എന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി; കഴിഞ്ഞ വട്ടം 16 സീറ്റിലെ വിജയത്തിന്റെ ആത്മവിശ്വാസം അസ്ഥാനത്തായി; ഇക്കുറി ലീഡ് ചെയ്യുന്നത് ആറു സീറ്റുകളില്‍ മാത്രം; ഇടതുകോട്ടകളിലെ വിളളല്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഇടര്‍ച്ച മൂലമോ?

എന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി

Update: 2025-11-14 10:38 GMT

പാറ്റ്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും ക്ഷീണം. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയക്കൊടി പാറിച്ച ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പരമ്പരാഗത ഇടത് കോട്ടകളില്‍ പോലും വിള്ളല്‍ വീഴ്ത്തിയാണ് നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) 20 സീറ്റുകളില്‍ മത്സരിച്ചതില്‍, ഘോഷിയില്‍ മാത്രമാണ് നിലവില്‍ 1294 വോട്ടിന്റെ നേരിയ ലീഡ് നിലനിര്‍ത്തുന്നത്. സിപിഎം ആകട്ടെ, ബിഭൂതിപൂരില്‍ 5451 വോട്ടുകളുടെ വ്യക്തമായ ലീഡോടെ മുന്നിലാണ്. എന്നാല്‍, അഗൗന്‍, അരാ, അര്‍വാള്‍, ബല്‍റാംപൂര്‍, ഭോരെയ്, ദരൗലി, ദരൗണ്ട, ദിഘ, ദുംരവോന്‍, കല്യാണ്‍പൂര്‍, കാരകാട്, പാലിഗഞ്ച്, ഫുല്‍വാരി, പിപ്ര, രാജ്ഗിര്‍, തരാരി, വാരിസ്നഗര്‍, സിറാദെ എന്നിവിടങ്ങളില്‍ സിപിഐഎംഎല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദേശീയ പാര്‍ട്ടിയായ സിപിഎം ആകട്ടെ, വെറും ഒരിടത്ത് മാത്രം മുന്നിലെത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ വിജയിച്ച ടെഗ്രയില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥി ബിജെപിയുടെ രജ്നീഷ് കുമാറിനോട് 29,872 വോട്ടുകള്‍ക്ക് ദയനീയമായി പരാജയപ്പെട്ടു.

2020-ല്‍ സിപിഐഎംഎല്‍, സിപിഎം, സിപിഐ എന്നീ ഇടത് പാര്‍ട്ടികള്‍ സംയുക്തമായി 29 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ 16 സീറ്റുകളില്‍ അവര്‍ വിജയം നേടിയിരുന്നു. 19 സീറ്റുകളില്‍ മത്സരിച്ച CPI(ML)-L 12 എണ്ണം നേടി- 63 ശതമാനം വിജയം. ആറ് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐയും, നാല് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മും രണ്ട് സീറ്റുകള്‍ വീതം നേടി.

കഴിഞ്ഞ തവണ CPI(ML)-L-ന്റെ ശ്രദ്ധേയമായ പ്രകടനം ഉണ്ടായിരുന്നിട്ടും, ഈ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെപ്പ് ക്രമീകരണത്തില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് അധികമായി ലഭിച്ചത്. ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, മുകേഷ് സഹാനിയുടെ വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഐ.പി. ഗുപ്തയുടെ ഇന്ത്യന്‍ ഇന്‍ക്ലൂസീവ് പാര്‍ട്ടിയും ഉള്‍പ്പെടെ കൂടുതല്‍ സഖ്യകക്ഷികളെ കൂട്ടത്തില്‍ ചേര്‍ത്തതാണ് കൂടുതല്‍ സീറ്റുകള്‍ കിട്ടാതിരിക്കാന്‍ കാരണം.

2020-ലെ ഫലങ്ങള്‍ക്ക് നിരീക്ഷകര്‍ വ്യത്യസ്തമായ വിശദീകരണങ്ങളാണ് നല്‍കിയത്. ചിലര്‍ ഇടതുപക്ഷത്തിന്റെ വിജയം ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആശ്രയിച്ചുള്ള വിജയമായി തള്ളിക്കളഞ്ഞപ്പോള്‍, പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ള പാര്‍ട്ടികളുടെ അടിത്തട്ടിലെ പ്രവര്‍ത്തനമാണ് ഫലം കണ്ടതെന്ന് മറ്റുള്ളവര്‍ വാദിച്ചു.

Tags:    

Similar News