ഹമാസ് നേതൃത്വത്തിലെ 95 ശതമാനം പേരും കൊല്ലപ്പെട്ടു; ഗസ്സയ്ക്കു മേല്‍ തങ്ങളുടെ നിയന്ത്രണത്തിന്റെ എണ്‍പത് ശതാനവും നഷ്ടപ്പെട്ടതായി സമ്മതിച്ച് ഹമാസ്; ഗസ്സ ഇനി ഇസ്രയേലിന് ഭീഷണിയാവില്ലേ? വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ പുതിയ വെളിപ്പെടുത്തല്‍

Update: 2025-07-07 04:34 GMT

ഗസ്സ: ഗസ്സയ്ക്കു മേല്‍ തങ്ങളുടെ നിയന്ത്രണത്തിന്റെ എണ്‍പത് ശതാനവും നഷ്ടപ്പെട്ടതായി സമ്മതിച്ച് ഹമാസ് ഭീകരസംഘടന. സംഘടനയുടെ ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളുടെ ഫലമായി ഹമാസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം തകര്‍ന്നുവെന്നും ഇത് തങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ ബി.ബി.സിയോട് പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ തിരിച്ചടില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചുമതലകളില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ ഇനിയും പുറത്തു വിട്ടിട്ടില്ല. ഹമാസിന്റെ സുരക്ഷാ ഘടനയില്‍ വന്‍ തിരിച്ചടിയാണ് ഏറ്റതെന്നാണ് ഈ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഹമാസ് നേതൃത്വത്തിലെ 95 ശതമാനം പേരും കൊല്ലപ്പെട്ടതായും ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ഉണ്ട്.

ഇസ്രയേലിന് എതിരായ പോരാട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്ന നേതാക്കളെല്ലാം തന്നെ കൊല്ലപ്പെട്ടതായി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹമാസ് സംഘടനക്കുള്ളില്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത അവസ്ഥയാണെന്നും ക്രിമിനല്‍ സംഘങ്ങളുടെ എണ്ണം കൂിട വരികയാണെന്നുമാണ് ഇയാള്‍ പറയുന്നത്. ഹമാസിന് ഇപ്പോള്‍ സൈനിക സംവിധാനങ്ങള്‍ ഇല്ലെന്നും അവര്‍ ഗറില്ലാ യുദ്ധതന്ത്രങ്ങളാണ് നടപ്പിലാക്കുന്നതെന്നും മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഇത്തരത്തില്‍ ഒരു പ്രതികരണം പുറത്ത് വരുന്നത്.

മുന്‍ ഹമാസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷം ആദ്യം ഇസ്രായേലുമായുള്ള 57 ദിവസത്തെ വെടിനിര്‍ത്തല്‍ സമയത്ത് ഹമാസ് വീണ്ടും സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായ സാഹചര്യത്തില്‍ ഇസ്രയേല്‍ ഹമാസിനെ വീണ്ടും ലക്ഷ്യം വെച്ചത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി എന്നാണ് കരുതപ്പെടുന്നത്. 21 മാസത്തെ യുദ്ധത്തിനുശേഷം ശനിയാഴ്ച ഗാസയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ ഖത്തറിലെ ചര്‍ച്ചകള്‍ക്കായി ഒരു ദൗത്യ സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. നെതന്യാഹു വിശദമായ ചര്‍ച്ചകള്‍ക്കായി ഇന്ന് അമേരിക്കയില്‍ എത്തുകയാണ്. ഇരുപത് ബന്ദികള്‍ ജീവിച്ചിരിക്കുന്നു എന്നും 30 ബന്ദികള്‍ മരിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ബന്ദികളെ തിരികെ കൊണ്ട് വരാന്‍ ആകുന്നതെല്ലാം ചെയ്യും.

ഗസ്സ ഇനി ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പ് വരുത്താന്‍ ദൃഡനിശ്ചയം ചെയ്തിരിക്കുന്നതായും നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. രണ്ട് അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന്റെ ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതു വരെ 57,000 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Similar News