അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്ന് ഭയം; യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന; ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനീസ് നീക്കം

Update: 2025-07-05 06:40 GMT

യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടുമായി ചൈന. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാന്നിധ്യം ശക്തമാക്കും എന്നതാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യീ ആണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ യുദ്ധത്തില്‍ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അമേരിക്ക അടുത്തതായി തിരിയുന്നത് ചൈനയുടെ നേര്‍ക്കായിരിക്കും എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് വേണം കരുതാന്‍.

ട്രംപിന് ഇനിയും ദീര്‍ഘനാള്‍ പ്രസിഡന്റ് പദവിയില്‍ തുടരാം എന്നതും ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട് എന്നതും ഉറപ്പായ കാര്യമാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായിട്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വാങ് യീ പല കാര്യങ്ങളും തുറന്ന് പറയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സാധാരണയായി ചൈനീസ് സര്‍ക്കാരിലെ പ്രതിനിധികള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത് പതിവില്ലാത്ത കാര്യമാണ്.

യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് കാജ കല്ലാസിന് മേഖലയിലെ യഥാര്‍ത്ഥ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് വാങ് യീ വ്യക്തമായ ചിത്രമാണ് നല്‍കിയതെന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇന്തോ-പസഫിക്ക് മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന കാര്യവും ചൈനീസ് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ചൈനയുടെ ഉത്ക്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു.

ചൈനയെ നേരിടുക എന്നതിന് തന്ത്രപ്രധാനമായ മുന്‍ഗണനയാണെന്ന് നല്‍കുക എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് ചൈന ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. ചൈന റഷ്യയെ സാമ്പത്തികമായോ സൈനികമായോ പിന്തുണയ്ക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത് ചൈന റഷ്യക്ക് അത്യാധുനിക ലേസര്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കിയെന്നാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് യുക്രെയ്നിലേക്കുള്ള ആയുധ കയറ്റുമതി അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആയുധശേഖരം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റഷ്യ യുക്രൈനിലേക്ക് അതിശക്തമായ രീതിയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News