ബാഗ്ദാദ്: തോക്കിന്‍മുനയില്‍ അമേരിക്കന്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ റാഞ്ചി ഇറാന്‍ അനുകൂല ഭീകരര്‍; പിന്നാലെ പാഞ്ഞ് ഇറാഖ് സൈന്യം; സിനിമാ സ്‌റ്റൈലില്‍ ചേസിംഗ്, ഭീകരരുടെ വാഹനം തലകീഴായി മറിഞ്ഞു; മാധ്യമ പ്രവര്‍ത്തക ആ കാറിലുണ്ടായിരുന്നില്ല; ഹിസ്ബുള്ളയുടെ കിഡ്‌നാപ്പിംഗില്‍ ഞെട്ടി എഫ് ബി ഐ; ഷെല്ലി കിറ്റില്‍സണ്‍ എവിടെ?

Update: 2026-04-01 01:23 GMT

ബാഗ്ദാദ്: ഇസ്രായേല്‍-യുഎസ്-ഇറാന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയി. ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ കതൈബ് ഹിസ്ബുള്ളയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച ബാഗ്ദാദിലെ അല്‍-സാദൂണ്‍ സ്ട്രീറ്റിലുള്ള പലസ്തീന്‍ ഹോട്ടലിന് സമീപത്തുനിന്നാണ് കിറ്റില്‍സണെ നാലംഗ സംഘം ബലമായി തട്ടിക്കൊണ്ടുപോയത്. ബിബിസി, അല്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടി ദശാബ്ദങ്ങളായി മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഷെല്ലി കിറ്റില്‍സണ്‍.

സംഭവം നടന്നയുടന്‍ ഇറാഖ് സുരക്ഷാ സേന തട്ടിക്കൊണ്ടുപോയവരെ പിന്തുടരുകയും ഇതിനിടെ പ്രതികളുടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. ഈ വാഹനത്തില്‍ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഷെല്ലി കിറ്റില്‍സണ്‍ അതിലുണ്ടായിരുന്നില്ല. പ്രതികള്‍ ഇവരെ ഇതിനോടകം മറ്റൊരു വാഹനത്തിലേക്ക് മാറ്റിയതായാണ് സൂചന. നിലവില്‍ കിഴക്കന്‍ ബാഗ്ദാദ് കേന്ദ്രീകരിച്ചാണ് ഇറാഖ് സേന തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ഷെല്ലിക്ക് നേരെയുള്ള ഭീഷണിയെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇവരെ എത്രയും വേഗം മോചിപ്പിക്കാനായി എഫ്ബിഐയുമായി ചേര്‍ന്ന് ഏകോപിത നീക്കങ്ങള്‍ നടത്തിവരികയാണെന്നും അമേരിക്ക അറിയിച്ചു.

ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ള നേരത്തെയും സമാനമായ തട്ടിക്കൊണ്ടുപോകലുകള്‍ നടത്തിയിട്ടുണ്ട്. 2023-ല്‍ ഗവേഷകയായ എലിസബത്ത് സുര്‍ക്കോവിനെ തട്ടിക്കൊണ്ടുപോയതും ഇതേ ഗ്രൂപ്പായിരുന്നു. ഇറാനിലെ ഊര്‍ജ്ജ സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെ, തങ്ങളുടെ ശത്രുക്കള്‍ മരണത്തിന്റെ കയ്പ് അനുഭവിക്കുമെന്ന് കതൈബ് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ലക്ഷ്യം വെക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഈ സംഭവം. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ അധിനിവേശം തുടരുകയാണ്. ഇതിനിടെ ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതും ലണ്ടനില്‍ ഇന്ധനവില വര്‍ദ്ധനവ് രേഖപ്പെടുത്തിയതും മേഖലയിലെ യുദ്ധം ലോകരാജ്യങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. ഇറാഖിലെ ഇറാന്‍ അനുകൂല മിലിഷ്യകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്ന വ്യക്തി കൂടിയാണ് ഷെല്ലി കിറ്റില്‍സണ്‍. നിലവില്‍ ഇവരുടെ ജീവന്‍ അപകടത്തിലാണെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര മാധ്യമ സമൂഹം. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ സേന ബാഗ്ദാദില്‍ വ്യാപകമായ തെരച്ചില്‍ തുടരുകയാണ്.

ബിബിസി ഉള്‍പ്പെടെയുള്ള വമ്പന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി യുദ്ധവാര്‍ത്തകള്‍ നല്‍കുന്ന ഷെല്ലി കിറ്റില്‍സണെ ചൊവ്വാഴ്ച വൈകിട്ടാണ് ബാഗ്ദാദിലെ പലസ്തീന്‍ ഹോട്ടലിന് സമീപം വെച്ച് സായുധ സംഘം തട്ടിക്കൊണ്ടുപോയത്. നാലംഗ സംഘം ഇവരെ ബലമായി വാഹനത്തില്‍ കയറ്റി പാഞ്ഞതോടെ ഇറാഖ് സൈന്യം പിന്നാലെ കൂടി. സൈന്യം പിന്തുടരുന്നതിനിടെ ഭീകരരുടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എന്നാല്‍ സൈന്യം എത്തുമ്പോഴേക്കും ഷെല്ലിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഭീകരര്‍ കടന്നുകളഞ്ഞു. നിലവില്‍ ഇറാഖ് സൈന്യവും അമേരിക്കന്‍ ചാരസംഘടനയായ എഫ്ബിഐയും സംയുക്തമായി ബാഗ്ദാദില്‍ അരിച്ചുപെറുക്കുകയാണ്.

ഇറാന്‍ അനുകൂല കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യം വെച്ച് ഭീകരര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 'മരണത്തിന്റെ കയ്പ് ശത്രുക്കള്‍ അറിയും' എന്ന് കതൈബ് ഹിസ്ബുള്ള കഴിഞ്ഞ ദിവസം പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ഇസ്രായേല്‍ ഗവേഷകയെ മാസങ്ങളോളം തടങ്കലില്‍ വെച്ച അതേ സംഘം തന്നെയാണ് ഇപ്പോള്‍ ഷെല്ലിയെയും റാഞ്ചിയിരിക്കുന്നത്. ഷെല്ലിയുടെ ജീവന്‍ അപകടത്തിലാണെന്ന ആശങ്കയിലാണ് ഇപ്പോള്‍ അമേരിക്കയും അന്താരാഷ്ട്ര മാധ്യമലോകവും. യുദ്ധഭൂമിയിലെ ഈ തട്ടിക്കൊണ്ടുപോകല്‍ വരും ദിവസങ്ങളില്‍ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നുറപ്പാണ്.

Tags:    

Similar News