പ്രതിഷേധക്കാര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി അഭയാര്‍ത്ഥി; ബ്രിട്ടനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത അഫ്ഗാനി അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ നീക്കമെന്ന് റിഫോം യുകെ; ആറുമാസം കൊണ്ട് അനധികൃത കുടിയേറ്റം പകുതിയാക്കി വിജയിച്ച് ജര്‍മനി; അഭയാര്‍ഥികള്‍ക്കെതിരെ യൂറോപ്പ് കര്‍ശന നടപടിക്ക്

Update: 2025-08-05 00:38 GMT

ലണ്ടന്‍: അഭയാര്‍ഥികള്‍ക്കെതിരെ യൂറോപ്പ് കര്‍ശന നിലപാടിലേക്ക്. വിവിധ രാജ്യങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികളുമായി രംഗത്തുവന്നു. അതേസമയം അഭയാര്‍ഥികള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ഇരുമ്പുകയും ചെയ്യുന്നു. പ്രതിഷേധക്കാരെ അവഹേളിക്കുന്ന സമീപനമാണ് അഭയാര്‍ഥികള്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്നതും.

യുകെയില്‍ കുടിയേറ്റക്കാരെ താമസിപ്പിച്ച ഹോട്ടലിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുന്ന ജനക്കൂട്ടത്തിനെതിരെ കൈവിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചഹ് അഭയാര്‍ത്ഥിയെ പോലീസ് നീക്കം ചെയ്തു. ഏകദേശം 40 ഓളം കുടിയേറ്റ വിരുദ്ധര്‍ പ്രകടനം നടത്തിയിരുന്ന ബേണ്മത്തിലെ ബോസ്‌കോമ്പിലുള്ള ഷൈന്‍ ഹോട്ടലിന് മുന്‍പിലായിരുന്നു സംഭവം. ഇയാളെ ഹോട്ടലിനകത്തേക്കാണ് പോലീസ് നീക്കം ചെയ്തത്. ഒരു ഉദ്യോഗസ്ഥനോടൊപ്പം കെട്ടിടത്തിലേക്ക് വരികയായിരുന്ന ഇയാളോട് ഒരു പ്രതിഷേധക്കാരന്‍ എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചിരുന്നു. അതിന് മറുപടിയായി, കൈയ്യിലിരുന്ന സിഗരറ്റ് പ്രതിഷേധക്കാര്‍ക്ക് നേരെ എറിയുകയും അവര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു.

പരിഹാസ ചിരി ചിരിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടം ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ഇയാളെയും കൂട്ടി ഹോട്ടലിന്റെ പ്രവേശന കവാടത്തിന് നേരെ നടന്നപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍, യുദ്ധത്തില്‍ നിന്നും ഒളിച്ചോടി വരികയാണോ എന്ന് ഇയാളോട് ചോദിച്ചു. അപ്പോഴാണ് ഇയാള്‍ പുറം തിരിഞ്ഞു നിന്ന്, നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചത്. ഇതോടെ ജനക്കൂട്ടം കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കാന്‍ ആരംഭിച്ചെങ്കിലും, ഇയാള്‍ ഹോട്ടലിനകത്തേക്ക് കയറിപ്പോയി. ഈ ഹോട്ടല്‍ ഉള്‍പ്പടെ ബേണ്മത്തിലെ മൂന്ന് ഹോട്ടലുകളാണ് അഭയാര്‍ത്ഥികള്‍ക്കുള്ള വാസസ്ഥലമാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

