'അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ; വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവയുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു'; ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്ന് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

'അല്ലായിരുന്നെങ്കില്‍ അത് ആണവ ദുരന്തത്തില്‍ കലാശിച്ചേനെ

Update: 2025-05-31 09:20 GMT

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് യുഎസ് ഇടപെടലിലൂടെയാണ് എന്നാവര്‍ച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലായിരുന്നെങ്കില്‍ അതൊരു ആണവ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു എന്നുമാണ് ട്രംപിന്റെ അവകാശവാദം ഉന്നയിച്ചത്. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് അത് നിര്‍ത്തിച്ചത് ഞങ്ങളാണ്. ഇല്ലെങ്കില്‍ അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് ഈ അവസരത്തില്‍ നന്ദി പറയുകയാണ്. ഇന്ത്യയുമായും പാകിസ്ഥാനുമായും നമ്മല്‍ ഇടപെടുന്നുണ്ട്. വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവ യുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു,' ട്രംപ് പറഞ്ഞു.

വ്യാപാരത്തിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലൂടെ വെടിനിര്‍ത്തല്‍ നിലവില്‍ വരികയായിരുന്നു.

ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തലിനായി ഇടപെട്ടത് അമേരിക്കയാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളിയെങ്കിലും, യുഎസ് ആണ് ഇടപെട്ടതെന്ന വാദം തുടര്‍ന്നുകൊണ്ടിരിക്കുയാണ് പ്രസിഡന്റ് ട്രംപ്. അതേസമയം ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനുമുന്‍പ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒന്‍പതിനും പത്തിനും ഇടയില്‍ രാത്രിയില്‍ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. റാവല്‍പിണ്ടി ഉള്‍പ്പെടെ പാക്കിസ്താനിലെ ഒട്ടേറെ പ്രവിശ്യകളില്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മിസൈല്‍ കരുത്തിനെ ശരിവെക്കുന്ന പ്രതികരണമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതാദ്യമായല്ല ഓപ്പറേഷന്‍ സിന്ദൂര്‍ മൂലം പാക്കിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായന്നെ കാര്യം പാക് പ്രധാനമന്ത്രി പരസ്യമായി അംഗീകരിക്കുന്നത്.

നൂര്‍ ഖാന്‍ വ്യോമതാവളമുള്‍പ്പെടെ ബ്രഹ്‌മോസ് ആക്രമണത്തില്‍ തകര്‍ന്നതായി മേയ് പത്തിന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയതായി പുലര്‍ച്ചെ 2.30 ന് സൈനികമേധാവി ഫോണിലൂടെ അറിയിച്ചതായി ഷഹബാസ് ഷെരീഫ് വെളിപ്പെടുത്തി. 26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്താനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരുനല്‍കിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.

ഇന്ത്യയിലെ ജനവാസ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം ഇന്ത്യ നിഷ്പ്രഭമാക്കുകയും ചെയ്തു. മേയ് പത്തിന് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തി. ഭീകരാക്രമണത്തിന് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാതെ പാകിസ്താനെതിരേ സ്വീകരിച്ച സിന്ദൂനദീജല കരാര്‍ മരവിപ്പിക്കലുള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News