ദൈവനിന്ദ കുറ്റ നിയമം തിരികെ വരുന്നതിന് സമാനം; ഖുറാന്‍ കത്തിച്ച വ്യക്തിയെ വിചാരണ ചെയ്യുന്നത് ബ്രിട്ടണില്‍ വിവാദമാകുന്നു; മതത്തോടുള്ള അനിഷ്ടം കാട്ടല്‍ ക്രിമിനല്‍ കുറ്റമല്ലെന്ന വാദം യുകെയില്‍ ഉയരുമ്പോള്‍

Update: 2025-05-30 04:44 GMT

ലണ്ടന്‍: ഖുറാന്‍ കത്തിച്ച വ്യക്തിയെ വിചാരണ ചെയ്യുന്നത് ബ്രിട്ടനിലേക്ക് ദൈവനിന്ദ കുറ്റ നിയമം തിരികെ വരുന്നതിന് സമാനമാണെന്ന ആരോപണം ഉയരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് ആയിരുന്നു ഇസ്ലാമതം ഭീകരമതമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഹാമിറ്റ് കോസ്‌കുന്‍ എന്ന 50 കാരന്‍ ലണ്ടനിലെ ടര്‍ക്കിഷ് കോണ്‍സുലേറ്റിനു മുന്‍പില്‍ ഖുറാന്‍ കത്തിച്ചത്. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ ഈ കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണക്കിടയില്‍ കോടതിയിലാണ്, ദൈവനിന്ദാ കുറ്റ നിയമം തിരികെ കൊണ്ടുവരുന്നു എന്ന ആരോപണം ഉയര്‍ന്നത്.

എന്നാല്‍, തീവ്ര മതവിശ്വാസത്തില്‍ അധിഷ്ഠിതമായി, ഒരു വ്യക്തിക്ക് ഉപദ്രവമോ, ഭയമോ, ആശങ്കയോ ഉണ്ടാകുന്ന രീതിയില്‍ അക്രമ സ്വഭാവം കാണിച്ചു, ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ശത്രുതയോടെ പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങള്‍ കോസ്‌കുന്‍, കോടതിയില്‍ നിഷേധിച്ചു. കേസിന്റെ വിചാരണക്കിടയില്‍ പ്രതിഭാഗം അഭിഭാഷകനായ കാറ്റി തോണ്‍ കെ സി, പ്രോസിക്യൂഷനെ അതിനിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുക വഴി, ബ്രിട്ടന് പരിചിതമല്ലാത്ത ഒരു നിയമം, ദൈവ നിന്ദാകുറ്റനിയമം കൊണ്ടുവരികയാണെന്ന് കാറ്റി തോണ്‍ ആരോപിച്ചു.

ഇംഗ്ലണ്ടിലും വെയ്ല്‍സിലും 2008 ലും സ്‌കോട്ട്‌ലാന്‍ഡില്‍ 2021 ലും ദൈവനിന്ദാ കുറ്റ നിയമം എടുത്തു കളഞ്ഞിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ദൈവനിന്ദാ കുറ്റ നിയമം നിലവിലുണ്ടെങ്കിലും വളരെ വിരളമായി മാത്രമേ ഉപയോഗിക്കാറുള്ളു. തനിക്ക് ഇസ്ലാമതത്തെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് തുര്‍ക്കി വംശജനായ കോസ്‌കുന്‍ പരിഭാഷകന്‍ വഴി കോടതിയെ അറിയിച്ചു. ഖുറാന്‍ കത്തിക്കുന്നത് ബ്രിട്ടീഷ് നിയമങ്ങള്‍ അനുസരിച്ച് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും പ്രതിഭാഗം അഭിഭാഷക കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

അതിനെ ക്രിമിനല്‍ കുറ്റമായി കാണുന്നതും സമീപിക്കുന്നതും ദൈവനിന്ദാ കുറ്റം തിരികെ കൊണ്ടു വരുന്നതിന് സമാനമായ നടപടിയാണെന്നും അവര്‍ കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ പറയുന്നു. മനുഷ്യര്‍ക്ക് അവരുടെ മതപരവും മതേതരവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും അതില്‍ പറയുന്നുണ്ട്. കോസ്‌കുന്‍ വെറുപ്പ് പ്രചരിപ്പിച്ചില്ലെന്നും, ഒരു മതത്തോടുള തന്റെ അനിഷ്ടം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു.

Similar News