ഇസ്രയേലിലെ 150 കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് എഫ്-35 വിമാനങ്ങളും വെടിവെച്ചിട്ടു; നെതന്യാഹു ഏതന്‍സില്‍ അഭയം തേടി! ഓപ്പറേഷന്‍ സിന്ദുറിന്റെ നിറം കെടുത്താന്‍ പാക്കിസ്ഥാന്‍ പടച്ചുവിട്ട കള്ളങ്ങള്‍ ഒന്നുമല്ല; ഇസ്രയേലിനെ തകര്‍ത്ത് തരിപ്പണമാക്കിയെന്ന ഇറാന്‍ വാദങ്ങള്‍ക്ക് തെളിവുകളൊന്നുമില്ല; പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത് എന്ത്?

Update: 2025-06-14 06:23 GMT

ടെല്‍ അവീവ്: ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പറയുന്നത് വെറും തള്ളോ? ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്തുന്നത്. ഇതിനിടെ രണ്ട് ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തിന് ചിത്ര തെളിവുകള്‍ അടക്കമുണ്ട്. പക്ഷേ ഇറാന്‍ അവകാശപ്പെടുന്നതിന് സമാനമായ തെളിവുകള്‍ ഒന്നുമില്ല. പ്രത്യേകിച്ച് രണ്ട് യുദ്ധ വിമാനങ്ങള്‍ എവിടെ തകര്‍ന്നു വീണു എന്ന് പോലും ഇറാന് വിശദീകരിക്കാന്‍ കഴിയുന്നില്ല. നേരത്തെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഇതിനെ മറികടക്കാന്‍ പാക്കിസ്ഥാനും യുദ്ധ വിമാനം വെടിവച്ചിടല്‍ പോലുള്ള അവകാശ വാദം നടത്തി. പിന്നീട് ഇതെല്ലാം പൊളിഞ്ഞുവെന്നും വ്യക്തമായി. ഒരു വിമാനത്തില്‍ മാത്രമാണ് ഇന്ത്യയുടെ കാര്യത്തില്‍ സംശയമുള്ളത്. എന്നാല്‍ പാകിസ്ഥാന് നിരവധി യുദ്ധ വിമാനങ്ങള്‍ നഷ്ടമാകുകയും ചെയ്തു. ഇതിന് സമാനമാണ് ഇറാന്റെ അവകാശ വാദങ്ങളെന്ന വാദം ശക്തമാണ്. ഇറാന്റെ നിര്‍ണ്ണായക കേന്ദ്രങ്ങളെ ചുട്ടെരിക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തത്.

ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ടതായി റിപ്പോര്‍ട്ടെന്ന് പോലും ഇറാന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോണ്‍' രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടുവെന്നും അവകാശപ്പെടുന്നു. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും യുഎസ് അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ലെന്നും ബാഖി ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ക്കൊപ്പമാണ് ഇറാന്‍ പലവിധ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്. നെതന്യാഹു ഇസ്രയേലില്‍ തന്നെയുണ്ട്. ഇറാനിലെ ആക്രമണങ്ങള്‍ അദ്ദേഹമാണ് ഏകോപിപ്പിക്കുന്നതും.

നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേല്‍ സൈനികകാര്യ മന്ത്രാലയവും സൈനിക-വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാന്‍ ഇസ്ലാമിക് റവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു. ഇരുപക്ഷത്ത് നിന്നുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന തുടര്‍ച്ചയായി തകര്‍ത്തുവരികയാണെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. ടെല്‍ അവീവിലും ജറുസലേമിലുമാണ് ഇറാന്‍ ആക്രമണം കൂടുതല്‍ ആഘാതമുണ്ടാക്കിയിരിക്കുന്നത്. രാവിലെ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണവുണ്ടായി. ഇറാന്റെ ആക്രമണത്തിനിടെ ചില മിസൈലുകള്‍ ജെറുസലേമില്‍ പതിച്ചു. അത് നാശനഷ്ടവും ഉണ്ടാക്കിയെന്നതാണ് വസ്തുത. ഇതിന് അപ്പുറം ഇറാന്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പറയുന്നു. ഇറാനിലെ ലക്ഷ്യങ്ങളിലേക്കുള്ള ആക്രമണം തുടരുകയാണെന്നും ഐഡിഎഫ് അറിയിച്ചു.പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേല്‍ ഇറാനില്‍ അതിശക്തമായ ആക്രമണമാണ് വ്യാഴാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായി നടത്തിയത്. വലിയ നഷ്ടങ്ങള്‍ ഈ യുദ്ധത്തില്‍ ഇറാനുണ്ടായിട്ടുണ്ട്.

ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വിവരം. ഇറാന്റെ ആണവപദ്ധതിയുടെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്ന നതാന്‍സിലെ ആണവസമ്പുഷ്ടീകരണശാലയുള്‍പ്പെടെ ആറോളം ആണവകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ പ്രധാന ആണവ കേന്ദ്രത്തിന്റെ മുകള്‍ഭാഗം ആക്രമണത്തില്‍ നശിച്ചതായി യുഎന്‍ ആണവ മേധാവി പറഞ്ഞു. തകര്‍ക്കപ്പെട്ട ആണവ കേന്ദ്രങ്ങളുടെ അവസ്ഥയില്‍ ആശങ്കയുണ്ട്. ആണവ വികിരിണം ഉണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ഇറാനില്‍ തന്നെ താവളമൊരുക്കിയാണ് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചത്.

ടെഹ്‌റാനിലേതുള്‍പ്പെടെ ഇറാന്റെ വിവിധ ആണവ-സൈനികകേന്ദ്രങ്ങളില്‍ ഒരേസമയം, തങ്ങളുടെ 200-ലേറെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടെന്ന് ഇസ്രയേല്‍ സേനാവക്താവ് അറിയിച്ചു. വെള്ളിയാഴ്ച വൈകിയും ടെഹ്‌റാനില്‍ സ്ഫോടനങ്ങളുണ്ടായി. ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്ക് നൂറിലേറെ ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു. പിന്നാലെയായിരുന്നു നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചുള്ള ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഇസ്രയേലിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകളും ബങ്കറുകളിലും മറ്റു ഷെല്‍ട്ടറുകളിലുമായിരുന്നു.

Tags:    

Similar News