സ്റ്റുഡന്റ് വിസ നിയന്ത്രണം നീക്കിയാലും ചൈനീസ് വിദ്യാര്‍ഥികള്‍ പെടും; രാജ്യസുരക്ഷയെ കരുതി ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കണമെങ്കില്‍ പ്രത്യേക മാനദണ്ഡങ്ങള്‍; നിലവില്‍ അമേരിക്കയിലുള്ള ആയിരങ്ങളുടെ വിസ റദ്ദാക്കും

Update: 2025-05-30 00:45 GMT

ന്യുയോര്‍ക്ക്: ചില ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതോ, ചില സുപ്രധാന മേഖലകളില്‍ പഠനം നടത്തുന്നതോ ആയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ചില ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടികളുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും മുന്നോട്ട് പോവുകയാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ റൂബിയോ പറഞ്ഞു. മാത്രമല്ല, ചൈനയില്‍ നിന്നും ഹോങ്കോംഗില്‍ നിന്നും ഭാവിയില്‍ വരുന്ന വിസ അപേക്ഷകള്‍ എല്ലാം തന്നെ കര്‍ക്കശമായി പരിശോധിക്കുന്നതിനായി വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ പ്രകാരം 2023/24 വിദ്യാഭ്യാസ വര്‍ഷത്തില്‍, അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളെ കര്‍ശനമായി പരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയെ സ്നേഹിക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തണമെന്ന് ബുധനാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് പറഞ്ഞു.

അതിനിടെ വിദേശ വിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുന്നത് ഭരണകൂടം കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. അതോടൊപ്പം, നാടുകടത്തല്‍ നടപടിയും,. സ്റ്റുഡന്റ് വിസ റദ്ദാക്കലും വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായിട്ടാണ് ഇത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എല്ലാ യു എസ് എംബസികളോടും സ്റ്റുഡന്റ് വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

വിദ്യാര്‍ത്ഥികളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുന്നത് വിപുലമാക്കിയതിനാല്‍ സ്റ്റുഡന്റ് വിസ അപേക്ഷകര്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കാനും റൂബിയോ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ സമൂഹമാധ്യമങ്ങലിലെ പര്‍ശോധനകള്‍ ഉറ്റനടി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ കണക്കുകള്‍ പ്രകാരം 2023- 2024 വിദ്യാഭ്യാസ വര്‍ഷത്തില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠനത്തിന് എത്തിയത്. ഇവര്‍ എല്ലാവരും കൂടി ട്യൂഷന്‍ ഫീസ്, താമസം, ദൈനംദിന ചെലവുകള്‍ എന്നിങ്ങനെയായി 43.8 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് സംഭാവന ചെയ്തത്.

ട്രംപിന്റെ ആദ്യ ഭരണത്തിലും ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ നടപടികള്‍ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയും തമ്മില്‍ ഉള്ള വിദ്യാഭ്യാസ മേഖലയിലെ ബന്ധം അവസാനിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്ന കാരണത്താല്‍ ആയിരുന്നു അത്. കഴിഞ്ഞ ഭരണകാലത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിദേശ ഫണ്ടിംഗിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് 19 അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ചൈന, റഷ്യ എന്നിവ ഉള്‍പ്പടെ ചില രാജ്യങ്ങളില്‍ നിന്നും എത്തുന്ന പണത്തിന്റെ കണക്ക് പൂര്‍ണ്ണമായും രേഖപ്പെടുത്തിയിരുന്നില്ല എന്നും അന്ന് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കോളേജുകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിംഗിനെ കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കാന്‍ ട്രംപ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

Similar News