ഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം; ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിന് ഇരു രാജ്യങ്ങളും യുക്തിയോടെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി ലെയോ മാര്‍പാപ്പ
ഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്
വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധ ഭീതി പടര്‍ത്തുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ലെയോ 14മന് മാര്‍പാപ്പ. മേഖലയിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരുരാജ്യങ്ങളും യുക്തിയോടെ പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ സുരക്ഷിതമായ ലോകത്തിനായും മാര്‍പാപ്പ ആഹ്വാനം ചെയ്തു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.
''ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതിഗതികള്‍ വഷളായിരിക്കുന്നു. ഉത്തരവാദിത്തത്തോടും യുക്തിയോടും പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ വീണ്ടും അപേക്ഷിക്കുകയാണ്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയില്‍ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പരസ്പര ബഹുമാനത്തിലൂടെയും ആത്മാര്‍ത്ഥമായ സംഭാഷണത്തിലൂടെയും പിന്തുടരണം.
ആരും ഒരിക്കലും മറ്റൊരാളുടെ നിലനില്‍പ്പിന് ഭീഷണിയാകരുത്. സമാധാനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അനുരഞ്ജനത്തിന്റെ പാതകള്‍ ആരംഭിക്കുകയും എല്ലാവര്‍ക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.''-എന്നാണ് മാര്‍പാപ്പ എക്‌സില്‍ കുറിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുദ്ധവിരുദ്ധ നിലപാടുകള്‍ തന്നെയാണ് ലിയോ മാര്‍പാപ്പയും പിന്തുടരുന്നത്. കഴിഞ്ഞ ദിവസം തീവ്രദേശീയതക്കെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. സ്ഥാനാരോഹണ സമയത്ത് ഗസ്സയിലെയും യുക്രെയ്‌നിലെയും സമാധാനത്തിനായി ലിയോ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.