മത്സരിക്കാന്‍ പണം പ്രശ്നമാകില്ലെന്ന് അന്‍വറിനെ അറിയിച്ച് തൃണമൂല്‍ ദേശീയ നേതൃത്വം; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് കേരളത്തില്‍ പകരം വീട്ടണമെന്ന നിലപാടില്‍ മമത; 2026ല്‍ വിജയ സീറ്റ് യുഡിഎഫ് ഉറപ്പ് കൊടുത്താല്‍ അന്‍വര്‍ തൃണമൂല്‍ വിടും; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമോ?

Update: 2025-06-01 01:22 GMT

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം തുടരണമോ അതോ യുഡിഎഫില്‍ എത്തണമോ എന്നതില്‍ നിലപാട് എടുക്കാന്‍ കഴിയാതെ വലഞ്ഞ് പിവി അന്‍വര്‍. നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ നേതൃത്വം സമ്മര്‍ദ്ദം തുടരുന്നുണ്ട്. എന്നാല്‍ തോല്‍വി ഭയന്ന് മത്സരിക്കാന്‍ അന്‍വറിന് താല്‍പ്പര്യവുമില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം അന്‍വറിനെ കണ്ടു. യുഡിഎഫിന് പിന്തുണ തേടിയാ് ഇത്. ഈ സാഹചര്യത്തില്‍ വിജയ സീറ്റ് അടുത്ത നിയമസഭയില്‍ ഉറപ്പാക്കി കളം മാറാനാണ് അന്‍വറിന്റെ മറ്റൊരു നീക്കം. നിലമ്പൂരില്‍ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തില്‍ പി.വി. അന്‍വര്‍ നില്‍ക്കുകയാണ്. അതിനിടെ മത്സരിക്കുമെന്ന സന്ദേശം അന്‍വര്‍ വീണ്ടും നല്‍കുന്നുണ്ട്.

അന്‍വറിനെ കൂടെനിര്‍ത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയില്‍ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അന്‍വറും. താന്‍ നിരായുധനാണെന്ന് ഇന്നലെ തുറന്നുപറഞ്ഞ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയാറല്ല. മത്സരിക്കാന്‍ വേണ്ട കോടികള്‍ കൈയിലില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് തൃണമൂലിനെ അടക്കം പ്രകോപിപ്പിച്ചു. മത്സരിക്കാന്‍ പണം ഒരു പ്രശ്നമല്ലെന്ന് തൃണമൂല്‍ അന്‍വറിന് സന്ദേശം നല്‍കിയിട്ടുണ്ട്. ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതിന് പണി കൊടുക്കാന്‍ നിലമ്പൂരില്‍ മത്സരിക്കണമെന്ന നിലപാടിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത് അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിന് തൃണമൂലില്‍ സ്ഥാനം ഉണ്ടാകില്ല. എന്നാല്‍ നിലമ്പൂരില്‍ തോല്‍ക്കുമെന്ന് ഉറപ്പായതു കൊണ്ട് അന്‍വറിന് താല്‍പ്പര്യവുമില്ല. പക്ഷേ തൃണമൂലിന്റെ സമ്മര്‍ദ്ദം ശക്തമാണ്. ഇത് ധിക്കരിക്കാന്‍ അന്‍വറിന് കഴിയുന്നില്ല. അതുകൊണ്ടാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുന്നത്. പരമാവധി വോട്ട് പടിച്ച് വീണ്ടും യുഡിഎഫിന് മുന്നില്‍ കരുത്ത് കാട്ടാനാണ് അന്‍വറിന്റെ തീരുമാനം.

നിലമ്പൂരില്‍ നിലവിലെ അവസ്ഥയില്‍ ആര്യാടന്‍ ഷൗക്കത്തും എം. സ്വരാജും തമ്മിലുള്ള തുറന്ന പോരാട്ടമാണു നടക്കുക. അന്‍വറിന് സിപിഎമ്മിനെ തോല്‍പ്പിക്കലാണു പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്, പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള സ്വരാജ് മത്സരിക്കുന്പോള്‍. അന്‍വറിന് അനുകൂലമായ നിലപാടാണു ലീഗിനുള്ളതെങ്കിലും കോണ്‍ഗ്രസിന്റെ സീറ്റ് എന്ന നിലയില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നില്ല. കെ.സുധാകരന്‍ ഉള്‍പ്പെടെ ഏതാനും നേതാക്കള്‍ അന്‍വറിനെ പിന്തുണയ്ക്കുന്നുണ്ട്. അന്‍വര്‍ ആവശ്യപ്പെടുന്നതുപോലെ ആര്യാടന്‍ ഷൗക്കത്തിനെ പിന്‍വലിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. നാമനിര്‍ദ്ദേശ പത്രികയും കൊടുത്തു. ഇത് അന്‍വറിനെ പരസ്യമായി വെല്ലുവിളിക്കലായിരുന്നു. ഇതിനൊപ്പം അന്‍വറിന്റെ ആവശ്യങ്ങളും അംഗീകരിച്ചില്ല.

നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം പിവി അന്‍വര്‍ തള്ളിയെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അന്‍വറിന് പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചനയും എത്തി. കൈയ്യില്‍ പണമില്ലാത്തതു കൊണ്ടാണ് അന്‍വര്‍ മത്സരിക്കാത്തതെന്ന അന്‍വറിന്റെ വാദം തൃണമൂലിനെ ഞെട്ടിച്ചു. ബംഗാള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് കേരളത്തില്‍ ശേഷിക്കുറവുണ്ടെന്ന വാദം തൃണമൂലിന് ദേശീയ തലത്തിലും തിരിച്ചടിയാണ്. നിലമ്പൂരിലെ തിരഞ്ഞെടുപ്പും ബംഗാള്‍ രാഷ്ട്രീയവുമായി ചെറിയൊരു ബന്ധവുമുണ്ട്. നിലമ്പൂരിനൊപ്പം ബംഗാളിലെ കാളിഗഞ്ചിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. സിറ്റിംഗ് എംഎല്‍എ നിസ്സാറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഒഴിവ് വന്നത്. 2011ലും 2021ലും തൃണമൂല്‍ ജയിച്ച സീറ്റ്. 2016ല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ഈ സീറ്റില്‍ പഹല്‍ഗാം വിഷം അടക്കമുയര്‍ത്തി വന്‍ പ്രചരണമാണ് ബിജെപി നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് സഹതാപതരംഗമുണ്ടാക്കാന്‍ അഹമ്മദിന്റെ മകളെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമാക്കി.

ബിജെപിയെ നേര്‍ക്ക് നേര്‍ പോരില്‍ തോല്‍പ്പിക്കാനായിരുന്നു തൃണമൂല്‍ പദ്ധതി. ഇതിനിടെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം പിന്തുണയും കോണ്‍ഗ്രസിനുണ്ടാകും. ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ കാളിഗഞ്ചില്‍ ചിതറുന്ന അവസ്ഥയുണ്ടാകുകയാണ്. ഇത് മമതയ്ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പണിയാണെന്ന് തൃണമൂലിന് അറിയാം. അതുകൊണ്ട് കൂടിയാണ് നിലമ്പൂരില്‍ അന്‍വറിനോട് മത്സരിക്കാനുള്ള നിര്‍ദ്ദേശം തൃണമൂല്‍ നല്‍കിയത്. ബംഗാളിലെ പാരയ്ക്ക് നിലമ്പൂരില്‍ പണിയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ നിലമ്പൂരില്‍ മത്സരിച്ചാല്‍ തോല്‍വി മുമ്പില്‍ കണ്ട അന്‍വര്‍ ആ നിര്‍ദ്ദേശം തള്ളി. അതിന് കാരണം പറഞ്ഞത് പണമില്ലെന്ന കാരണവും. കാളിഗഞ്ചിലെ വിഷയമുള്ളതിനാല്‍ അന്‍വറിന് വേണ്ടി എത്ര പണം വേണമെങ്കിലും തൃണമൂല്‍ ഇറക്കുമായിരുന്നുവെന്നതാണ് വസ്തുത. മമതയുടെ നിര്‍ദ്ദേശം അന്‍വര്‍ തള്ളിയതോടെ തൃണമൂലും അതൃപ്തിയിലാണ്. അന്‍വറിനെ കൊണ്ട് കേരളത്തില്‍ തൃണമൂലിന് ഗുണമുണ്ടാകില്ലെന്ന് തൃണമൂല്‍ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ വന്യജീവി പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി തൃണമൂല്‍ അന്‍വര്‍ വിടുമെന്ന പ്രചരണവും നിലമ്പൂരില്‍ സജീവമാണ്. അന്‍വറും തൃണമൂലും തമ്മിലെ ബന്ധം വഷളാകുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന സന്ദേശം അന്‍വര്‍ നല്‍കുന്നില്ല.

കേരളത്തിലെ രാഷ്ട്രീയം ബംഗാളിലുള്ളവര്‍ അറിയില്ലെന്ന ധാരണയിലായിരുന്നു കേരളത്തിലെ തൃണമൂല്‍ നീക്കങ്ങള്‍. എന്നാല്‍ തൃണമൂലിനെ യുഡിഎഫില്‍ എടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാനോട് മലയാളി മാധ്യമങ്ങള്‍ തിരക്കി. ഇതോടെയാണ് സംഭവത്തിലെ ഗൗരവവും സാധ്യതയും തൃണമൂല്‍ ദേശീയ നേതൃത്വം തേടിയത്. അന്‍വറിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നല്‍കി കത്തു നല്‍കിയിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനോട് പറഞ്ഞു. ഈ സാഹചര്യം അന്‍വറും തിരിച്ചറിയുന്നുണ്ട്. എങ്കിലും മത്സരിച്ച് വലിയ തോല്‍വി ഏറ്റുവാങ്ങാന്‍ അന്‍വര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പത്രിക നല്‍കിയാലും അന്‍വര്‍ അത് പിന്‍വലിക്കാന്‍ സാധ്യത ഏറെയാണെന്നും വിലയിരുത്തലുണ്ട്.

Tags:    

Similar News