തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്; മൂന്ന് തവണ വെടിയേറ്റെന്ന് റിപ്പോര്‍ട്ടുകള്‍; മിഗ്വേല്‍ ഉറിബേ ഐ.സി.യുവില്‍; വെടിയുതിര്‍ത്തത് കൗമാരക്കാരനെന്നും സൂചന

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റ് ഗുരുതര പരിക്ക്;

Update: 2025-06-08 14:49 GMT

ബൊഗോട്ട: കൊളംബിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവ് മിഗ്വേല്‍ ഉറിബേക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. മൂന്ന് തവണയാണ് ഇദ്ദേഹത്തിന് വെടിയേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ട് തവണ തലക്കാണ് വെടിയേറ്റതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം. 39കാരനായ മിഗ്വേല്‍ ഉറിബേ സംസാരിച്ചു കാണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. മിഗ്വേലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കൗമാരക്കാരനാണ് വെടിയുതിര്‍ത്തതെന്ന് പറയപ്പെടുന്നു.

ഇയാളെ അറസ്റ്റ് ചെയ്തുവെന്നും റപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 70,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് എക്സില്‍ പറഞ്ഞു.

Tags:    

Similar News