തിരുവമ്പാടി കൊടുക്കില്ലെന്ന് ലീഗ് മുഖത്ത് നോക്കി പറഞ്ഞു; മലമ്പുഴയിലോ ബേപ്പൂരിലോ മത്സരിച്ചാല്‍ ജയം ഉറപ്പെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കളിയാക്കി; നിലമ്പൂരില് മത്സരിച്ച് തോറ്റു തുന്നം പാടാന്‍ ഇല്ലെന്ന് പറഞ്ഞ് സജി മഞ്ഞക്കടമ്പിലും നിലമ്പൂരാനെ കൈയ്യൊഴിഞ്ഞു; അന്‍വറിന്റെ മനസ്സില്‍ ഇപ്പോഴും 'യുഡിഎഫ്' പ്രതീക്ഷ; അന്‍വറിസത്തെ തകര്‍ത്ത് തുടക്കം; ഇനി ഷൗക്കത്തിന് നേരിടേണ്ടത് പിണറായിസം; നിലമ്പൂരില്‍ കോണ്‍ഗ്രസ്-സിപിഎം നേര്‍ക്ക് നേര്‍ പോര്
കോഴിക്കോട്: പിവി അന്‍വറിനെ ചതിച്ചത് ഇടതുപക്ഷമോ വലതു പക്ഷമോ? ഈ സംശയം സജീവമകാക്കുന്നതാണ് പിവി അന്‍വറിന്റെ പത്രസമ്മേളനം. എനിക്ക് ഒന്നിനും ശേഷിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറയുന്നു. യുഡിഎഫ് പ്രവേശനത്തിനായി താന്‍ മുന്നോട്ട് വെച്ച ഡിമാന്‍ഡുകള്‍ വെളിപ്പെടുത്തി നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ചര്‍ച്ചയ്ക്ക് പുതിയ മാനം നല്‍കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍.
നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും ബേപ്പൂരില്‍ മത്സരിക്കാനാണ് തനിക്ക് മറുപടി ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു. മലമ്പുഴ നല്‍കാമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതായത് ഉറപ്പുള്ള സീറ്റൊന്നും നല്‍കാമെന്ന് കോണ്‍ഗ്രസ് അന്‍വറിന് ഉറപ്പ് നല്‍കിയില്ല. ഫലത്തില്‍ അന്‍വര്‍ വേണ്ടെന്ന് പറായതെ പറയുകയായിരുന്നു കോണ്‍ഗ്രസ്. അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ തന്നെയാണ് ഈ സൂചനകളുള്ളത്. തിരുവമ്പാടി സീറ്റ് മത്സരിക്കാന്‍ നല്‍കില്ലെന്ന് ലീഗ് പറഞ്ഞുവെന്നും അന്‍വര്‍ സമ്മതിക്കുന്നു. അതായത് ലീഗ് ജയിക്കാത്ത തിരുവമ്പാടി സീറ്റ് പോലും അന്‍വറിന് അവര്‍ നല്‍കിയില്ല. അന്‍വറിനോട് ഒരു താല്‍പ്പര്യവും ലീഗും കാണിച്ചില്ലെന്ന് വ്യക്തം. ഇങ്ങനെ അന്‍വര്‍ തകരുമ്പോള്‍ നിലമ്പൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ പോരടിക്കും. നിലമ്പൂരാന്റെ അന്‍വറിസത്തെ തന്ത്രപരമായി കോണ്‍ഗ്രസ് തകര്‍ത്തു. അതിന്റെ സൂചനകളാണ് അന്‍വറിന്റെ വാക്കുകളിലുള്ളത്. പിണറായിസത്തിനെതിരെയുള്ള പോരാട്ടം നിലമ്പൂരില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. അതില്‍ വേണമെങ്കില്‍ അന്‍വറിനും പങ്കാളിയാകും. അതിനിടെ ഇനിയും തനിക്ക് യുഡിഎഫിലേക്ക് വഴി തുറക്കുമെന്ന പ്രതീക്ഷ അന്‍വറിനുണ്ട്. നിലമ്പൂരില്‍ സജി മഞ്ഞക്കടമ്പലിനെ മത്സരിപ്പിക്കാനും അന്‍വര്‍ ശ്രമിച്ചു. എന്നാല്‍ തനിക്കൊരു സാധ്യതയുമില്ലാത്തിടത്ത് മത്സരിക്കാന്‍ സജി മഞ്ഞക്കടമ്പിലും തയ്യാറായില്ല. അങ്ങനെയാണ് നിലമ്പൂരില്‍ നേരിട്ടുള്ള മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാകുന്നത്. ബിജെപിയും മുന്‍നിര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.