അതേസമയം ബ്രിട്ടനിലെ നനീറ്റണില്‍ ഒരു 12 കാരിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ രണ്ട് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ രക്ഷിച്ചെടുക്കാന്‍ നീക്കം നടക്കുകയാണെന്ന് റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജ് ആരോപിച്ചു. പ്രതികളുടെ പശ്ചാത്തലം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താത് അത്യന്ത്രം നിന്ദാകരമാണെന്നും അദ്ദേഹം ചൊണ്ടിക്കാട്ടി. നനീറ്റണ്‍ കേസിലെ പ്രതികളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പുറത്ത് വിടണമെന്ന് താന്‍ യാചിക്കുകയാണെന്ന് വാര്‍വിക്ക്ഷയര്‍ കൗണ്ടി കൗണ്‍സിലിലെ റിഫോം നേതാവ് 19 കാരനായ ജോര്‍ജ് ഫിഞ്ച് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഫരാജ് ഈ ആരോപണവുമായി എത്തിയത്.

ജൂലായ് 26ന് ആയിരുന്നു അഹമ്മദ് മുലാഖില്‍ എന്ന 23 കാരന്‍ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം ഇയാളുടെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തിയതായി വാര്‍വിക്ക്ഷയര്‍ പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ കവന്‍ട്രി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ടു പോകല്‍, ശ്വാസമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കല്‍, ബലാത്സംഗത്തിന് ഒത്താശ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മുഹമ്മദ് കബീര്‍ എന്ന 23 കാരനെ നനീറ്റണില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും അഭയാര്‍ത്ഥികളാണെന്ന് വാര്‍വിക്ക്ഷയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ ആറ് മാസം കൊണ്ട് അനധികൃത കുടിയേറ്റം പകുതിയാക്കി ജര്‍മനി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുതിയ വഴികാട്ടി. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായത്, തങ്ങളുടെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ കാര്യക്ഷമമാണ് എന്നതിന്റെ തെളിവാണെന്ന് ജര്‍മനി പറയുന്നു. ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍, ജര്‍മനിയില്‍ അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഇതാദ്യമായി പകുതിയില്‍ അധികമായി കുറഞ്ഞു. ഈ വര്‍ഷം ജനുവരിയ്ക്കും ജൂലായ്ക്കുമിടയില്‍ 70,000 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 1,41,000 അപേക്ഷകളായിരുന്നു.

അഭയത്തിനായുള്ള പ്രാഥമിക അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയ്ക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഡോര്‍ബിന്റ് പറഞ്ഞു. അനധികൃത കുടിയേറ്റം തടയുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലേറിയ ചാന്‍സലര്‍ ഫ്രെഡ്രിക് മെഴ്സിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ വിജയമാണിത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അപേക്ഷകള്‍ നിരാകരിക്കപ്പെട്ടവര്‍ക്ക് അപ്പീലിന് പോകാനുള്ള സാധ്യത പരമാവധി കുറച്ച്, അത്തരക്കാരെ നാടുകടത്തുന്നത് അതിവേഗമാക്കിക്കൊണ്ടുള്ള നയങ്ങള്‍ യൂറോപ്യന്‍ യൂണിയനും സ്വീകരിക്കണമെന്നാണ് ജര്‍മനിയിലെ ഭരണമുന്നണി ആവശ്യപ്പെടുന്നത്.

അതേസമയം, ജര്‍മനിയുടെ നയങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും, ബ്ലോക്കിലെ വിസ ഫ്രീ ട്രാവല്‍ സോണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും വിമര്‍ശകര്‍ ആരോപിക്കുന്നുമുണ്ട്. അതേസമയം, ജര്‍മ്മനിക്ക് പകരമായി, സ്പെയിനാണ് ഇപ്പോള്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇഷ്ടപ്പെടുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കണക്കുകള്‍ കാണിക്കുന്നു. സിറിയയിലെ അസ്സാദ് ഭരണകൂടം തകര്‍ന്നതും, അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനോടൊപ്പം, സാധുവായ എന്‍ട്രി പേപ്പറുകള്‍ ഇല്ലാതെ എത്തുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ വെച്ചു തന്നെ തിരിച്ചയയ്ക്കുന്ന പുതിയ നയവും അഭയാര്‍ത്ഥികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.

Tags:    

Similar News