നിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?

ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്

Update: 2025-10-01 15:23 GMT

ഗസ്സ: ഗസ്സ നഗരത്തില്‍ ഇനി തകരാന്‍ ബാക്കിയൊന്നുമില്ല. എങ്ങും നിലവിളികള്‍. പട്ടിണി കാരണം ജനങ്ങള്‍ നരകിക്കുന്നു. യുദ്ധത്തെ ഇതുവരെ അതിജീവിച്ചവര്‍, അടിക്കടിയുള്ള പലായനങ്ങളില്‍ പൊറുതി മുട്ടിയിരിക്കുന്നു. ഇസ്രയേലില്‍ കയറി ആക്രമിച്ച് ഇതെല്ലാം വരുത്തി വച്ച ഹമാസ് ഇനിയെങ്കിലും സമാധാനത്തിന്റെ പാത സ്വീകരിക്കുമോ? സമാധാനം വരിക്കുക, അല്ലെങ്കില്‍ സര്‍വ്വനാശം ഏറ്റുവാങ്ങുക എന്നതാണ് 20 ഇന ഗസ്സ പദ്ധതി മുന്നോട്ടു വച്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ആയുധം വച്ചു കീഴടങ്ങാന്‍ ഹമാസ് തയ്യാറാകുമോ? ഈ ചോദ്യമാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

എന്നാല്‍, ട്രംപിന്റെ ഗാസ സമാധാന പദ്ധതി സ്വീകരിക്കുന്ന കാര്യത്തില്‍ ഹമാസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കുന്നതിനെച്ചൊല്ലിയാണ് ഹമാസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയോടെ ട്രംപ് മുന്നോട്ട് വെച്ച പദ്ധതിയില്‍ വെടിനിര്‍ത്തല്‍, 72 മണിക്കൂറിനകം ബന്ദികളെ മോചിപ്പിക്കല്‍, നിരായുധീകരണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഘട്ടം ഘട്ടമായി പിന്മാറണം തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.

എന്നാല്‍, ട്രംപിന്റെ 20 ഇന പദ്ധതിയിലെ ചില വ്യവസ്ഥകളില്‍, പ്രത്യേകിച്ച് നിരായുധീകരണം സംബന്ധിച്ച കാര്യങ്ങളില്‍ ഭേദഗതി വേണമെന്ന് ഹമാസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റു ചില അംഗങ്ങള്‍ ഈ പദ്ധതി പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും, ചില വിഭാഗങ്ങള്‍ ഇത് പൂര്‍ണ്ണമായും നിരസിച്ചിരിക്കുകയാണ്. ട്രംപിന്റെ 20-ഇന പദ്ധതിയില്‍, പ്രത്യേകിച്ച് നിരായുധീകരണ വിഷയത്തില്‍, ചില ഉദ്യോഗസ്ഥര്‍ ഭേദഗതികള്‍ ആഗ്രഹിക്കുന്നുവെന്ന് ഗ്രൂപ്പിന്റെ നേതൃത്വവുമായി അടുത്ത ഒരു ഫലസ്തീന്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു.

നിരായുധീകരണം, ഹമാസ്, മറ്റ് വിഭാഗങ്ങളിലെ നേതാക്കളെ പുറത്താക്കല്‍ തുടങ്ങിയ വ്യവസ്ഥകളില്‍ ഭേദഗതി വേണമെന്നും, ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്മാറുമെന്നും, പ്രദേശത്തിനകത്തും പുറത്തും വെച്ച് തങ്ങള്‍ക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കണമെന്നും ഹമാസ് ആവശ്യപ്പെടുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ദോഹയില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകള്‍ക്കിടെ 6 ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം ഈ ആവശ്യങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. വിശദാംശങ്ങള്‍ നല്‍കാതെ ഹമാസ് മറ്റ് പ്രാദേശിക, അറബ് കക്ഷികളുമായും' ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. നിരായുധീകരണത്തിന് പുറമേ ഗസ്സയില്‍ നിന്ന് ഫലസ്തീന്‍ പൗരന്മാരെ മാറ്റുന്നതും ഹമാസിലെ ഒരുവിഭാഗം തള്ളുന്നു.

'ഇതുവരെ ഹമാസിനുള്ളില്‍ രണ്ട് അഭിപ്രായങ്ങളാണുള്ളത്: ആദ്യത്തേത് കരാറിനെ നിരുപാധികം പിന്തുണയ്ക്കുക എന്നതാണ് എന്നാല്‍ മറ്റു ചിലര്‍ക്ക് 'പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ വലിയ സംശയങ്ങളുണ്ടെന്ന് വക്താവ് എഎഫ്പിയോട് പ്രതികരിച്ചു. എങ്കിലും ചര്‍ച്ചകള്‍ തുടരുകയാണ്, കാര്യങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാകും. അദ്ദേഹം പ്രതികരിച്ചു.

അതേസമയം പദ്ധതിയുടെ ചില ഭാഗങ്ങള്‍ക്ക് കൂടുതല്‍ 'വ്യക്തത'യും ചര്‍ച്ചകളും ആവശ്യമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി പചൊവ്വാഴ്ച അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Tags:    

Similar News