തലകീഴായി കെട്ടിതൂക്കി; തീ കൊണ്ട് ശരീരത്തില്‍ മുദ്ര പതിപ്പിച്ചു; കയര്‍ കൊണ്ട് കഴുത്തു മുറുക്കി; സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും അനുഭവിക്കേണ്ടി വന്നതും ഞെട്ടിപ്പിക്കുന്ന പീഡന മുറകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ബന്ദികള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

Update: 2025-02-10 04:54 GMT

ജെറുസലേം: ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കി പാര്‍പ്പിച്ചിരുന്ന സ്ത്രീകള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു .ഇപ്പോള്‍ പുരുഷ തടവുകാര്‍ ഹമാസ് തടങ്കലില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഞെട്ടിപ്പിക്കുന്നത്. 500 ദിവസത്തോളം ഇവരോട് ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഹമാസ് ഭീകരര്‍ പെരുമാറിയത്. പലര്‍ക്കും എങ്ങനെയാണ് നടക്കേണ്ടത് എന്ന് പോലും അറിഞ്ഞുകൂടാത്ത അവസ്ഥയിലാണ്.

ഇവരില്‍ പലരേയും നിരന്തരമായി തലകീഴായി കെട്ടിത്തൂക്കിയിട്ടായിരുന്നു മര്‍ദ്ദിച്ചിരുന്നത്. കയര്‍ കൊണ്ട് കഴുത്ത് മുറുക്കുക, വായ് മൂടിക്കെട്ടുക, കത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവരുടെ ശരീരത്തില്‍ മുദ്ര കുത്തുക തുടങ്ങിയവ ഇവരുടെ സ്ഥിരം ക്രൂരപീഡനങ്ങളില്‍ പെടുന്നു. ബന്ദികളെ സ്ഥിരമായി പട്ടിണിക്കിടുമായിരുന്നു.

കൂടാതെ ഇവരെ പാര്‍പ്പിച്ചിരുന്നത് ഭൂഗര്‍ഭ അറകളിലെ തീരെ ഇടുങ്ങിയ മുറികള്‍ക്കുള്ളിലായിരുന്നു. നില്‍ക്കാനോ അനങ്ങനോ പോലും കഴിയാത്ത അവസ്ഥിയാലിയരുന്ന ഇവര്‍ക്ക് ഒരിറ്റ് വായു കിട്ടാന്‍ പോലും കൂടെയുള്ളവരുമായി മല്‍സരിക്കേണ്ട അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൊടുക്കാതിരുന്നതിന് ശേഷം ചീത്തയായ ബ്രഡ് ആണ് ഇവര്‍ക്ക് കഴിക്കാന്‍ കൊടുത്തിരുന്നത്.

ചെറിയ അളവില്‍ നല്‍കിയിരുന്ന ഈ ബ്രഡ് പോലും നിരവധി പേര്‍ പങ്കിട്ട് കഴിക്കേണ്ട ഗതികേടിലും ആയിരുന്നു. തങ്ങളെ മൃഗങ്ങളെ പോലയാണ് ഭീകരര്‍ കണക്കാക്കിയിരുന്നതെന്നാണ് മോചിക്കപ്പെട്ട ഒരാള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കപ്പെട്ട ഓര്‍ലെവി എന്ന മുപ്പത്തിനാലുകാരന്‍ പറഞ്ഞത് മോചിപ്പിക്കപ്പെടുന്നത് വരെ തന്നെ ചങ്ങലിക്കിട്ടിരിക്കുകയായിരുന്നു എന്നാണ്. താന്‍ ഇനി മുതല്‍ നടക്കാന്‍ പഠിക്കേണ്ട അവസ്ഥയിലാണെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. ക്രൂരമായ പീഡന മുറകള്‍ ഉപയോഗിച്ചാണ് ഹമാസ് ഭീകരര്‍ ബന്ദികളെ ചോദ്യം ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. മോചിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ശരിയായ തോതില്‍ ഭക്ഷണം തന്നതെന്നും ബന്ദികള്‍ വ്യക്തമാക്കി.

ഇവരുെട അഭിമുഖം പുറത്തുവിട്ട ഇസ്രയേല്‍ ടി.വി ചാനലായ കാന്‍ 11 അറിയിച്ചത് ബന്ദികള്‍ വെളിപ്പെടുത്തിയ പല കാര്യങ്ങളും പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ ഭീകരമാണ് എന്നാണ്. ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാള്‍ മരിച്ചു എന്നായിരുന്നു മറ്റുള്ളവര്‍ കരുതിയത്. ചില ബന്ദികളെ ഒറ്റയ്ക്കാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. ചെരിപ്പിടാനും അനുവദിച്ചിരുന്നില്ല.

ശനിയാഴ്ച മോചിപ്പിക്കപ്പെട്ട ഓര്‍ലെവിയുടെ ഭാര്യയെ ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം നടത്തിയ ദിവസം തന്നെ കൊലപ്പെടുത്തിയിരുന്നു. മോചിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഭാര്യ കൊല്ലപ്പെട്ട വിവരം ഓര്‍ലെവി മനസിലാക്കിയത്. ഇപ്പോഴും 76 ബന്ദികള്‍ ഹമാസ് തടവിലാണ്.

Tags:    

Similar News