റഷ്യന്‍ വ്യോമതാവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ നീക്കത്തിന് പിന്നില്‍ ബ്രിട്ടന്‍ എന്നാരോപിച്ച് റഷ്യ രംഗത്ത്; മൂന്നാം ലോക മഹായുദ്ധത്തിന് തയ്യാറെടുക്കാന്‍ ബ്രിട്ടന്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് അമേരിക്ക; ചൈനക്കും റഷ്യക്കും എതിരെ രണ്ടുകൊല്ലത്തിനകം മഹായുദ്ധം ഉറപ്പെന്ന് വിശ്വസിക്കുന്ന വിദഗ്ധരുടെ എണ്ണം കൂടുന്നു

Update: 2025-06-06 08:29 GMT

മോസ്‌കോ: കഴിഞ്ഞ ദിവസം യുക്രൈന്‍ ഡ്രോണുകള്‍ റഷ്യയുടെ വ്യോമത്താവളങ്ങള്‍ ആക്രമിച്ച് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് തള്ളിയപ്പോള്‍ മാനം പോയത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനാണ്. ഈ അപമാനത്തില്‍ നിന്ന് കരകയറാനായി യുക്രൈനെ തിരിച്ചടിക്കാന്‍ തന്നെയാണ് പുട്ടിന്‍ ലക്ഷ്യമിടുന്നത് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ പല യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈനെ സഹായിക്കുന്നു എന്ന ആരോപണവും വ്യപാകമാകുകയാണ്. അതിനിടയിലാണ് റഷ്യയുടെ വ്യോമത്താവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ നീക്കത്തിന് പിന്നില്‍ ബ്രിട്ടനാണ് എന്ന ആരോപണവുമായി റഷ്യ രംഗത്ത് എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് സൈന്യത്തിന്റെ അതിനൂതന സംവിധാനങ്ങളാണ് യുക്രൈന സഹായിച്ചതെന്നാണ് ബ്രിട്ടനിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രി കെലിന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല. റഷ്യയും ഉക്രെയ്നും സമാധാന കരാറില്‍ ഒപ്പുവെക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുക്രൈന് സുപ്രധാന രഹസ്യ വിവരങ്ങള്‍ കൈമാറിയത് ബ്രിട്ടനാണ് എന്നാണ് കെലിന്‍ കുറ്റപ്പെടുത്തുന്നത്.

റഷ്യയുടെ വ്യോമത്താവളങ്ങള്‍ ആക്രമിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അമേരിക്കക്കും ബ്രിട്ടനും മാത്രമേ സ്വന്തമായിട്ടുള്ളൂ എന്നും അമേരിക്ക ഇതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിട്ടന്‍ പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചേദിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടാണ് ഓപ്പറേഷന്‍ സ്പൈഡര്‍ വെബ് യുക്രൈന്‍ ആസൂത്രണം ചെയ്തത് എന്ന കാര്യം റഷ്യയെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.


 




അതേ സമയം ബ്രിട്ടീഷ് സര്‍ക്കാര്‍ റഷ്യന്‍ അംബാസഡറിന്റെ ആരോപണത്തോട് ഇനിയും പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ല എന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.  ആന്‍ഡ്രി കെലിന്‍ ഇത് നാലാം തവണയാണ് ഇക്കാര്യത്തില്‍ ബ്രിട്ടനെതിരെ രംഗത്ത് വരുന്നത്. അതിനിടെ അമേരിക്ക ബ്രിട്ടന്റെ പ്രതിരോധ ചെലവ് അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.


നാറ്റോ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹെഗ്സെത്ത്

ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് പ്രധാന്ര്രമന്തി കീര്‍ സ്റ്റാമര്‍ അടുത്തയാഴ്ച നാറ്റോ മേധാവിയുമായി ചര്‍ച്ച നടത്തുകയാണ്. ബൈഡന്‍ ഭരണകൂടം യുക്രൈന് ആവശ്യത്തിലധികം സഹായം നല്‍കിയതായി ട്രംപ് പല പ്രവാശ്യം കുറ്റപ്പെടുത്തിയിരുന്നു.

യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ മിക്ക നാറ്റോ രാജ്യങ്ങളും അവരുടെ പ്രതിരോധ വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റഷ്യക്കുംെൈ ചനക്കും എതിരെ ഒരേ സമയം എങ്ങനെ യുദ്ധം നടത്താന്‍ കഴിയും എന്ന കാര്യമാണ് ബ്രിട്ടനെ അലോസരപ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നാണ് ബ്രിട്ടനിലെ പല പ്രതിരോധ വിദഗ്ധരും സൂചിപ്പിക്കുന്നത്. റഷ്യ ബാള്‍ട്ടിക് രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നതായും യുക്രൈന്‍ യുദ്ധം കഴിഞ്ഞാല്‍ റഷ്യ ഉടന്‍ തന്നെ ലിത്വേനിയയെ ആക്രമിക്കുമെന്നാണ് അവര്‍ കരുതുന്നത്.


 



ഏതെങ്കിലും നാറ്റോ സഖ്യ രാജ്യത്ത് റഷ്യ ആക്രമണം നടത്തുകയും അംഗരാജ്യങ്ങള്‍ക്ക് അതിനെ തടയാന്‍ കഴിയാതെയും വന്നാല്‍ അത് വലിയ തിരിച്ചടിയായി മാറുമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസം 24-25 തീയതികളില്‍ നെതര്‍ലന്‍ഡ്സിലാണ് നാറ്റോ സഖ്യത്തിന്റെ യോഗം ചേരുന്നത്. എന്നാല്‍ ബ്രിട്ടന്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇനിയും പ്രതികരണം നടത്തിയിട്ടില്ല. 2027 ല്‍ തെയ്വാനെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

Tags:    

Similar News