വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്: ചാമ്പ്യന്‍സ് ട്രേഡേഴ്സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കി; 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്

Update: 2026-04-06 09:15 GMT

തൃശൂര്‍: വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയെന്ന വിവാദത്തില്‍ കേസെടുത്തു. ചാമ്പ്യന്‍സ് ട്രേഡേഴ്സ് ഉടമ പ്രവീണ്‍ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കിറ്റ് ഓര്‍ഡര്‍ ചെയ്ത ആളെയും പ്രതി ചേര്‍ത്തു. കിറ്റില്‍ 72,542 രൂപ വില വരുന്ന സാധനങ്ങളുണ്ടായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.

സംഭവത്തില്‍ കേസെടുക്കാന്‍ ചാവക്കാട് മജിസ്ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കിയെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. സ്ഥലത്ത് നിന്നും കിറ്റുകള്‍ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കിറ്റ് കിട്ടിയതായി വോട്ടര്‍മാരാരും പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല.

കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രതാപന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കിറ്റുകള്‍ പൊലീസ് കൊണ്ടുപോയതിന് നാട്ടുകാര്‍ സാക്ഷിയാണെന്നുമായിരുന്നു പ്രതാപന്റെ ആരോപണം. എന്നാല്‍ കിറ്റ് പ്രതാപന്റെ നാടകമാണെന്നും ഒരെണ്ണം വിതരണം ചെയ്തതായി തെളിവ് പുറത്ത് വിടാന്‍ മണലൂരെ എന്‍ഡിഎ സ്ഥാനാര്‍ഥി വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു.

ചാമ്പ്യന്‍സ് ട്രേഡേഴ്സ് എന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് തയാറാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയത്. ബിജെപി പ്രവര്‍ത്തകരും സംഘടിച്ചതോടെ കേന്ദ്ര സേന ഇടപെടേണ്ടി വന്നു. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന ഗോഡൗണാണ് വിവാദത്തിലായത്.

തൃശൂര്‍ ഒളരിക്കരയില്‍ കിറ്റ് വിതരണം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി. അതിനിടെ ഭക്ഷ്യക്കിറ്റ് വിവാദം ബിജെപിയുമായി ചേര്‍ന്നുള്ള ടി എന്‍ പ്രതാപന്റെ നാടകമാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. നാട്ടികയിലെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിറോസാണ് പ്രതാപനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

Tags:    

Similar News