യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചു; 'റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ'; അതിന് മുകളില്‍ പണം നല്‍കിയാല്‍ ഉപരോധമെന്ന് മുന്നറിയിപ്പ്; ഗൗനിക്കാതെ ഇന്ത്യ

യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

Update: 2025-07-19 08:58 GMT

വാഷിങ്ടണ്‍: യുക്രൈനെതിരായ സംഘര്‍ഷം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളറേ കൊടുക്കാവൂ. അതിനുമുകളില്‍ വില നല്‍കിയാല്‍ ആ രാജ്യങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.

റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ ബാരലിന് 80 ഡോളറായിരുന്നപ്പോഴായിരുന്നു റഷ്യന്‍ എണ്ണയ്ക്ക് ഇയു 60 ഡോളര്‍ വിലപരിധി നിശ്ചയിച്ചത്. നിലവില്‍ രാജ്യാന്തരവില ശരാശരി 65 ഡോളറാണെന്നിരിക്കേ ഇയു 47.60 ഡോളറിലേക്ക് വില വെട്ടിക്കുറച്ചിരിക്കുന്നത്. യൂറോപ്യന്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള ഓയില്‍ ടാങ്കറുകള്‍ക്കും (എണ്ണക്കപ്പല്‍) ഇയുവിന്റെ ഉപരോധം ബാധകമാണ്. ഇവയും പുതിയ പരിധിയില്‍ കവിഞ്ഞ വിലയ്ക്ക് എണ്ണ നീക്കം ചെയ്യാന്‍ പാടില്ല. റഷ്യന്‍ എണ്ണ ടാങ്കറുകള്‍ക്കും ഉപരോധമുണ്ട്.

യൂറോപ്പ് റഷ്യയ്‌ക്കെതിരെ ചുമത്തുന്ന ഏറ്റവും കടുത്ത ഉപരോധമാണിതെന്ന് യൂറോപ്യന്‍ യൂണിയ വിദേശനയ മേധാവി കായ കാലസ് പറഞ്ഞു. റഷ്യയുടെ എണ്ണക്കപ്പലുകള്‍, നോര്‍ഡ് സ്ട്രീം വാതക പൈപ്പ് ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്കും പുതിയ വിലക്ക് ബാധകമാണ്. എന്നാല്‍, ഇതുവരെയുള്ള പാശ്ചാത്യ ഉപരോധങ്ങള്‍ മറികടന്ന് ഇന്ധന വ്യാപാരം നടത്തുന്നതില്‍ റഷ്യ വിജയിച്ച സാഹചര്യത്തില്‍ പുതിയതു നടപ്പിലാക്കുന്നതെങ്ങനെയെന്നു വ്യക്തമല്ല. എണ്ണവില പരിധി താഴ്ത്തുന്ന നടപടിയോട് യുഎസ് യോജിച്ചിട്ടുമില്ല.

അതേസമയം, റഷ്യയ്ക്കെതിരായ ഏകപക്ഷീയ ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. 'ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യമാണ്, കൂടാതെ നിയമപരമായ ബാധ്യതകളോട് പൂര്‍ണമായും പ്രതിജ്ഞാബദ്ധവുമാണ്. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഊര്‍ജ സുരക്ഷ ഉറപ്പാക്കേണ്ടത് അതീവ പ്രാധാന്യമുള്ള ഉത്തരവാദിത്തമായി ഇന്ത്യ കണക്കാക്കുന്നു. പാടില്ലെന്ന് ഞങ്ങള്‍ ഊന്നിപ്പറയുകയാണ്, പ്രത്യേകിച്ച് ഊര്‍ജ വ്യാപാരത്തിന്റെ കാര്യത്തില്‍' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ് തല്‍ക്കാലം ഇന്ത്യ വകവെക്കില്ല. റഷ്യന്‍ എണ്ണയ്ക്ക് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാകും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇത് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 35 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. നിലനില്‍ ഇന്ത്യ ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ് (38-40%).

റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യന്‍ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയില്‍ നിന്നുള്ള എണ്ണയ്ക്കും ഉപരോധം ബാധകമാണെന്ന് ഇയു അറിയിക്കുന്നത്. റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികളിലൊന്നാണ് റിലയന്‍സ്.

Tags:    

Similar News