റഷ്യയെ ഞെട്ടിച്ച 'സ്പൈഡേഴ്സ് വെബ്' ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍

റഷ്യയെ ഞെട്ടിച്ച 'സ്പൈഡേഴ്സ് വെബ്' ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ

Update: 2025-06-03 08:22 GMT

കീവ്: കഴിഞ്ഞ ദിവസം റഷ്യയുടെ വ്യോമസേനാ കേന്ദ്രങ്ങളില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തെ തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്ന ചൊല്ലിനോട് മാത്രമേ ഉപമിക്കാന്‍ കഴിയുകയുള്ളൂ. ഞായറാഴ്ചയിലെ വമ്പന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ യുക്രൈന്‍ നാല്‍പ്പതോളം റഷ്യന്‍ പോര്‍വിമാനങ്ങള്‍ കത്തിച്ചാമ്പലാക്കിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ പ്രധാനപ്പെട്ട അഞ്ചു വ്യോമത്താവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഡ്രോണ്‍ ആക്രമണം - ബെലായ, ഡ്യാജിലേവോ, ഇവാനോവോ സെനെമി, ഒലെന്യ, യുക്രൈയിന്‍ക എന്നിവ. സെബീരിയ അടക്കമുള്ള വ്യത്യസ്ത മേഖലകളിലുള്ള താവളങ്ങളില്‍ റഷ്യയുടെ ദീര്‍ഘദൂര വ്യോമായുധങ്ങള്‍ക്കു വേണ്ടുന്ന സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നു.

ട്രക്കുകളില്‍ ഒളിപ്പിച്ച കാര്‍ഗോ കണ്ടെയ്‌നറുകളില്‍ രഹസ്യമായി റഷ്യയിലെത്തിച്ച ശേഷം പിന്നീട് റിമോട്ട് ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് 1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ബോംബിട്ട സംഭവത്തോടാണ് യുക്രൈനിന്റെ റഷ്യന്‍ ആക്രമണത്തെ പലരും താരതമ്യപ്പെടുത്തുന്നത്. ആക്രമണം നടന്നതിന്റെ അടുത്ത ദിവസം തന്നെ അമേരിക്ക അന്ന് ലോകമഹായുദ്ധത്തില്‍ പങ്ക് ചേര്‍ന്നിരുന്നു.

അതേസമയം യുക്രൈന്‍ റഷ്യക്ക് ഇത്രയും കനത്ത തിരിച്ചടി നല്‍കിയതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ആരാണ് എന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. ആക്രമണത്തിന്റെ പ്രധാന ശില്‍പ്പി എന്ന് പറയപ്പെടുന്ന ഒരാളിന്റെ ചിത്രം ഇപ്പോള്‍ റഷ്യ പുറത്തു വിട്ടിരിക്കുകയാണ്. ഇദ്ദേഹം യുക്രൈന്‍കാരന്‍ ആണെന്നാണ് പറയപ്പെടുന്നത്. സ്പൈഡേഴ്സ് വെബ് എന്നാണ് ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച ഈ ആക്രമണ പദ്ധതിക്ക് യുക്രൈന്‍ പേരിട്ടിരുന്നത്. 2022 ഫെബ്രുവരയില്‍ യുക്രൈനുമായി റഷ്യ യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ റഷ്യയുടെ ബോംബര്‍ വിമാനങ്ങള്‍ വലിയ ഭീഷണിയായി മാറിയിരുന്നു.

റഷ്യ അവരുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് ഈ വിമാനങ്ങളില്‍ നിന്ന് മിസൈലുകള്‍ അയയ്ക്കുന്നത്. യുക്രൈനിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയാത്ത വിധം ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ ചില പോര്‍വിമാനങ്ങള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ അതിര്‍ത്തി കടന്നെത്തി യുക്രൈനില്‍ ആക്രമണം നടത്തുന്നതും പതിവാണ്. റഷ്യ അവരുടെ പോര്‍വിമാനങ്ങള്‍

അതീവ രഹസ്യ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്.

ഒന്നര വര്‍ഷം മുമ്പ് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി എസ.്ബി.യു മേധാവി ലെഫ്റ്റനന്റ് ജനറലിനോട് ഇവ കണ്ടെത്താനുള്ള മാര്‍ഗം കണ്ടു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഡ്രോണുകള്‍ വാഹനങ്ങളുടെ ക്യാബിനുകളുടെ മേല്‍ക്കൂരകള്‍ക്കടിയില്‍ ഒളിപ്പിച്ചതും പിന്നീട് അവ ട്രക്കുകളില്‍ ഘടിപ്പിച്ചതും. പിന്നീടാണ് റഷ്യയിലേക്ക് ആക്രമണം നടത്തിയതും. സ്പൈഡേഴ്സ് വെബ്ബിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി യുക്രൈന്‍ തെരഞ്ഞെടുത്തത് ചെല്യാബിന്‍സ്‌ക് എന്ന നഗരമായിരുന്നു.

ഇവിടെുള്ള ഒരു വെയര്‍ഹൗസിലാണ് ഡ്രോണുകളും അവയുടെ ലോഞ്ചറുകളും കൂട്ടിച്ചേര്‍ക്കുകയും അയയ്ക്കുകയും ചെയ്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ സങ്കിര്‍ണമായ ഓപ്പറേഷന്റെ ഏകോപന ചുമതല ആര്‍ക്ക് നല്‍കും എന്നതായിരുന്നു ചോദ്യം. ആര്‍ട്ടെം ടിമോഫീവ് എന്ന ഒരാളിനെയാണ് യുക്രൈന്‍ ഇക്കാര്യം ഏല്‍പ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇപ്പോള്‍ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് റഷ്യ. ഇയാള്‍ തന്നെയാണ് ഡ്രോണുകള്‍ കൊണ്ടു പോകാനുള്ള സ്വകാര്യ ട്രക്കുകള്‍ ഏര്‍പ്പാടാക്കിയതും ഇയാളാണ് എന്നാണ് പറയപ്പെടുന്നത്.

Tags:    

Similar News