പാക്കിസ്ഥാന്‍ ഭരണകൂടം യുദ്ധക്കൊതിയില്‍; വിലക്കയറ്റത്തില്‍ പൊറുതിമുട്ടി പാക്ക് ജനത; അഫ്ഗാനുമായുള്ള സംഘര്‍ഷം കനത്ത തിരിച്ചടിയായി; അതിര്‍ത്തിയില്‍ കുടുങ്ങിയത് 5,000 കണ്ടെയ്നറുകള്‍; ഒരു കിലോ തക്കാളിക്ക് 600 രൂപ; അവശ്യവസ്തുക്കള്‍ കിട്ടാനില്ല; കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

Update: 2025-10-24 06:06 GMT

കാബൂള്‍: അയല്‍രാജ്യങ്ങളുമായി സംഘര്‍ഷം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി അവശ്യവസ്തുക്കളുടെ വിലക്കയറ്റം. അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തി അടച്ചുപൂട്ടിയതോടെ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. പാക്കിസ്ഥാനില്‍ തക്കാളിയുടെ വില അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ മാസമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിരവധിപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ദൈനംദിന വസ്തുക്കളായ തക്കാളിയും മറ്റ് വസ്തുക്കളുടെയും വില അഞ്ചിരട്ടിയായി ഉയര്‍ന്നതോടെയാണ് ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. 2600 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ കരയുദ്ധവും, വ്യോമാക്രമണവും നടത്തിയതിന്റെ പിന്നാലെയാണ് ഒക്ടോബര്‍ 11 മുതല്‍ രാജ്യങ്ങളുടെ അതിര്‍ത്തി അടച്ചത്. സംഘര്‍ഷാവസ്ഥയില്‍ എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് പാക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ തലവന്‍ ഖാന്‍ ജാന്‍ അലോകോസെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി അടഞ്ഞു കിടക്കുകയാണ്. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.

പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഭൂരിഭാഗവും. പ്രതിവര്‍ഷ 230 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. പാക്കിസ്ഥാനില്‍ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയായി (2.13 ഡോളര്‍). അഫ്ഗാനിസ്ഥാനില്‍ നിന്നു വരുന്ന ആപ്പിളിനും വില വര്‍ധിച്ചു. ഏകദേശം 5,000 കണ്ടെയ്നറുകള്‍ വ്യാപാര സാധനങ്ങളുമായി അതിര്‍ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്. വിപണിയില്‍ തക്കാളി, ആപ്പിള്‍, മുന്തിരി എന്നിവയ്ക്ക് ഇതിനകം തന്നെ ക്ഷാമമുണ്ടെന്നും അലോകോസെ പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ വാണിജ്യമന്ത്രാലയം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഖത്തറില്‍ നടത്തിയ ചര്‍ച്ചകളില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി വ്യാപാരം ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചര്‍ച്ചകള്‍ ഒക്ടോബര്‍ 25ന് ഇസ്താംബൂളില്‍ നടക്കും. പാക്കിസ്ഥാനെ ആക്രമിക്കുന്ന തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് ഇസ്ലാമാബാദ് കാബൂളിനോട് ആവശ്യപ്പെട്ടതാണ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിച്ചു.

Tags:    

Similar News