ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട അതേ മണ്ണില്‍ വീണ്ടും വെടിയൊച്ച! എസ്യുവിക്കുള്ളിലിരുന്ന 37കാരിയുടെ തലയ്ക്ക് തറച്ചത് മൂന്ന് വെടിയുണ്ടകള്‍! അമേരിക്കയില്‍ യുവതിയെ വെടിവച്ചുകൊന്നത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍; ന്യായീകരിച്ച് ട്രംപ്! മിനിയാപൊളിസ് തെരുവുകളില്‍ സംഘര്‍ഷവും രക്തച്ചൊരിച്ചിലും

Update: 2026-01-08 16:47 GMT

മിനസോട്ട: അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ 37 വയസ്സുകാരിയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു മേല്‍ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തുവന്നു. സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് 2020ല്‍ ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഓഫീസര്‍ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ്. 2024നുശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോള്‍ ഗുഡിന്റേത്.

കഴിഞ്ഞ ബുധനാഴ്ച സ്വന്തം എസ്യുവിക്കുള്ളിലിരിക്കെയാണ് 37 വയസ്സുകാരിയായ ഗുഡിന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റത്. പിന്നാലെ തെരുവുകളില്‍ വന്‍ പ്രതിഷേധം അരങ്ങേറി. അതേ സമയം അമാന്‍ഡ സെയ്ഫ്രൈഡ്, സിന്തിയ നിക്‌സണ്‍, സിമു ലിയു തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ ഐസിഇയെ (ICE) വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

ആത്മരക്ഷാര്‍ത്ഥമാണ് വെടിവെപ്പ് നടത്തിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) അവകാശപ്പെട്ടു. ഏറ്റവും വലിയ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്റെ ഭാഗമായി ഡിഎച്ച്എസ് 2,000-ത്തിലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കാന്‍ ഞങ്ങള്‍ ഇനി കൂടുതല്‍ കഠിനമായി പരിശ്രമിക്കാന്‍ പോവുകയാണ് എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി.

'ഭയാനകമായ ദൃശ്യം' എന്നും 'ക്രൂരമായ സാഹചര്യം' എന്നുമാണ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് വിശേഷിപ്പിച്ചത്. 'അതൊരു ഭയാനകമായ ദൃശ്യമാണ്. അത് കാണുന്നത് തന്നെ പേടിപ്പെടുത്തുന്നതാണെന്ന് ഞാന്‍ കരുതുന്നു. എനിക്കത് കാണുന്നത് ഇഷ്ടമല്ല,' അദ്ദേഹം പറഞ്ഞു. 'അവിടെ നടന്നത് ക്രൂരമായ ഒരു സാഹചര്യമാണ്.' 'ആര്‍ക്കും വെടിയേല്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ ആരെങ്കിലും നിലവിളിക്കുന്നതോ പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതോ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' 'അവള്‍ വളരെ മോശമായാണ് പെരുമാറിയത്. എന്നിട്ട് അവള്‍ അദ്ദേഹത്തിന്റെ (ഏജന്റ്) മേല്‍ വണ്ടി ഓടിച്ചു കയറ്റി. അവള്‍ ശ്രമിക്കുകയല്ല ചെയ്തത്, മറിച്ച് അവള്‍ അദ്ദേഹത്തെ വണ്ടിയിടിപ്പിച്ചു.' ട്രംപ് കൂട്ടിച്ചേര്‍ത്തു,

വ്യാഴാഴ്ച രാവിലെ മിനിയാപൊളിസിലെ ബിഷപ്പ് ഹെന്റി വിപ്പിള്‍ ഫെഡറല്‍ കെട്ടിടത്തിന് മുന്നില്‍ (Bishop Henry Whipple Federal Building) ഡസന്‍ കണക്കിന് ആന്റി-ഐസിഇ (Anti-ICE) പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. കെട്ടിടത്തിന് പുറത്ത് പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ച സ്വന്തം എസ്യുവിക്കുള്ളിലിരിക്കെയാണ് 37 വയസ്സുകാരിയായ റെനീ നിക്കോള്‍ ഗുഡിന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റത്.

Similar News