ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു

Update: 2025-06-16 00:50 GMT

ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഇസ്രായേല്‍-ഇറാന്‍ ആക്രമണങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മരണനിരക്കും കുത്തനെ ഉയര്‍ന്നു തുടങ്ങി. ഇസ്രായേല്‍ തിരിച്ചടിയില്‍ ടെഹ്‌റാന്‍ നഗരത്തില് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനോടകം തന്നെ 400ലേറെ ഇറാനുകാര്‍ കൊല്ലപ്പെട്ടു. മറുവശത്ത് ഇസ്രായേല്‍ സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടിയാണ് ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ നേരിടേണ്ടി വന്നത്. 14 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഉന്നമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 14 ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയില്‍ പ്രവര്‍ത്തിച്ചവരും ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ആകെ മരണം 14 ആയി. ഇറാനിലെ എണ്ണസംഭരണശാലകള്‍, സൈനിക-ആണവകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു.


 



അതേസമയം ഇസ്രയേലില്‍ നിന്ന് 2300 കിലോമീറ്റര്‍ അകലെ ഇറാന്റെ ഇന്ധന ടാങ്കര്‍ വിമാനം ഇസ്രയേല്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ലക്ഷ്യമാണത്. ഇറാനിലെ മഷാദ് എയര്‍പോര്‍ട്ടിലാണ് ആക്രമണം ഉണ്ടായത്. അതേസമയം, ഇസ്രയേലിന്റെ ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും ഇറാന്‍ വെടിവെച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. 44 ഇസ്രയേലി ഡ്രോണുകളും ക്വാഡ്കോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു.

അതിനിടെ ടെഹ്‌റാന്റെ വ്യോമാതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകള്‍ വിക്ഷേപിച്ചാല്‍ ടെഹ്‌റാന്‍ കത്തുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദത്തോട് ഇറാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്ക - ഇറാന്‍ ചര്‍ച്ചകള്‍ അര്‍ത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജറൂസലമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായി. ഇവിടെ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.

ഹൈഫയില്‍ മിസൈലുകള്‍ പതിച്ചതായും സ്ഫോടനങ്ങള്‍ ഉണ്ടായതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവിവിന് നേര്‍ക്ക് കൂടുതല്‍ മിസൈല്‍ ആക്രമണം ഉടനുണ്ടാകുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇസ്രായേലും ഇറാനും ഉടന്‍ വെടിനിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി കൂടിക്കാഴ്ചകളും ഫോണ്‍കോളുകളും നടക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും ആക്രമണപ്രത്യാക്രമണങ്ങള്‍ കൊണ്ട് പശ്ചിമേഷ്യ പുകയുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.


 



അതേസമയം, ഇറാനില്‍ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 406 പേര്‍ കൊല്ലപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ അപകടങ്ങളിലായി 654 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും സാധാരണക്കാരാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയും ഇരുപക്ഷവും മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതോടെ യുദ്ധം രൂക്ഷമാവുകയാണ്. ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എന്‍.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇസ്രായേലിന്റെ ആക്രമണത്തില്‍ തുടക്കത്തില്‍ പകച്ച ഇറാന്‍ കനത്ത പ്രത്യാക്രമണം നടത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഇറാന്റെ ഹൈപ്പര്‍ സോണിക്, ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചു.

Tags:    

Similar News