അമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി; അവിടെയുള്ളത് ടണ്‍ കണക്കിന് പാറ മാത്രം; ബങ്കര്‍ ബസ്റ്ററുകള്‍ ഫോര്‍ദോയെ തകര്‍ത്തെന്ന് ട്രംപ്; ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാക്കാനാകില്ല; വീണ്ടും ട്രംപ്; ആണവത്തിലേത് വെറും വീരവാദമോ?

Update: 2025-06-30 04:06 GMT

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ആണവ ഏജന്‍സിയുടെ അടക്കം നിലപാടുകള്‍ തള്ളുകയാണ് ട്രംപിസം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി എന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചുള്ള ഇറാന്റെ അവകാശ വാദങ്ങള്‍ അദ്ദേഹം പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇറാന് ഇനിയൊരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയുകയില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാനിലെ ഫോര്‍ദോ ആണവ നിലയം തകര്‍ക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ സര്‍ക്കാരും അവരെ അനുകൂലിക്കുന്നവരും അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ ട്രംപ് വെളിപ്പെടുത്തിയത് കുറേ കാലത്തേക്ക് ഇറാന് ഇനി ആണവായുധം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ലെന്നാണ്. ഫോര്‍ദോ ആണവ കേന്ദ്രം ആക്രമിച്ചതിനെ കുറിച്ച് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി എന്നാണ്. ഫോര്‍ദോ ആണവ നിലയത്തെ അമേരിക്ക മണ്ണിനടിയില്‍ കുഴിച്ചിട്ടു എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ആണവനിലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ ആയിരക്കണക്കിന് ടണ്‍ പാറ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ആ പ്രദേശം മുഴുവന്‍ അമേരിക്കയുടെ ബോംബുകള്‍ നശിപ്പിച്ചു എന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ തന്നെ കരാറില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങളെത്തുടര്‍ന്നുള്ള പ്രാഥമിക ഇന്റലിജന്‍സ് വിലയിരുത്തലുകളില്‍ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന പരാമര്‍ശമുണ്ടായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് ഭൂമിക്കടിയില്‍,സ്ഥിതി ചെയ്യുന്ന ഇറാന്റെ ഫോര്‍ദോ ആണവ നിലയം തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന തരത്തിലുളള വാര്‍ത്തകള്‍ അമേരിക്കയില്‍ തന്നെ പ്രചരിച്ചത് ട്രംപിന് കനത്ത തിരിച്ചടിയായി മാറിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം എന്നാണ് ട്രംപ് അതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ ഒരു കാരണവശാലും നല്‍കാന്‍ പാടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അമേരിക്ക ആക്രമിക്കുന്നതിന് മുമ്പ് തന്നെ ഫോര്‍ദോ നിലയത്തില്‍ ഉണ്ടായിരുന്ന സമ്പുഷ്ടമായ യുറേനിയം നീക്കം ചെയ്തിട്ടില്ലെന്നും ട്രംപ് തറപ്പിച്ചു പറഞ്ഞു. ഇക്കാര്യം അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയ ട്രംപ് ഇത്തരത്തില്‍ യുറേനിയം നീക്കം ചെയ്യുന്നത് അപകടം സൃഷ്ടിക്കുമെന്നും വാദിച്ചു.

കൂടാതെ അമേരിക്ക ഫോര്‍ദോ നിലയം ആക്രമിക്കുന്ന കാര്യം ഇറാന് കൃത്യമായി അറിയില്ലായിരുന്നു എന്നും അഭിപ്രായപ്പെട്ടു. ഇറാന്‍ ആണവായുധം പൂര്‍ണമായി നിര്‍മ്മിക്കുന്നതിന് മുമ്പ് തന്നെ അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നും ട്രംപ് അവകാശപ്പെട്ടു.

Tags:    

Similar News