സുധാകരനും അടൂര്‍ പ്രകാശും രണ്ടും കല്‍പ്പിച്ച്; പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും തലവേദന; എന്തുവന്നാലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഹൈക്കമാണ്ട്; പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതരെ പിന്തുണയ്ക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്നു വന്നേക്കും

Update: 2026-03-17 01:33 GMT

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനായുള്ള നിര്‍ണ്ണായകമായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) യോഗം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ ചേരും. അന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. എന്നാല്‍, സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് പോരും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തിലും കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. പല മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ കടുത്ത പൊട്ടിത്തെറികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

കണ്ണൂര്‍, കോന്നി സീറ്റുകള്‍ക്കായി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന മുതിര്‍ന്ന നേതാക്കളായ കെ. സുധാകരനെയും അടൂര്‍ പ്രകാശിനെയും വീണ്ടും ജനവിധി തേടാന്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇടത് മുന്നണിയിലെ വിമതരെയും സ്വതന്ത്രരെയും പിന്തുണച്ച് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രപരമായ നീക്കവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും ജനവിധി തേടുമ്പോള്‍ ഘടകകക്ഷികളുമായി ആലോചിച്ച് ഇവര്‍ക്ക് പിന്തുണ നല്‍കാനാണ് തീരുമാനം. അമ്പലപ്പുഴയില്‍ നേരത്തെ തന്നെ ജി. സുധാകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. ആയിരുന്ന എ. സുരേഷിനും ഇത്തവണ സീറ്റ് നല്‍കും.

അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ വിയോജിപ്പും ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും ഹൈക്കമാന്‍ഡിനെ കുഴപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ചത്തെ സി.ഇ.സി. യോഗത്തോടെ ചിത്രം വ്യക്തമാകുമെങ്കിലും, അതൃപ്തിയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് പാര്‍ട്ടിക്ക് തലവേദനയാകും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി പട്ടിക പുറത്തിറക്കാനാണ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ല്‍ഹിയില്‍ ഇന്നലെ രാത്രി വൈകി ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗം പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കി. ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി (സി.ഇ.സി) യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചു.

ഏകദേശം 60 പേരുടെ പട്ടികയ്ക്കാണ് നിലവില്‍ അംഗീകാരമായതെന്നാണ് സൂചന. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്‌ക്രീനിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയത്. 19 സിറ്റിംഗ് എം.എല്‍.എമാരുടെ പേരുകളടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.ഇ.സി അംഗീകരിച്ചിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ കാര്യത്തില്‍ ഇന്നത്തെ യോഗത്തോടെ തീരുമാനമാകും. സി.പി.എമ്മില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന നേതാക്കളെയും സ്വതന്ത്രരെയും ഉള്‍പ്പെടുത്തി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രപരമായ നീക്കവും ഇത്തവണ കോണ്‍ഗ്രസ് പട്ടികയിലുണ്ട്.

തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന്‍, പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ അമ്പലപ്പുഴയില്‍ ജി. സുധാകരനെയും മലമ്പുഴയില്‍ എ. സുരേഷിനെയും പിന്തുണയ്ക്കുന്ന കാര്യത്തിലും ഏകദേശ ധാരണയായി. മുതിര്‍ന്ന നേതാക്കളായ കെ. സുധാകരനും അടൂര്‍ പ്രകാശും യഥാക്രമം കണ്ണൂര്‍, കോന്നി സീറ്റുകളില്‍ തന്നെ മത്സരിക്കാനാണ് സാധ്യത.

Tags:    

Similar News