വലിയ വെള്ളപ്പൊക്കം വരുന്നു.. ജാഗ്രത പാലിക്കുക; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായി ഇന്ത്യയുടെ ആദ്യ ഡിപ്ലോമാറ്റിക് ബന്ധമിങ്ങനെ; വിവരം അറിയിച്ചത് സിന്ധു നദീജല കരാര്‍ നിബന്ധന വിട്ട് നേരിട്ട്; പാക്കിസ്ഥാന്‍ വിവരം പുറത്ത് വിട്ടതോടെ ഇത് മനുഷ്യത്വം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യ

വലിയ വെള്ളപ്പൊക്കം വരുന്നു.. ജാഗ്രത പാലിക്കുക

Update: 2025-08-26 03:57 GMT

ശ്രീനഗര്‍: ദക്ഷിണേഷ്യന്‍ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാസങ്ങള്‍ക്കുശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പൊതു ഔദ്യോഗിക കൂടിക്കാഴ്ചയാണിതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1960-ലെ ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള സിന്ധു ജല ഉടമ്പടി പ്രകാരം രൂപീകരിച്ച സ്ഥിരം സംവിധാനമായ സിന്ധു ജല കമ്മീഷന്

പകരം ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിയിച്ചതെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തി. അതേ സമയം കരാര്‍ പ്രകാരമല്ല മാനുഷിക കാരണങ്ങളാലാണ് ഇത്തരത്തില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായി ഇന്ത്യയുടെ ആദ്യ നയതന്ത്ര ബന്ധമാണ് ഈ സംഭവം. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കാശ്മീരില്‍ വിനോദ സഞ്ചാരികളെ പാക്ക് തീവ്രവാദികള്‍ വധിച്ചതിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യയുടെ ശക്തമായ ആക്രമണത്തിന്

മുന്നില്‍ പാക്കിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാക്കിസ്ഥാന്റെ വ്യോമസേനാ താവളങ്ങള്‍ അടക്കം ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ഒടുവില്‍ പാക്കിസ്ഥാന്‍ ഒത്തുതീര്‍പ്പിന് മുന്‍കൈ എടുക്കുകയായിരുന്നു. ഇതിനായി അവര്‍ അമേരിക്കയുടെ സഹായവും തേടിയിരുന്നു. അതേ സമയം താന്‍ മുന്‍കൈയെടുത്താണ് യുദ്ധം അവസാനിപ്പിച്ചത് എന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വീരവാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യയുടെ നിലപാട്.

ജൂണ്‍ 26 മുതല്‍ പാകിസ്ഥാനില്‍ മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏകദേശം 800 പേരാണ് മരിച്ചത്. ജമ്മു കാശ്മീരിലും വെള്ളപ്പൊക്കത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. രവി, സത്‌ലജ്, ബിയാസ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്, അതേസമയം ചെനാബ്, സിന്ധു എന്നിവയുടെ പടിഞ്ഞാറന്‍ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.

Tags:    

Similar News