ഇറാനിലേക്ക് റഷ്യന്‍ ഡ്രോണുകള്‍; യുദ്ധത്തില്‍ ഇറാന് നേരിട്ടുള്ള സൈനിക സഹായവുമായി മോസ്‌കോ; മരുന്നുകള്‍ മാത്രമാണ് നല്‍കുന്നതെന്ന് വിശദീകരിച്ച് പുടിന്‍ ഭരണ കൂടം; ഉക്രെയ്‌നിന് നല്‍കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്ക നിര്‍ത്തിയാല്‍ ഇറാന് നല്‍കുന്ന സൈനിക വിവരങ്ങള്‍ റഷ്യയും അവസാനിപ്പിക്കാമെന്ന വാഗ്ദാനം മോസ്‌കോ നല്‍കിയോ? ബ്ലാക്‌മെയില്‍ ആരോപണവും ശക്തം; പശ്ചിമേഷ്യയില്‍ ആളിക്കത്തല്‍ തുടരുന്നു
ലണ്ടന്‍: അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരിട്ടുള്ള സൈനിക പിന്തുണയുമായി റഷ്യ രംഗത്തെത്തുന്നതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ക്ക് പുറമെ മരുന്നുകളും ഭക്ഷണസാധനങ്ങളും റഷ്യ ഇറാനിലേക്ക് അയച്ചു തുടങ്ങിയതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയത് മുതല്‍ മോസ്‌കോയും ടെഹ്റാനും തമ്മില്‍ ഡ്രോണ്‍ വിതരണത്തെക്കുറിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
നേരത്തെ തന്നെ ഉപഗ്രഹ ചിത്രങ്ങള്‍, ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് രഹസ്യാന്വേഷണ സഹായങ്ങള്‍ എന്നിവ റഷ്യ ഇറാന് നല്‍കിവരുന്നുണ്ട്. എന്നാല്‍, നിലവില്‍ അയക്കാന്‍ തീരുമാനിച്ച ഡ്രോണുകള്‍ ഇറാന്റെ പോരാട്ടവീര്യത്തിന് വലിയ കരുത്തുപകരുന്ന മാരകായുധങ്ങളായി മാറും. ഗെരാന്‍-2, ഷാഹീദ്-136 'കാമികാസെ' ഡ്രോണുകളാണ് റഷ്യ കൈമാറാന്‍ ഒരുങ്ങുന്നത്. യുഎസ് സൈനിക താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും എതിരെ ആക്രമണം നടത്താന്‍ ഇത്തരം ഡ്രോണുകള്‍ സഹായിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
അതേസമയം, അമേരിക്കയുമായും ഇസ്രായേലുമായും ഇറാന്‍ നടത്തുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ സഹായിക്കുന്നെന്ന ആരോപണം റഷ്യ ഔദ്യോഗികമായി നിഷേധിച്ചു. 13 ടണ്ണിലധികം മരുന്നുകള്‍ അസര്‍ബൈജാന്‍ വഴി ടെഹ്റാനിലേക്ക് അയച്ചിട്ടുണ്ടെന്നും മാനുഷിക പരിഗണന വെച്ചുള്ള സഹായം തുടരുമെന്നും മോസ്‌കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത കരാറില്‍ പരസ്പര പ്രതിരോധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നതും റഷ്യ ചൂണ്ടിക്കാട്ടുന്നു.
റഷ്യന്‍ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. നിലവില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇറാനിയന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുന്നു എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇറാനും തമ്മിലുള്ള ഈ സഹകരണം മേഖലയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന ആശങ്കയിലാണ് വാഷിംഗ്ടണ്‍.
ഇതിനിടെ, റഷ്യ അമേരിക്കയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. ഉക്രെയ്‌നിന് നല്‍കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്ക നിര്‍ത്തിയാല്‍ ഇറാന് നല്‍കുന്ന സൈനിക വിവരങ്ങള്‍ റഷ്യയും അവസാനിപ്പിക്കാമെന്ന വാഗ്ദാനം മോസ്‌കോ മുന്നോട്ടുവെച്ചതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ പക്കല്‍ ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും സെലെന്‍സ്‌കി അവകാശപ്പെട്ടു.
റഷ്യന്‍ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്‌നില്‍ ഇറാനിയന്‍ നിര്‍മ്മിത ഷാഹീദ് ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഈ ഡ്രോണുകളില്‍ പലതിലും റഷ്യന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഉക്രെയ്ന്‍ നിലവില്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പാകിസ്ഥാന്‍ വഴി അമേരിക്ക കൈമാറിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്. തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ടെഹ്റാന്‍.
യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനിയന്‍ ഉദ്യോഗസ്ഥരെ വധിക്കുന്നത് അവസാനിപ്പിക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഇറാന് പൂര്‍ണ്ണ അധികാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള അവകാശവാദം ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കുമെന്നതിനാല്‍ അമേരിക്കയ്ക്ക് ഇത് അംഗീകരിക്കാനാവില്ല.
ശത്രുക്കളുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഭാവിയില്‍ അതിന് പദ്ധതിയില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ വാദത്തെ എതിര്‍ത്തു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തിങ്കളാഴ്ച പ്രസിഡന്റ് പറഞ്ഞതുപോലെ ചര്‍ച്ചകള്‍ ഗുണകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റഷ്യ ആയുധങ്ങള്‍ കൈമാറുന്ന പക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അമേരിക്കയില്‍ ഭിന്നതയുണ്ട്. കനത്ത തിരിച്ചടി വേണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ നയതന്ത്രപരമായ നീക്കങ്ങളിലൂടെ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്നാണ് മറ്റൊരു പക്ഷത്തിന്റെ അഭിപ്രായം. പുതിയ സാഹചര്യത്തില്‍ പെന്റഗണ്‍ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
പശ്ചിമേഷ്യയില്‍ ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്ന ഇസ്രായേലിനും റഷ്യയുടെ സൈനിക സഹായം വലിയ വെല്ലുവിളിയാണ്. റഷ്യന്‍ ഡ്രോണുകള്‍ ഇറാന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് മേഖലയിലെ ശക്തിസമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. വരും ദിവസങ്ങളില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും.
