സ്റ്റുഡന്റ് വിസയില്‍ എത്തിയാല്‍ തിരിച്ചു പോവില്ല.. അഭയാര്‍ത്ഥി വിസക്ക് അപേക്ഷിക്കും.. പാക്- ബംഗ്ലാദേശി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിരോധിച്ച് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍; ആഫ്രിക്കയില്‍ നിന്ന് യുകെയില്‍ എത്തിച്ച് വീട്ടമ്മ സെക്‌സ് സ്‌ളേവാക്കിയ യുവാവിന് പറ്റിയത്

Update: 2025-12-05 03:31 GMT

ലണ്ടന്‍: നിരവധി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. കടുത്ത വിസ നിയമങ്ങളും, അത് ലംഘിക്കാന്‍ സാധ്യതയുണ്ട് എന്നതും പരിഗണിച്ചാണ് ഈ നടപടി. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് വരുന്ന വിദ്യാര്‍ത്ഥികളെ മാത്രം സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ ചുരുങ്ങിയത് ഒന്‍പത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്കിലും ഹൈ റിസ്‌ക് എന്ന് പട്ടികപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിര്‍ത്തിവെച്ചു എന്നാണ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

യൂണിവേഴ്സിറ്റി ഓഫ് വോള്‍വര്‍ഹാംപ്ടണ്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അണ്ടര്‍ഗ്രാഡ്വേറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. സുന്ദര്‍ലാന്‍ഡ് ആന്‍ഡ് കവന്‍ട്രിയും ഈ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചു. അതേസമയം, ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റി ബംഗ്ലാദേശില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചതായി അറിയിച്ചു. യൂണിവേഴ്സിറ്റി നിരാകരിക്കുന്ന അപേക്ഷകളില്‍ 60 ശതമാനവും ബംഗ്ലാദേശില്‍ നിന്നുള്ളവയാണ്. 2026 ശരത്ക്കാലം വരെ പാകിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികലുടെ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിയതായി യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്ററും അറിയിച്ചിട്ടുണ്ട്. വലിയ തോതില്‍ വിസ അപേക്ഷകള്‍ നിരാകരിക്കപ്പെടുന്നതിനാലാണിത്.

വിസ പ്രക്രിയയ്ക്ക് ദൈര്‍ഘ്യമേറെയാണ് എന്ന കാരണത്താല്‍ യൂണിവേഴ്സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് നിലനിര്‍ത്താന്‍ യൂണിവേഴ്സിറ്റികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതിന് തൊട്ടു പുറകെയാണ് യൂണിവേഴ്സിറ്റികള്‍ ഈ നടപടികള്‍ക്ക് മുതിരുന്നത്. പുതിയ നിയമം അനുസരിച്ച് ഒരു രാജ്യത്തു നിന്നും 5 ശതമാനത്തിലധികം വിസ അപേക്ഷകള്‍ നിരാകരിക്കപ്പെടരുത് എന്നുണ്ട്. നേരത്തേ ഇത് 10 ശതമാനമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്.

വീട്ടമ്മ സെക്‌സ് സ്‌ളേവാക്കിയ യുവാവിന് പറ്റിയത്

ബ്രിട്ടനിലെ വീട്ടുടമയായ സ്ത്രീ തന്നെ ലൈഗിക അടിമയാക്കുകയും അവരോടും അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിതനാക്കുകയും ചെയ്തു എന്ന് വാദിച്ച ഒരു ആഫ്രിക്കന്‍ കുടിയേറ്റക്കാരന്‍ അപ്പീലില്‍ വിജയിച്ചു. സിയാറ ലിയോണില്‍ നിന്നുള്ള അഭയാര്‍ത്ഥി പറയുന്നത് യു കെയില്‍ എത്തിയതിന് ശേഷം ഈ സ്ത്രീ തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി എന്നും ലൈംഗിക സംതൃപ്തി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നുമാണ്. അതിനു പുറമെ ഇവരുടെ സുഹൃത്തുക്കളെ തൃപ്തിപ്പെടുത്താനും തന്നെ നിര്‍ബന്ധിച്ചു എന്ന് പേര് വെളിപ്പെടുത്താത്ത അഭയാര്‍ത്ഥി പറയുന്നു.

അതിനുപുറമെ, ഇയാള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം നല്‍കിയതിനും ഭക്ഷണം നല്‍കുന്നതിനും പകരമായി വീട് വൃത്തിയാക്കുക തുടങ്ങിയ തൊഴിലുകളും താന്‍ ചെയ്യേണ്ടി വന്നതായി ഇയാള്‍ പറയുന്നു. പിന്നീട് ഈ സ്ത്രീയുടെ ആവശ്യങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നത്രെ. മനുഷ്യക്കടത്ത് സംഘമാണ് തന്നെ ബ്രിട്ടനിലെത്തിച്ചതെന്ന് അവകാശപ്പെട്ട ഇയാള്‍ തിരികെ മാതൃ രാജ്യത്തേക്ക് ചെന്നാല്‍, രാഷ്ട്രീയ കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണെന്നും അവകാശപ്പെടുന്നു. ഏതായാലും, ഇയാളുടെ വാദങ്ങള്‍ അംഗീകരിച്ച ഹോം ഓഫീസ് ഇയാള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.

Similar News