ഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയ പോരാട്ടമായതിനാല്‍ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുമെന്ന അഭിപ്രായം ബിജെപിയില്‍ ശക്തം; മഴവില്‍ സഖ്യവും വോട്ട് കച്ചവടവും ചര്‍ച്ചയാക്കാന്‍ അനുവദിക്കില്ല; നിലമ്പൂരില്‍ ബിജെപിയും ആലോചനകളില്‍; അന്‍വര്‍ കളി തുടരുന്നു; മത്സര ചിത്രം നാളെ തെളിയും

Update: 2025-06-01 00:57 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും മത്സരിക്കും. സ്ഥാനാര്‍ഥിയാകുന്നതിന് പരിഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറാക്കി. ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ അന്തിമമായി തീരുമാനിക്കും. ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് നിര്‍ണ്ണായകം. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്സിന്റെ അഭിപ്രായവും കേള്‍ക്കും. പ്രാദേശിക നേതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ബിജെപിക്ക് താത്പര്യക്കുറവില്ലെന്നാണ് പുറത്തു വരുന്ന ഇപ്പോഴത്തെ സൂചനകള്‍. പരമാവധി വോട്ട് ബിജെപി പിടിക്കാന്‍ ശ്രമിക്കും. വോട്ട് കച്ചവടമെന്ന ആരോപണത്തെ ചെറുക്കാനാണ് ഇത്. നിലമ്പൂരില്‍ മഴവില്‍ സഖ്യം ഉണ്ടെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. ബിഡിജെഎസ് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച തീരുമാനം എന്‍ഡിഎയിലെ ചര്‍ച്ചകള്‍ക്കുശേഷം എടുക്കുമെന്നായിരുന്നു നേരത്തെ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.

ബിഡിജെഎസ് മത്സരിച്ചാല്‍ വോട്ടു കുറയുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതു കൂടി പരിഗണിച്ചാണ് മത്സരം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക നല്‍കി കഴിഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജും മണ്ഡലത്തില്‍ സജീവം. പിവി അന്‍വര്‍ ഇപ്പോഴും ആലോചനയിലാണ്. ഇതിനിടെയാണ് ബിജെപിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നീക്കം സജീവമാക്കുന്നത്. ഇതോടെ അടിയൊഴുക്കുകള്‍ നിലമ്പൂരില്‍ നിര്‍ണ്ണായകമാകും. നാളെയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം. അതുകൊണ്ട് തന്നെ എല്ലാം നാളെ വ്യക്തമാകും.

ഏതുതിരഞ്ഞെടുപ്പും രാഷ്ട്രീയപ്പോരാട്ടമായതിനാല്‍ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കുമെന്ന അഭിപ്രായം ബിജെപിയില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നത്. അതിനിടെ .വി.അന്‍വറിനെ യു.ഡി.എഫിലെത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം.പി പ്രതികരിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ച് അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അദ്ദേഹത്തെ കൈപിടിച്ച് കൂടെ കൂട്ടിയേനെ-സുധാകരന്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ അന്‍വറിന് വിനയായി. അന്‍വറിനോട് ആര്‍ക്കും വിദ്വേഷമില്ല. യു.ഡി.എഫില്‍ വരാന്‍ തയാറാണെങ്കില്‍ പ്രശ്നങ്ങള്‍ പുനഃപരിശോധിക്കും. അന്‍വര്‍ സി.പി.എമ്മിനെതിരെ സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തോട് അടുപ്പിച്ചത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് ശക്തമാണ്. അന്‍വര്‍ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ കരുത്തായേനെ. സ്വരാജിനെ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് മത്സരത്തിനെത്തിയത്.

സി.പി.എം നിര്‍ബന്ധിച്ച പ്രകാരമാണ് സ്ഥാനാര്‍ത്ഥിയായതെന്നും കെ. സുധാകരന്‍ പറഞ്ഞു. അന്‍വറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ശ്രമം നടത്തിയിട്ടുണ്ട്.

Tags:    

Similar News