ബ്രെക്സിറ്റിന്റെ ആഘാതം ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുന്നു; നിയമക്കുരുക്കുകള്‍ കാരണം യൂറോപ്യന്‍ യൂണിയനുകളിലേക്കുള്ള കയറ്റുമതി ചെറികിടക്കാര്‍ നിര്‍ത്തിവെച്ചുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട്

ബ്രെക്സിറ്റിന്റെ ആഘാതം ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുന്നു

Update: 2024-09-18 04:12 GMT

ലണ്ടന്‍: ബ്രെക്സിറ്റിന്റെ ആഘാതങ്ങള്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍. പുതിയ നിയമക്കുരുക്കുകള്‍ കാരണം യൂറോപ്യന്‍ യൂണിയനുകളിലേക്കുള്ള കയറ്റുമതി ചെറിയ കയറ്റുമതിക്കാര്‍ നിര്‍ത്തിവെച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരക്ക് വ്യാപാര മാന്ദ്യത്തിന് ബ്രെക്സിറ്റ് പ്രധാന കാരണമാണെന്നും പ്രശ്നം കൂടുതല്‍ വഷളാവുകയാണെന്നുമാണ് ഈ പഠന റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

2021 നും 2023 നും ഇടയില്‍, യൂറോപ്യന്‍ യൂണിയനിലേക്കുള്ള ബ്രിട്ടീഷ് ചരക്ക് കയറ്റുമതിയില്‍ 27% കുറവും ഇറക്കുമതിയില്‍ 32% കുറവുമാണ് സംഭവിച്ചത്. ബ്രെക്സിറ്റിന് ശേഷം നിരവധി വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ച സേവന മേഖലയെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും 1,645 തരം ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി പഠനം കണ്ടെത്തി. അതേസമയം, വിവിധതരം വ്യാപാര കയറ്റുമതി സാധനങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്.

ബ്രെക്സിറ്റിനു ശേഷം ചെറിയ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നത് ഉപേക്ഷിച്ചതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഉല്‍പന്നങ്ങളുടെ ലഭ്യതയില്‍ ഇത്തരം കുറവുകള്‍ വരുന്നത് കൈകാര്യം ചെയ്യുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഡെവോണിലെ ക്വിക്‌സ് ചീസുകളിലെ മേരി ക്വിക്ക് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാല് ഉപഭോക്താക്കള്‍ക്ക് നേരിട്ട് വിതരണം ചെയ്തിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അവരെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥ വന്നുവെന്ന് മേരി ക്വിക്ക് കൂട്ടിച്ചേര്‍ത്തു.

ജോ ആന്‍ഡ് സെഫ് പോപ്‌കോണിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ആദം സോഫറും ബ്രെക്‌സിറ്റിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ ഭാരമാകുന്നുവെന്ന് തുറന്നു പറഞ്ഞു. 13 വര്‍ഷം മുമ്പാണ് അദ്ദേഹം ഈ കമ്പനി സ്ഥാപിച്ചത്. ഇപ്പോള്‍ 70 ജീവനക്കാരുമായി എട്ടു മില്യണ്‍ പൗണ്ടിന്റെ വിറ്റുവരവുണ്ട്. ബ്രെക്സിറ്റ് 'തുടക്കത്തില്‍ സ്ഥാപനത്തിന്റെ മുന്നോട്ടു പോക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരാമല്‍ പോപ്‌കോണില്‍ വെണ്ണ അടങ്ങിയതിനാല്‍ വെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരുന്നു. ബ്രെക്സിറ്റിനു മുമ്പ് സിനിമാശാലകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി പോപ്‌കോണ്‍ ഓര്‍ഡര്‍ ചെയ്യാനും റോയല്‍ മെയിലിലൂടെയോ കൊറിയര്‍ സേവനത്തിലൂടെയോ അയയ്ക്കാനും കഴിയും, എന്നാല്‍ 'ഇപ്പോള്‍ അതെല്ലാം നിലച്ചിരിക്കുകയാണെന്ന് ആദം സോഫര്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത് സഖ്യകക്ഷികളായ സൈപ്രസ്, മാള്‍ട്ട എന്നിവയുള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ കൂടുതല്‍ വിദൂര രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബ്രെക്സിറ്റ് ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ചെറിയൊരു വിഭാഗം മേഖലകള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുകയില, റെയില്‍വേ, എയര്‍ക്രാഫ്റ്റ് മേഖലകളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയുണ്ടായി.

Tags:    

Similar News