷ പ്രചരണമൊന്നും ഒരിടത്തും ഏശിയില്ല. ഈ മുന്നണി നേട്ടത്തില്‍ കൂടുതല്‍ സീറ്റ് ബിജെപിക്കാണ്. ഇത് മോദി പ്രഭാവത്തിന് തെളിവായി ബിജെപി ഉയര്‍ത്തിക്കാട്ടും. ബീഹാറിനെ ഇനിയും നിതീഷ് തന്നെ ഭരിക്കും. ലോക്‌സഭയില്‍ ജെഡിയുവിന്റെ പിന്തുണ അനിവാര്യതയാണ് ബിജെപിക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിച്ചു. അധികാരത്തിലുമെത്തി. പക്ഷേ നിതീഷ് കളം മാറി വീണ്ടും മുഖ്യമന്ത്രിയായി. പക്ഷേ തേജ്വസി യാദവിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള മഹാസഖ്യ നീക്കം നിതീഷിനെ ഞെട്ടിച്ചു. അങ്ങനെ വീണ്ടും മോദി പക്ഷത്ത് എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ നേട്ടം. പിന്നാലെ നിയമസഭയും കീഴടക്കി ആ കൂട്ടുകെട്ട്. ഇതിന് പിന്നില്‍ വികസന ചര്‍ച്ചയാണ്. സാമൂഹിക നീതി ഉറപ്പാക്കി നടത്തിയ നീക്കം. വികസനമെന്ന സാധാരണക്കാരിലേക്ക് പണം എത്തിക്കുകയാണെന്ന് നിതീഷ് വിശ്വസിച്ചു. ആ വിശ്വാസമാണ് ബീഹാറിനെ വീണ്ടും എന്‍ഡിഎ പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നത്.
സോഷ്യലിസ്റ്റ് നേതാവായിരുന്ന കര്‍പ്പൂരി താക്കുര്‍ മുഖ്യമന്ത്രിയായിരുന്ന ഹ്രസ്വകാലയളവില്‍ കൊണ്ടു വന്ന പിന്നാക്ക സംവരണം ഉള്‍പ്പടെയുള്ള സാമൂഹ്യനീതി വിഷയങ്ങള്‍ ഏറ്റെടുത്ത് നിതീഷ് തന്റെ വോട്ടുബാങ്കുറപ്പിച്ചു. പിന്നാക്ക വിഭാഗത്തില്‍ അതി പിന്നാക്ക വിഭാഗത്തെയും ദളിത് വിഭാഗത്തില്‍ മഹാദളിത് വിഭാഗങ്ങളെയും സൃഷ്ടിച്ച് സാമൂഹ്യ പുരോഗതി മുദ്രാവാക്യങ്ങളുടെ പിന്നണിയിലൂടെ വോട്ട് ബാങ്കുകള്‍ നിര്‍മിച്ചു. ലാലു പ്രസാദ് യാദവിന്റെ മുസ്ലിം-യാദവ് ഫോര്‍മുലക്ക് പകരം യാദവ ഇതര പിന്നാക്ക വിഭാഗങ്ങളെയും മഹാദളിതുകളെയും ഒപ്പം ചേര്‍ത്തു. മദ്യനിരോധനം ഉള്‍പ്പടെയുള്ള തീരുമാനങ്ങളിലുടെ സ്ത്രീവോട്ടര്‍മാരുടെ പിന്തുണയും ഉറപ്പിച്ചു.
