അമേരിക്കയെ വിശ്വസിച്ച് അനാവശ്യ യുദ്ധത്തിന് ഇറങ്ങിയ യുക്രൈനെ ചതിച്ച ട്രംപിനെ കാലില്‍ പിടിച്ച് നിലത്തടിച്ച് പുട്ടിന്‍; റഷ്യക്ക് വേണ്ടി അമേരിക്ക നടത്തിയ വിട്ടുവീഴ്ച്ചകള്‍ മുതലാക്കി ഇപ്പോള്‍ ആഞ്ഞടിക്കുന്നു; ഒടുവില്‍ പുട്ടിന് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കങ്ങളുമായി ട്രംപ്
മോസ്‌കോ: റഷ്യയും യുക്രൈനും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിന് വിരാമമിടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെടുകയാണെങ്കിലും റഷ്യ ഇപ്പോള്‍ ആഞ്ഞടിക്കുകയാണ്. റഷ്യക്ക് വേണ്ടി അമേരിക്ക നടത്തിയ വിട്ടുവീഴ്ചകള്‍ മുതലാക്കിയാണ് റഷ്യ ഈ ആക്രമണം നടത്തുന്നത്. അതേസമയം പുട്ടിന് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നാണ് ഇപ്പോള്‍ ട്രംപ് വിശദീകരിക്കുന്നത്.
പുട്ടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് നടത്തിയിരിക്കുന്നത്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ എന്ത് കൊണ്ടാണ് പുട്ടിന്‍ ഇത്രയും രൂക്ഷമായ ആക്രമണം നടത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. പുട്ടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നും താന്‍ തൃപ്തനല്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്. കൂടാതെ പുട്ടിന്‍ നിരവധി പേരെ കൊല്ലുകയാണ് എന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. റഷ്യന്‍ പ്രസിഡന്റിന് അപകടകരമായ രീതിയില്‍ ഒരു മനംമാറ്റം ഉണ്ടായിരിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.
പുട്ടിനെ വളരെക്കാലമായി തനിക്ക് അറിയാമെന്നും ഇപ്പോഴും മികച്ച ബന്ധമാണ് തുടരുന്നതെന്നും പറഞ്ഞ ട്രംപ് ഇപ്പോള്‍ പുട്ടിന് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും ഇപ്പോള്‍ അദ്ദേഹം നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്തുന്നതിനിടയിലാണ് പുട്ടിന്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് റോക്കറ്റുകള്‍ അയയ്ക്കുന്നതെന്നും ഇക്കാര്യം തനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. പുട്ടിന്റെ ഇത്തരം നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റഷ്യയുടെ മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ആണെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ട്രംപും പുട്ടിനും രണ്ട് മണിക്കൂറോളം ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിനായി ഒരന്തിമ തീരുമാനം എടുക്കാന്‍ ഇതിന് കഴിഞ്ഞിരുന്നില്ല. കൂടാതെ കഴിഞ്ഞയാഴ്ച അവസാനത്തോടെ യുക്രൈനിലേക്ക് ശക്തമായ തോതിലുള്ള ആക്രമണവും നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റഷ്യ നടത്തിയ ഏറ്റവും രൂക്ഷമായ വ്യോമാക്രമണം ആയിരുന്നു ഇത്. ആക്രമണം ട്രംപിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങളെ അപമാനിക്കുന്ന തരത്തിലാണ് എന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 57 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണത്തെ അപലപിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അമേരിക്കയോടും ട്രംപിനോടും ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും പുലര്‍ത്തുന്ന നിശബ്ദത പുട്ടിന് പ്രോത്സാഹനമായി മാറുകയാണെന്നാണ് സെലന്‍സ്‌കി കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങല്‍ ട്രംപ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. അതേ സമയം യു.എസ് മിലിട്ടറി അക്കാദമിയില്‍ സംസാരിക്കുന്നതിനിടെ പുട്ടിന്റെ ഹെലികോപ്ടറിന് നേരേ യുക്രൈന്‍ ആക്രമണം നടത്തിയെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അങ്ങനെ കേട്ടിട്ടില്ല എന്നാണ് ട്രംപ് മറുപടി നല്‍കിയത്.