ട്രംപിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനം എടുത്തെന്നു റിപ്പോര്‍ട്ടുകള്‍; സിറ്റുവേഷന്‍ റൂമിലെ യോഗം നീണ്ട് നിന്നത് ഒന്നര മണിക്കൂറോളം; ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനിക താവളത്തില്‍ ആക്രമണത്തിന് സജ്ജമായി നാല് അണുബോംബുകളും; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; ട്രംപിന്റെ അടുത്ത നീക്കമെന്ത്?
ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തതായി റിപ്പോര്‍ട്ട്. സുപ്രധാന നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി സിറ്റുവേഷന്‍ റൂമില്‍ നടന്ന യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിയാഗോ ഗാര്‍ഷ്യയിലെ സൈനികത്താവളത്തില്‍ നാല് അണുബോംബുകളും ആക്രമണത്തിന് സജ്ജമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഉന്നതതല യോഗത്തിന് ശേഷം ട്രംപ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ല.
ഇറാനിലെ പരമോന്നത നേതാവ് ഖമേനിക്കെതിരെ ട്രംപ് കഴിഞ്ഞ ദിവസം ട്രംപ് വധഭീഷണി മുഴക്കിയിരുന്നു.് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പമുള്ള ലക്ഷ്യമാണ് എന്നും അയാളെ ഇല്ലാതാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. തത്കാലം ഇപ്പോള്‍ വേണ്ട. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ തീര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നും ട്രംപ് കുറിച്ചു. ഇറാന്റെ ആകാശത്തിനുമേല്‍ അമേരിക്കക്ക്് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മ്മിച്ചതും, രൂപകല്‍പ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ ഉപകരണങ്ങളുമായി കിടപിടിക്കില്ല എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷങ്ങള്‍ക്കിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചു. എഫ്-16, എഫ്-22, എഫ്-35 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആണവായുധങ്ങളോ മറ്റ് കൃത്യതയുള്ള ബോംബുകളോ വഹിക്കാന്‍ കഴിയുന്ന ബി-52 വിമാനങ്ങള്‍ തിങ്കളാഴ്ച ഡീഗോ ഗാര്‍ഷ്യയിലെ സൈനികതാവളത്തില്‍ എത്തിയിരുന്നു. കാനഡയില്‍ നടന്ന ജി-സെവന്‍ ഉച്ചകോടിയ്ക്കിടെ നിന്നാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത് എന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ അഭിപ്രായ പ്രകടനം ട്രംപ് പിന്നീട് തള്ളിക്കളയുകയും ചെയ്തു.
ബ്രിട്ടന്‍ അമേരിക്കക്ക്് പാട്ടത്തിന് നല്‍കിയ ഡീഗോ ഗാര്‍ഷ്യ ബേസ്, ഏഷ്യ-പസഫിക് മേഖലയിലെ അവരുടെ പ്രധാന സൈനിക താവളങ്ങല്‍ ഒന്നാണ്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളില്‍ പോര്‍വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കുമുള്ള ഒരു കേന്ദ്രമായി ഇത് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ നിരവധി ബോംബറുകളാണ് ഇവിടെയുള്ളത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നുണ്ട്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു-കശ്മീര്‍, കര്‍ണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചു. ഇതില്‍ 110 വിദ്യാര്‍ഥികളെ ആദ്യഘട്ടമെന്നനിലയില്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാകും ഒഴിപ്പിക്കല്‍.
അതിനിടെ, ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ചയും ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. രാത്രി ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറല്‍ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിലിട്ടറി കമാന്‍ഡായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ മേധാവിയാണ് ഷദ്മാനി. വെള്ളിയാഴ്ച ഇസ്രയേല്‍ വധിച്ച മേജര്‍ ജനറല്‍ ഗുലാം അലി റഷീദിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ലൊറെസ്താനില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തിന്റെ ടെല്‍ അവീവിലെ ഇന്റലിജന്‍സ് ഡയറക്ടറേറ്റും മൊസാദിന്റെ ഓപ്പറേഷണല്‍ സെന്ററും ആക്രമിച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ പറഞ്ഞു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം രൂക്ഷമായ ഇടങ്ങളില്‍നിന്ന് 3000 പേരെ ഇസ്രയേല്‍ ഒഴിപ്പിച്ചു. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിക്ക് ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഗതിവരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഭീഷണിമുഴക്കി. അതേസമയം, ഇറാന്‍ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി യുഎസിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അങ്ങോട്ടയക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.