ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കിയത് താനെന്ന വാദത്തില്‍ ഉറച്ച ട്രംപിന് പാക്കിസ്ഥാന്റെ വക തള്ളും! ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്‍; അസിം മുനീറിന് വെറ്റ്ഹൗസില്‍ വെച്ച് വിരുന്ന് നല്‍കിയത് വെറുതേയല്ല; ഇന്ത്യ തള്ളിയ അവകാശവാദത്തില്‍ ട്രംപിന് നോബല്‍ ലഭിക്കുമോ?
ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിന് പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തു. 2026ലെ നൊബല്‍ പ്രൈസിനായാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്‍ മാധ്യമമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. 'മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും' മൂലം രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷങ്ങള്‍ ഇല്ലാതെയാക്കാന്‍ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. മേഖലയെയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘര്‍ഷം മാറാതിരിക്കാന്‍ ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി എന്നും പാകിസ്താന്‍ അവകാശപ്പെടുന്നു. നയതന്ത്രപരമായ കാഴ്ചപ്പാടോടെയും മികച്ച നേതൃപാടവത്തോടെയും നിര്‍ണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും പാക്കിസ്ഥാന്‍ പറയുന്നു.
നാമനിര്‍ദേശം ചെയ്തുള്ള വാര്‍ത്താകുറിപ്പില്‍ ഇന്ത്യയെയും പാക്കിസ്ഥാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യ നടത്തിയത് പ്രകോപനമാണ്. പാക്കിസ്ഥാന്റെ പരമാധികാരത്തിനെതിരെയും സാധാരണക്കാര്‍ക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. തങ്ങള്‍ ഓപ്പറേഷന്‍ ബുന്യന്‍ ഉന്‍ മറൂസിലൂടെ തിരിച്ചടിച്ചു എന്നുമാണ് അവരുടെ അവകാശവാദം.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ട്രംപുമായി ഫോണില്‍ സംസാരിക്കവെയാണ് 'യുഎസ് മധ്യസ്ഥം' ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ തള്ളിയത്. പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ ട്രംപിനെ അറിയിക്കുകയും ചെയ്തിരുന്നു.
ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാന്‍, എക്സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഉള്‍പ്പെടെ നിരവധി സമാധാന ശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയെന്നും നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്റെ നാമനിരര്‍ദേശം എന്നത് ശ്രദ്ധമായണ്. പുരസ്‌കാരം തനിക്ക് അത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ലെന്നും ലിബറലുകള്‍ക്ക് മാത്രമേ നല്‍കൂവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. എന്നാല്‍, താനാണ് ഇടപെട്ടതെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തു. ജി7 ഉച്ചകോടിക്കെത്തിയ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചെങ്കിലും മോദി നിരസിച്ചു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ട്രംപ് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മില്‍ ഒരു സമാധാന ഉടമ്പടി നിശ്ചയിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല, എന്ത് ചെയ്താലും എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല. പക്ഷേ താന്‍ അര്‍ഹനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ട്രംപ് കുറിച്ചു.
നരേന്ദ്ര മോദി-ട്രംപ് ഫോണ്‍ സംഭാഷണം നടന്ന് മണിക്കൂറുകള്‍ക്കകം പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്ന് നല്‍കിയിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യ പാക് സംഘര്‍ഷവും ചര്‍ച്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറും തമ്മിലുള്ള വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് രംഗത്തെത്തിയിരുന്നു. ട്രംപ്-മുനീര്‍ കൂടിക്കാഴ്ച പാകിസ്താന് നാണക്കേടാണെന്ന് രാജേഷ് കുമാര്‍ സിംഗ് പ്രതികരിച്ചു. എഎന്‍ഐയുടെ പോഡ്കാസ്റ്റിലായിരുന്നു രാജേഷ് കുമാര്‍ ഇതില്‍ അഭിപ്രായം പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റും പാക് സൈനിക മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി രാജ്യത്തിന് നാണക്കേടാണ്. ഇത് വിചിത്രമായ സംഭവമാണെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസില്‍വെച്ച് ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാതെ ഒരു യുഎസ് പ്രസിഡന്റും പാകിസ്താന്‍ സൈനിക മേധാവിയും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായായിരുന്നു അസിം മുനീര്‍ വാഷിങ്ടണിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദര്‍ശനം. പാകിസ്താനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി പാകിസ്താന്‍ പൗരന്മാര്‍ അസിം മുനീര്‍ സാമസിക്കുന്ന ഹോട്ടലിന് പുറത്തും വാഷിങ്ടണിലെ പാകിസ്താന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു.