പതിനായിരത്തില്‍ അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഷൗക്കത്ത്; അയ്യായിരത്തില്‍ ജയിക്കുമെന്ന് കണക്കു കൂട്ടുന്ന സ്വരാജ്; 10 ശതമാനം വോട്ടില്‍ വാശി കാണുന്ന അന്‍വര്‍; വോട്ടുയര്‍ത്താന്‍ ബിജെപിയും; സെമി ഫൈനല്‍ ദിവസം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; നിലമ്പൂരില്‍ നിറയുന്നത് ആവേശം; പെട്ടിയില്‍ വോട്ട് വീണു തുടങ്ങി; 23ന് ആരു ചിരിക്കും?
മലപ്പുറം: നിലമ്പൂരില്‍ ജനവധി. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ മോക് പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീനില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടോയെന്നടക്കമാണ് മോക് പോളിംഗില്‍ പരിശോധിച്ചത്. അതിന് ശേഷം ഏഴു മണിയോടെ ജനവധിയും രേഖപ്പെടുത്തല്‍ തുടങ്ങി. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണല്‍. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ), സാദിഖ് നടുത്തൊടി(എസ്ഡിപിഐ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. പി.വി.അന്‍വര്‍ തുടങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. അടിയൊഴുക്കുളാകും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം. കോണ്‍ഗ്രസും സിപിഎമ്മും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
എല്ലാ സ്ഥാനാര്‍ഥികളുടെയും പോളിംഗ് ഏജന്റുമാരെ കൂടി പങ്കെടുപ്പിച്ചാണ് വോട്ടിംഗ് മെഷീന് തകരാറില്ലെന്ന് ഉറപ്പിച്ചത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കും. ആറിനുശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 14 പ്രശ്‌ന സാധ്യത ബൂത്തുകളാണ്.
വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചത്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാക്‌പോരും വിവാദങ്ങളും ഇടതടവില്ലാതെ തുടര്‍ന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധമായിരുന്നു സംഭവിച്ചത്.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. . 2,32,381 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്. നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം.
ആര്യാടന്‍ ഷൗക്കത്തിന് 10,000ത്തിനും,15,000ത്തിനും ഇടയില്‍ ഭൂരിപക്ഷം യു.ഡി.എഫ് കണക്കുകൂട്ടമ്പോള്‍, 5,000ത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന്റെ മനസില്‍. പത്ത്ശ തമാനം വോട്ടെങ്കിലും പിടിക്കുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍ ക്യാമ്പ്. ബിജെപിയും വോട്ടുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ്. അവസാന നിമിഷം അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസുമായി കൂട്ടു ചേര്‍ന്നിരുന്നെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന എല്‍.ഡി.എഫ് ക്യാമ്പിനെ വെട്ടിലാക്കി. വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി ഗോവിന്ദന്‍ രംഗത്തെത്തിയെങ്കിലും, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് ചലനമുണ്ടാക്കുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. പ്രസ്താവനയില്‍ സി.പി.ഐയ്ക്കും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും തള്ളി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബന്ധം എല്‍.ഡി.എഫ് ശക്തമായി ഉന്നയിച്ചതോടെ പ്രതിരോധത്തിലായ യു.ഡി.എഫിന് ആര്‍.എസ്.എസ് വിവാദം അപ്രതീക്ഷിതമായി വീണു കിട്ടിയ ആയുധമായി. എന്നാല്‍ വൈകുന്നേരത്തോടെ വാര്‍ത്താ സമ്മേളനം നടത്തി മുഖ്യമന്ത്രി ഗോവിന്ദന്റെ പ്രസ്താവനയിലെ അപകടം തിരുത്തി. എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന നിലമ്പൂരില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സഹായത്തിനായുള്ള പ്രണയാര്‍ദ്രമായ ഓര്‍മ്മപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.