'നമ്മുടെ വോട്ട് വികസനത്തിന്.......'; ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രണേഷ് രാജേന്ദ്രന്‍; സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Update: 2026-04-09 09:55 GMT

പാലക്കാട്: ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിറ്റൂലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് രാജേന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി മുരുകദാസിനായി വോട്ടു തേടിയത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പ്രാണേഷ് പിന്‍വലിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം.

'നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടുപേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞു.

ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തില്‍ ചിറ്റൂര്‍ തിരിച്ചടിക്കുമെന്നു പറഞ്ഞാണ് പ്രാണേഷിന്റെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരുകദാസിന് മോതിരമാണ് ചിഹ്നം. അപരനായ സ്ഥാനാര്‍ഥിക്ക് സമാനമായ, മാലയുമാണ് ചിഹ്നം. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അപരന്റെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിയിരുന്നു.

ഇതു പരാമര്‍ശിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ ജനത ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചൂണ്ടിക്കാട്ടുന്നു.

'ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്' എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ജനങ്ങളോട് ഞങ്ങള്‍ക്ക് പറയാനുളളത്, അഡ്വ. വി മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങള്‍ പ്രചരിപ്പിക്കുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ഇത്തരം ഗുണ്ടാവിളയാട്ടങ്ങള്‍ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്. നാടിന്റെ നന്മയും വികസനത്തുടര്‍ച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങള്‍ തളളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്. നമ്മുടെ ചിഹ്നം മോതിരം. വോട്ട് എല്‍ഡിഎഫിന്- എന്നും പ്രണേഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സംഭവം വിവാദമായതോടെ പ്രണേഷ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Tags:    

Similar News