'ഇവര്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും....!' ചെവിയില്‍ ഇരിക്കാത്ത ഇയര്‍ഫോണ്‍; ഷാങ്ഹായ് ഉച്ചകോടിക്കിടെ പുട്ടിന്‍ മുന്നില്‍ വീണ്ടും നാണംകെട്ട് പാക്ക് പ്രധാനമന്ത്രി; വീഡിയോ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി; നിറയെ ട്രോളുകളും

പുട്ടിന്‍ മുന്നില്‍ വീണ്ടും നാണംകെട്ട് പാക്ക് പ്രധാനമന്ത്രി

Update: 2025-09-03 11:43 GMT

മോസ്‌കോ: ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനും ചിരിച്ച് സംസാരിച്ച് മുന്നോട്ടു നടക്കുമ്പോള്‍ ഒഴിഞ്ഞ കോണില്‍ ഇരുവരെയും നോക്കി നില്‍ക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ വൈറലായിരുന്നു. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പുട്ടിനും തമ്മില്‍ സൗഹാര്‍ദപൂര്‍വം ചിരിച്ചു സംസാരിക്കുന്നതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമുന്നില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നാണംകെടുന്ന മറ്റൊരു ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. ഇയര്‍ഫോണ്‍ ചെവിയില്‍ ഇരിക്കാത്ത പ്രതിസന്ധി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വിട്ടൊഴിയുന്നില്ല, അതിലൂടെയുള്ള നാണക്കേടും. മൂന്നു വര്‍ഷം മുന്‍പ്, ഉസ്‌ബെക്കിസ്ഥാനിലെ ചര്‍ച്ചയ്ക്കിടെ ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിന്റെ വിഡിയോ വൈറലായിരുന്നു. ചൈനയിലെ ടിയാന്‍ജിനില്‍ ദിവസങ്ങള്‍ക്ക് മുന്‍പു നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയിലും ഷഹബാസ് ഇയര്‍ഫോണ്‍ വയ്ക്കാന്‍ ബുദ്ധിമുട്ടി. രണ്ടു ചര്‍ച്ചയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായിട്ടായിരുന്നു.

ചര്‍ച്ചകള്‍ക്കായി പുട്ടിനൊപ്പം ഇരിക്കുമ്പോള്‍, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കാന്‍ കഴിയാതെ ഷഹബാസ് പ്രയാസപ്പെടുന്നതും, എങ്ങനെ ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്ന് പുട്ടിന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇയര്‍ഫോണ്‍ വയ്ക്കാന്‍ ഷഹബാസ് ബുദ്ധിമുട്ടുമ്പോള്‍ പുട്ടിന്‍ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായ നാണക്കേടില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പുട്ടിന്‍, എങ്ങനെ ഇയര്‍ഫോണ്‍ വെക്കണമെന്ന് കാണിക്കാന്‍ തന്റെ ഇയര്‍ഫോണ്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വളരെ സൗമ്യനായി പുഞ്ചിരിച്ച് കൊണ്ടാണ് പുടിന്‍ പാക് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതെന്നും വീഡിയോയില്‍ കാണാം. എന്നിട്ട് മനസിലായി എന്ന മട്ടില്‍ ഇയര്‍ഫോണ്‍ ധരിക്കുന്ന പാക് പ്രധാനമന്ത്രിയും, പിന്നീട് വീണ്ടും ആ ശ്രമം വിഫലമാകുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കൂടെ ഉണ്ടായിരുന്നവര്‍ വന്ന് സഹായിച്ചിട്ടും ഇയര്‍ഫോണിന്റെ കാര്യത്തില്‍ തീരുമാനം ആയില്ല.


ആദ്യമായല്ല ഷഹബാസ് ഷെരീഫ് ഇയര്‍ഫോണ്‍ വയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 2020ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഉച്ചകോടിയില്‍ പുട്ടിനു മുന്നില്‍ വച്ച് അദ്ദേഹത്തിന് ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ഇയര്‍ഫോണ്‍ ഊരിപ്പോയി. ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും ഇയര്‍ഫോണ്‍ പലതവണ ഊരി വീണു. സംഭവം വൈറലായതോടെ പാക്കിസ്ഥാനിലെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. '220 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷെരീഫ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം'സമൂഹമാധ്യമത്തിലെ ഒരു കമന്റ് ഇങ്ങനെ.

സിന്ധു നദീജല കരാര്‍ ലംഘിച്ച് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ നിര്‍ത്തിയാല്‍ 'നിര്‍ണായക പ്രതികരണം' ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണി മുഴക്കിയിരുന്നു. പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും സമാന ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.

Tags:    

Similar News