ഇറാനെതിരായ ആക്രമണത്തെ ഇസ്രായേല്‍ പിന്തുണച്ചു; ഇസ്രായേലിന്റെ ആക്രമണത്തോടെ യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ അര്‍ഥശൂന്യം; യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ല; ആണവ ചര്‍ച്ച പ്രതിസന്ധിയില്‍

ആണവ ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി ഇറാന്‍

Update: 2025-06-14 10:08 GMT

ടെഹ്‌റാന്‍: ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആംഭിച്ചതോടെ ഇരുരാജ്യങ്ങലും തമ്മിലുള്ള ആണവ ചര്‍ച്ചകളും വഴിമുട്ടി. ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേല്‍ തങ്ങളുടെ ദീര്‍ഘകാല ശത്രുവിനെതിരെ നടത്തിയ ഏറ്റവും വലിയ സൈനിക ആക്രമണത്തിന് ശേഷം ആണവ പദ്ധതിയെച്ചൊല്ലി യു.എസുമായുള്ള സംഭാഷണം 'അര്‍ഥശൂന്യമായി' എന്ന് ഇറാന്‍. യു.എസ് ആക്രമണത്തെ പിന്തുണച്ചതായും ഇറാന്‍ ആരോപിച്ചു.

'സംവാദത്തെ അര്‍ത്ഥശൂന്യമാക്കുന്ന തരത്തിലാണ് മറുവശത്ത് യു.എസ് പ്രവര്‍ത്തിച്ചത്. സയണിസ്റ്റ് ഭരണകൂടത്തെ ഇറാന്റെ പ്രദേശം ലക്ഷ്യമിടാന്‍ അനുവദിച്ചുകൊണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച നടത്താന്‍ കഴിയില്ല'-വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീല്‍ ബഗായ് പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നയതന്ത്ര പ്രക്രിയയെ സ്വാധീനിക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു എന്നും യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ യു.എസിന് പങ്കുണ്ടെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, യു.എസ് ആരോപണം നിഷേധിക്കുകയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇറാനോട് അവരുടെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തുന്നത് 'ബുദ്ധിപരമായ' കാര്യമായിരിക്കും എന്ന് പറയുകയും ചെയ്തു.

യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകളുടെ ആറാം റൗണ്ട് ഞായറാഴ്ച മസ്‌കറ്റില്‍ നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം അത് മുന്നോട്ട് പോകുമോ എന്ന് വ്യക്തമല്ല. തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടി സിവിലിയന്‍ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും വേണ്ടിയല്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. തങ്ങള്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ഇസ്രായേലിന്റെ ആരോപണങ്ങള്‍ ഇറാന്‍ പലതവണ തള്ളിക്കളഞ്ഞതാണ്.

ഇസ്രായേല്‍ ആക്രമണം വരുമെന്ന് താനും സംഘവും അറിഞ്ഞിരുന്നുവെന്നും എന്നാല്‍ ഒരു കരാറിന് ഇപ്പോഴും ഇടം കാണുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാനെ ലക്ഷ്യം വെച്ച് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഫൂ കോങ്. രാജ്യത്തെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് ഫൂ കോങ് കുറ്റപ്പെടുത്തി.

ഇസ്രായേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്, അതിര് കടന്ന പ്രവര്‍ത്തിയാണ് ഇസ്രോയേല്‍ തുടരുന്നതെന്നും ഫൂ കോങ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ ചൈന ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്നും ഇസ്രായേല്‍ നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവര്‍ക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഫു കോങ് പറഞ്ഞു. കഴിഞ്ഞ ദിവസം, പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സൈനിക നടപടികളെ അപലപിച്ച് യുഎനും അറബ് പാര്‍ലമെന്റും രംഗത്തെത്തിയിരുന്നു.

ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തുവിട്ട പ്രസ്താവനയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തന്റെ നിലപാട് വ്യക്തമാക്കി.

Tags:    

Similar News