ആങ്ങനെ മൂന്നില്‍ രണ്ട് ഭൂരിക്ഷത്തോടെ എന്‍ഡിഎക്ക് ബിഹാറില്‍ ചരിത്രവിജയം എത്തുകയാമ്. ഇരുപതുകൊല്ലത്തെ നിതീഷ് രാജ് ഇനിയും തുടരും. ഭരണത്തിലെ പോരായ്മകള്‍ക്ക് പുറമെ എസ്‌ഐആര്‍, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയര്‍ത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. വോട്ട് ചോരിയെന്ന ഹൈജ്രന്‍ ബോംബ് തകര്‍ത്തത് കോണ്‍ഗ്രസിനെയാണ്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനവും സ്ത്രീകളുടെ വോട്ടിങ് ശതമാനവും ഉയര്‍ന്നു രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സ്ത്രീകളുടെ വോട്ടിങ് ശതമാനം വര്‍ധിച്ചത് നിതീഷ് രാജിലേക്ക് വീണ്ടും കാര്യങ്ങളെത്തിച്ചു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. അത് മികച്ച ആസൂത്രണത്തിലൂടെ ബിജെപി-ജെഡിയു ക്യാമ്പുകള്‍ നടപ്പാക്കുന്നതാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറിനൊപ്പമുള്ള വോട്ടും സ്ത്രീകളുടെ വോട്ടും ബിജെപിയുടെ വോട്ടുബാങ്കും ചേര്‍ന്ന് വിജയം സുനിശ്ചിതമാക്കി. 20 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെതിരേ വികാരം ഉയരാമെങ്കിലും അതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ്ങിലൂടെ തകര്‍ത്തു. ജംഗിള്‍ രാജ്, കുടുംബാധിപത്യം, അഴിമതി തുടങ്ങി നിതീഷിന്റെ ആയുധങ്ങളും ലക്ഷ്യം കണ്ടു. ബിജെപി, ജെഡിയു, എല്‍ജെപി (രാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യമായി തിരഞ്ഞെടുപ്പിനിറങ്ങിയത്. 101 സീറ്റുകളില്‍വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബിജെപി ദേശീയനേതാക്കള്‍ പ്രചാരണവേളയില്‍ ആവര്‍ത്തിച്ചു. നിതീഷ് കുമാറിന്റെ സ്വീകാര്യതയെ അങ്ങനെ അവര്‍ മുതലെടുത്തു. നിതീഷിനെ പോലെ മറ്റൊരു നേതാവ് ജെഡിയുവില്‍ ഇല്ലെന്നതും അന്തരിച്ച സുശീല്‍ മോദിയെ പോലെ തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതും നിതീഷിന് തുണയായി.
റെക്കോഡ് പോളിങ്ങായിരുന്നു ഇക്കുറി രേഖപ്പെടുത്തിയത്, 66.91 ശതമാനം. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 68.76 ശതമാനവുമായിരുന്നു പോളിങ്. 2020-ല്‍ ഇത് 57.29 ശതമാനമായിരുന്നു, അതായത് 9.62 ശതമാനത്തിന്റെ വര്‍ധന. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 71.6 ശതമാനമായിരുന്നു സ്ത്രീകളുടെ പോളിങ് ശതമാനം. പുരുഷന്മാരുടേതാകട്ടെ, 62.8 ശതമാനവും. സ്ത്രീകളുടെ വോട്ടിങ് ശതമാനം വീണ്ടും നിതീഷിനെ അധികാരത്തില്‍ എത്തിക്കുയാണ്. നിതീഷ് കുമാറിന് കീഴിലാണെന്ന് നരേന്ദ്ര മോദിയും അമിത് ഷായും പ്രഖ്യാപിച്ചതും നിര്‍ണ്ണായകമായി. ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ദ്രജീത് പ്രസാദ് ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി തുടങ്ങിയവയായിരുന്നു മഹാഗഢ്ബന്ധനിലുണ്ടായിരുന്നത്. ആര്‍ജെഡിയുടെയും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെയും കരുത്തിലായിരുന്നു ഈ സഖ്യത്തിന്റെ നിലനില്‍പ്പ്. ബിഹാറിന്റെ ജാതിരാഷ്ട്രീയത്തില്‍ യാദവ-മുസ്ലിം വോട്ടുബാങ്കിനപ്പുറത്തേക്ക് തേജസ്വിക്കും ആര്‍ജെഡിക്കും വളരാന്‍ കഴിയുന്നില്ലെന്നതും തെളിയുകയാണ്.
നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ രംഗത്തുേ വന്നിട്ടുണ്ട്. നിതീഷ് കുമാര്‍ എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 'അബ്കി ബാര്‍ നിതീഷ് സര്‍ക്കാര്‍' എന്ന വ്യക്തമായ മുദ്രാവാക്യവുമായാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഫലം പുറത്തുവരുമ്പോഴും ആ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്നും ജയ്സ്വാള്‍ പറഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കിയത് നിതീഷ് കുമാറായതിനാല്‍, സ്വാഭാവികമായും അദ്ദേഹം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
