എന്തൊരു കാപട്യം.. എന്തൊരു ഇരട്ടത്താപ്പ്.. എന്തൊരു തമാശ... പ്രതിനിധികള്‍ ബഹിഷ്‌കരിച്ച പൊതുസഭയില്‍ ഐക്യരാഷ്ട്രസഭയെ പഞ്ഞിക്കിട്ട് നെതന്യാഹു: നട്ടെല്ല് നിവര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി കത്തികയറിയപ്പോള്‍ മിണ്ടാട്ടം നിലച്ച് രാഷ്ട്രത്തലവന്മാര്‍

നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താനും ചിലര്‍ ശ്രമിച്ചത് അധ്യക്ഷന്‍ ഇടപെട്ട് തടഞ്ഞു

Update: 2024-09-28 04:30 GMT

ജനീവ: ഐക്യരാഷ്ട്ര പൊതുസഭയില്‍ കത്തിക്കയറി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ ആക്രമിക്കുന്ന ഭീകരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടര്‍ന്നത്. എന്നാല്‍ നെതന്യാഹുവിനോടുള്ള പ്രതിഷേധ സൂചകമായി പല രാജ്യങ്ങളുടേയും പ്രതിനിധികള്‍ അദ്ദേഹത്തിന്റെ പ്രസംഗം ബഹിഷ്‌ക്കരിക്കുക ആയിരുന്നു.

നെതന്യാഹു സമ്മേളന ഹാളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അവര്‍ സംഘടിതമായി ഇറങ്ങി പോകുകയായിരുന്നു. നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താനും ചിലര്‍ ശ്രമിച്ചത് അധ്യക്ഷന്‍ ഇടപെട്ട് തടഞ്ഞു. പ്രസംഗത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇസ്രയേല്‍ വിരുദ്ധ നിലപാടുകളോടും നെതന്യാഹു ശബ്ദം ഉയര്‍ത്തി ദേഷ്യത്തോടെ ആയിരുന്നു പ്രസംഗിച്ചത്. ഐക്യരാഷ്ട്രസഭ ഇരട്ടത്താപ്പാണ്് കാട്ടുന്നതെന്ന് ആരോപിച്ച നെതന്യാഹു തങ്ങളുടെ രാജ്യത്തിനെതിരെ നിരന്തരമായി പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ ഐക്യരാഷ്ട്ര സഭയുടെ നിലപാടിന് നേരേയും വിരല്‍ചൂണ്ടി.

എന്തൊരു കാപട്യം എന്തൊരു ഇരട്ടത്താപ്പ് എന്തൊരു തമാശ എന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. യു.എന്‍ ഇത്രയും തരംതാഴരുത് എന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടും. ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും. ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു പൊതുസഭയില്‍ ചൂണ്ടിക്കാട്ടി.

കീഴടങ്ങിയില്ലെങ്കില്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടുമെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചു. കിരാതന്മാരായ കൊലപാതകികള്‍ക്കെതിരെ പ്രതിരോധിക്കുമെന്നും തങ്ങളുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ മാത്രമല്ല, സ്വേച്ഛാധിപത്യത്തിന്റേയും ഭീകരതയുടേയും ഇരുണ്ടകാലത്തേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ശത്രുക്കള്‍ ശ്രമിക്കുന്നതെന്നും നെതന്യാഹു ആഞ്ഞടിച്ചു. ഹിസ്ബുള്ളയ്‌ക്കെതിരേയും അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഹിസ്ബുള്ളയുടെ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്.

ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം പൊതുസഭയില്‍ സംസാരിക്കണമെന്ന് താന്‍ കരുതിയിരുന്നതല്ല എന്നും ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ് തന്റെ രാജ്യമെന്നും നെതന്യാഹു വ്യക്തമാക്കി. അതേ സമയം ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ചവരില്‍ പലരും ഞങ്ങള്‍ക്കെതിരെ നുണകളും അപവാദവും പറയുന്നതായി അറിഞ്ഞ സാഹചര്യ്തതിലാണ് കൃത്യമായി കാര്യങ്ങള്‍ പറയാന്‍ ഇവിടെ വന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേല്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News