വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും; ഗ്രാഡുവേയ്റ്റ് വിസ ഒന്നരക്കൊല്ലമായി ചുരുക്കും; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഫീസിന് പ്രത്യേക ലെവി ഏര്‍പ്പെടുത്തും: വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബ്രിട്ടന്‍

വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ നാട് കടത്തും;

Update: 2025-09-04 03:11 GMT

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുകയാണ്. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അതില്‍ എത്രപേരുടെ വിസ കാലാവധി കഴിഞ്ഞതാണെന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല.

അതിനു പുറമെ, നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ഭേദഗതികളാണ് സര്‍ക്കാര്‍ ധവളപത്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഗ്രാഡ്വേറ്റ് വിസ കാലാവധി രണ്ട് വര്‍ഷം എന്നതില്‍ നിന്നും ഓന്നര വര്‍ഷമായി ചുരുക്കും എന്നതാണ്. അതായത്, പഠനം പൂര്‍ത്തിയാക്കിയ ശേഷം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുവാനും അല്ലെങ്കില്‍ തൊഴില്‍ അന്വേഷിക്കുവാനും രണ്ട് വര്‍ഷം സമയം ലഭിച്ചിരുന്നത് ഇനിമുതല്‍ ഒന്നര വര്‍ഷമായി കുറയും. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറയും.

അതോടൊപ്പം വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിന് മേല്‍ പുതിയ ലെവി ചുമത്തും. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ ബ്രിട്ടനിലേക്കുള്ള വരവ് മന്ദഗതിയിലാക്കും എന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അങ്ങനെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ തടയുന്നത് ബ്രിട്ടീഷ് നഗരങ്ങളെ, പ്രത്യേകിച്ചും യൂണിവേഴ്സിറ്റികള്‍ സ്ഥിതിചെയ്യുന്ന നഗരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. പ്രാദേശിക സമ്പദ്ഘടനകള്‍ തകരാന്‍ വരെ ഇത് ഇടയാക്കിയേക്കുമെന്ന ആശങ്കയും ചില സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.

സമ്പദ്ഘടന പ്രധാനമായും യൂണിവേഴ്സിറ്റികളെ ആശ്രയിക്കുന്ന ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ നഗരങ്ങളെയായിരിക്കും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക എന്ന് സെന്റര്‍ ഫോര്‍ സിറ്റീസ് എന്ന സംഘടന പറയുന്നു. ഈ മാസം ഏകദേശം 3 മില്യന്‍ വിദ്യാര്‍ത്ഥികള്‍ യു കെ യൂണിവേഴ്സിറ്റികളിലേക്ക് മടങ്ങാനിരിക്കെ ലേബര്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളും നെറ്റ് മൈഗ്രേഷന്‍ ചുരുക്കാനുള്ള പദ്ധതികളും തമ്മില്‍ ശക്തമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് മന്ദഗതിയിലാകുന്നത് രാജ്യത്തെ ആകമാനം ബാധിക്കുമെങ്കിലും, ലെസ്റ്റര്‍, പ്ലിമത്ത്, ഹള്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ നഗരങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അവിടങ്ങളിലെ സമ്പദ്ഘടനയെ യൂണിവേഴ്സിറ്റികള്‍ അത്രയധികം സ്വാധീനിക്കുന്നുണ്ട്. അതുപോലെ കൂടുതല്‍ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News