ആഫ്രിക്കക്കാരും ഏഷ്യക്കാരും അടങ്ങിയ എത്‌നിക് മൈനോരിറ്റിയില്‍ പെട്ടവരെ ശിക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം; യുകെയിലെ പുതിയ ഗൈഡ്‌ലൈനിനെതിരെ വ്യാപക വിമര്‍ശനം; നിയമ നിര്‍മാണം നടത്തി പ്രശ്‌നം മറികടക്കാന്‍ സര്‍ക്കാര്‍

ആഫ്രിക്കക്കാരും ഏഷ്യക്കാരും അടങ്ങിയ എത്‌നിക് മൈനോരിറ്റിയില്‍ പെട്ടവരെ ശിക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം

Update: 2025-03-31 03:02 GMT

ലണ്ടന്‍: വംശീയ ന്യൂനപക്ഷങ്ങളെ കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വതന്ത്ര നിര്‍ദ്ദേശത്തെ മറികടക്കാന്‍ ഈയാഴ്ച പാര്‍ലമെന്റില്‍ പുതിയ നിയമം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജഡ്ജിമാര്‍ക്ക് പുതിയതായി നല്‍കിയ നിര്‍ദ്ദേശം പുനപരിശോധിക്കണമെന്ന ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്‌മൂദിന്റെ അഭ്യര്‍ത്ഥന സെന്റന്‍സിംഗ് കൗണ്‍സില്‍ നിരാകരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്ന നിര്‍ദ്ദേശത്തില്‍ പറയുന്നത് ചില ന്യൂനപക്ഷ വിഭാഗങ്ങളെ വിചാരണ ചെയ്യുന്നതിന് മുന്‍പായി ജഡ്ജിമാര്‍ അവരുടെ പശ്ചാത്തലവും സാഹചര്യങ്ങളും കൂടി പരിഗണിച്ച് പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കണം എന്നാണ്.

ഇത് രണ്ട് തട്ടിലുള്ള നീതി നിര്‍വ്വഹണ സംവിധാനം രൂപപ്പെടാന്‍ ഇടയാക്കുമെന്ന് ഷബാന മഹ്‌മൂദ് ചൂണ്ടിക്കാട്ടുന്നു. ചിലരുടെ കാര്യത്തില്‍ പ്രീ സെന്റന്‍സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുകയും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്നത് വ്യക്തമായ വിവേചനമാണെന്നും അവര്‍ പറഞ്ഞു. ഈയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടത്തി ഈ നിര്‍ദ്ദേശത്തെ നീക്കം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഈ നിര്‍ദ്ദേശത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരിക്കും നിയമം അവതരിപ്പിക്കുക. പാര്‍ലമെന്റിന്റെ ഇരു സഭകളിലും എത്രയും പെട്ടെന്ന് ഇത് പാസ്സാക്കി എടുക്കാനായിരിക്കും ശ്രമിക്കുക എന്നും ചില വൃത്തങ്ങള്‍ പറയുന്നു.എന്നിരുന്നാലും, ചില നിര്‍ദ്ദേശങ്ങളെ, പ്രത്യേകിച്ചും അനുയോജ്യമല്ല എന്ന് തോന്നുന്ന അതിന്റെ ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും നിയമം അവതരിപ്പിക്കുക. പ്രീ സെന്റന്‍സ് റിപ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെ ലഭിക്കണം എന്നത് നയത്തിന്റെ ഭാഗമാണെന്ന് സെന്റെന്‍സിംഗ് കൗണ്‍സിലിന് എഴുതിയ കത്തില്‍ ഷബാന മഹ്‌മൂദ് വ്യക്തമാക്കിയിരുന്നു.

ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ നീതിപൂര്‍വ്വമായിരിക്കണം എന്നും അവര്‍ പറയുന്നു. നിയമത്തിന്റെ മുന്‍പില്‍ ആളുകള്‍ വ്യത്യസ്തരാകുന്നത് ആശാസ്യമല്ലെന്നും എഴുത്തില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിചാരണ ഫലങ്ങളില്‍ വെള്ളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഇടയിലുള്ള അസമത്വം ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം എന്നാണ് കൗണ്‍സില്‍ വാദിക്കുന്നത്.

Tags:    

Similar News