ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം; ഇന്ത്യക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; സ്ഥിതിഗതികള്‍ വിഷളായാല്‍ ഉത്തരവാദിത്തം ഇന്ത്യക്കെന്നും ഖ്വാജാ അസിഫ്; സമാധാനത്തിന് ആഹ്വാനം ചെയ്ത് ലോക നേതാക്കളും

ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം

Update: 2025-05-08 05:59 GMT

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി. ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന് ഖ്വാജാ ആസിഫ് വ്യക്തമാക്കി. പാകിസ്ഥാനിലെ ടി.വി ചാനലായ ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുയാണെന്നും ആസിഫ് ചൂണ്ടിക്കാട്ടി. ഇന്ത്യ മേഖലയില്‍ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും പാക്ക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യ നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറായാല്‍ ആണവായുധം പ്രയോഗിക്കും എന്നാണ് ആസിഫ് ഭീഷണി മുഴക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയും ഇരു പക്ഷവും ആണവായുധം പ്രയോഗിക്കുകയും ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യാക്കായിരിക്കും എന്നും പാക്ക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കി. കാശ്മീരിലെ പഹല്‍ഗാമില്‍ പാക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ശക്തമായ ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പാക്ക് പ്രതിരോധ മന്ത്രി വിമര്‍ശനവുമായി രംഗത്ത്

എത്തിയത്.

ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ പ്രതികരിച്ചാല്‍ നമ്മളും പ്രതികരിക്കും എന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് പ്രധാനപ്പെട്ട വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡല്‍ഹിയിലെ സ്ഥാനപതിമാരെ വിളിച്ചു വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് ഒരു രാത്രി മതിയെന്നാണ് പാക്കിസ്ഥാന്‍ വീരവാദം മുഴക്കിയത്.

ഇന്ത്യ നടത്തിയത് യുദ്ധമാണെന്നും സാധാരണക്കാരായ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നുമുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ വളരെ കൃത്യമായി തന്നെ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മാസം കാശ്മീരിലെ പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന് ഇന്ത്യ വ്യക്തമായി തന്നെ ആരോപിച്ചിരുന്നു. കൂടാതെ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ അസന്നിദഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സമാധാനം പാലിക്കുന്നതിനായി ആഹ്വാനം ചെയ്തിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക് ഭീകരരുടെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.തീവ്രവാദത്തോട് ഒരു കാരണവശാലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ ഒമ്പത് തീവ്രവാദ ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. എന്നാല്‍ തങ്ങളുടെ രാജ്യത്ത് തീവ്രവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അതിര്‍ത്തി മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News