അന്‍വര്‍ മാറുന്നതോടെ ആര്യാടന്‍ ഷൗക്കത്തിന് വലിയൊരു സാധ്യത കോണ്‍ഗ്രസ് കാണുന്നുണ്ട്. പിണറായിസത്തെ തര്‍ക്കാന്‍ നിലമ്പൂരില്‍ ആയാല്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും ജയിക്കാമെന്നാണ് പ്രതീക്ഷ. എന്നാല്‍ എം സ്വരാജിലൂടെ നിലമ്പൂരില്‍ കരുത്തു കാട്ടാന്‍ സിപിഎമ്മും സര്‍വ്വ സജ്ജം. ഇതിനിടെയില്‍ നിലമ്പൂരില്‍ അപ്രസക്തനാകുകയാണ് അന്‍വര്‍. മുന്‍ എംഎല്‍എയുടെ വാക്കുളിലും അത് വ്യക്തം. 'ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കാമെന്ന് പറഞ്ഞു. ഷൗക്കത്തിനെ അംഗീകരിക്കാമെന്നും അറിയിച്ചു. ഒറ്റ കാര്യമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്ന് രേഖാപരമായോ അല്ലെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രഖ്യാപിക്കുകയോ വേണം. ഞാന്‍ എന്റെ ഉറച്ച സിറ്റിങ് സീറ്റാണ് നല്‍കിയത്. അതുകൊണ്ട് ജനങ്ങളുടെ കാര്യങ്ങള്‍ നിയമസഭയില്‍ പറയാന്‍ ഒരു സിറ്റിങ് സീറ്റും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇവര്‍ നാളെ എന്നെ ചവിട്ടിപ്പുറത്താക്കും. അത് ഇപ്പോഴാണ് ആവശ്യപ്പെട്ടത്. മുമ്പ് ആവശ്യപ്പെട്ടിട്ടില്ലായിരുന്നു' അന്‍വര്‍ പറഞ്ഞു. 'കോണ്‍ഗ്രസ് 99 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുകയാണ്. അവര്‍ തോറ്റ പല സീറ്റുകളിലും എനിക്ക് ജയിപ്പിക്കാന്‍ കഴിയും. അതിന് പറ്റിയ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരടക്കം എന്റെ കൈയില്‍ ഉണ്ട്. മലമ്പുഴ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഒന്നിനും അവര്‍ തയ്യാറായില്ല. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ എനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കൂവെന്ന്. ഘടകക്ഷിയാക്കുന്നതും വിട്. അസോസിയേറ്റ് എങ്കില്‍ അസോസിയേറ്റ്. സമ്മതിക്കാന്‍ വേണ്ടിയായിരുന്നില്ല അങ്ങനെ പറഞ്ഞത്, ഇവരുടെ മനസ്സിലിരിപ്പ് അറിയാനായിരുന്നു. 140 സീറ്റില്ലേ, എവിടേയും മത്സരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. പറ്റില്ലെന്ന് മറുപടി നല്‍കി-അന്‍വര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. മുസ്ലീം ലീഗും കൈവിട്ടുവെന്ന് അന്‍വര്‍ പറഞ്ഞു.
മുസ്ലിം ലീഗ് എനിക്ക് സീറ്റ് നല്‍കേണ്ട കാര്യമില്ല. നിലമ്പൂര്‍ സീറ്റ് ഞാന്‍ കോണ്‍ഗ്രസിനാണ് നല്‍കിയത്. അവരാണ് എനിക്ക് സീറ്റ് നല്‍കേണ്ടത്. അപ്പോള്‍ അവരാണ് നല്‍കേണ്ടത്. ലീഗ് നേതൃത്വവും അങ്ങനെയാണ് പറഞ്ഞത്. അത് ന്യായമാണ്. അപ്പോള്‍ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്നോട് ചോദിച്ചത്, നിങ്ങള്‍ക്ക് ബേപ്പൂര്‍ മത്സരിച്ചൂടെയെന്നാണ്. ആദ്യം പറഞ്ഞു മലമ്പുഴ തരാമെന്ന്. പിന്നീട് ബേപ്പൂര്‍. ഒരറ്റ വ്യക്തിയാണ് തന്നെ കൊന്ന് കൊലവിളിച്ചത്. യുഡിഎഫ് നേതൃത്വമല്ല'- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനെയാണ് അന്‍വര്‍ ഉന്നം വയ്ക്കുന്നത്. ലീഗിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതുമില്ല. ഇനിയും യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യം അന്‍വര്‍ മുന്നില്‍ കാണുന്നുണ്ട്. അതിന് വേണ്ടിയാണ് ഈ നയതന്ത്രം. മലമ്പുഴ സീറ്റ് തൃണമൂല്‍ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യര്‍ഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
''ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്നു ചില യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നില്‍. അല്ലാതെ യുഡിഎഫിലെ മറ്റുള്ളവരല്ല. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിനു തയാറായില്ല. പിണറായിസം മാറ്റി നിര്‍ത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താന്‍ ഇപ്പോഴും അവര്‍ മുന്നോട്ടു പോകുകയാണ്. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജ് പിണറായിസത്തിന്റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതില്‍ സ്വരാജ് മുന്‍പന്തിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ത്തതിനു കാരണങ്ങളുണ്ട്'' - അന്‍വര്‍ പറഞ്ഞു. ആരെയും കണ്ടല്ല താന്‍ എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തില്‍നിന്ന് പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പറയുന്നത്. അധികപ്രസംഗം തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാര്‍ട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചാലുടന്‍ പി.വി.അന്‍വറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാന്‍ യുഡിഎഫില്‍ ധാരണയായിരുന്നു. യുഡിഎഫിനു പുറത്തുനിര്‍ത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അന്‍വറിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാല്‍ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അന്‍വര്‍ അതിന് വഴങ്ങുന്നില്ല. ഇതോടെ യുഡിഎഫ് അന്‍വറിലെ ചര്‍ച്ചകളും ഇനി അവസാനിപ്പിക്കും.