ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ് അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്‍ക്ക്

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്

Update: 2025-04-12 06:12 GMT

വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന് കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ എല്ലാ അടവുകളും പയറ്റുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും ഒടുവില്‍ ഈ ദ്വീപിലെ ജനങ്ങള്‍ക്ക് കൈക്കൂലി വാഗ്ദാനവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. എല്ലാ ദ്വീപുവാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ് അനുവദിച്ച് പിന്തുണ ഉറപ്പിക്കാനുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപ്. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡെന്‍മാര്‍്ക്കിന്റെ കൈയ്യില്‍ നിന്നും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ഔപചാരിക നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മു്ന്നോട്ട് പോകുകയാണ് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി വിപുലമായ തോതിലുള്ള പബ്ലിക്ക് റിലേഷന്‍ ക്യാംപയിന്‍ നടത്താനും വൈറ്റ്ഹൗസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഡെന്‍മാര്‍ക്ക് ഗ്രീന്‍ലാന്‍ഡിന് നല്‍കുന്നത് 600 മില്യണ്‍ ഡോളര്‍ സബ്‌സിഡിയാണ് ഇതിന് പകരം ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് 10,000 ഡോളര്‍ വാര്‍ഷിക ഗ്രാന്‍ഡ് നല്‍കാനാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിര്‍ദ്ദേശം.

എന്നാല്‍ ഡെന്‍മാര്‍ക്ക് വാദിക്കുന്നത് ഈ ദ്വീപ് വില്‍പ്പനക്ക് വെച്ചിട്ടുള്ള ഒരു സ്ഥലമല്ല എന്നാണ്. അതിനെ ആര്‍ക്കും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിക്കുന്നു. ഗ്രീന്‍ലാന്‍ഡില്‍ ആകെ അന്‍പത്തിഏഴായിരം പൗരന്‍മാരാണ് ഉള്ളത്. ഇവരെ തങ്ങളുടെ വശത്തേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളാണ് പബ്ലിക്ക് റിലേഷന്‍ ക്യാമ്പയിനുകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ജനങ്ങളെ സ്വാധീനിക്കാനായി പരസ്യങ്ങളും സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുമായിട്ടാണ്

അമേരിക്കന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നത്.

ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളുടെ മഹത്തായ പാരമ്പര്യത്തെ കുറിച്ച് അവരെ ബോധവാന്‍മാരാക്കാനുള്ള ക്യാമ്പയിനും സജീവമാണ്. ഗ്രീന്‍ലാന്‍ഡുകാര്‍ അലാസ്‌ക്കയില്‍ നിന്നാണ് ഇവിടേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്. ഗ്രീന്‍ലാന്‍ഡ് ജനതയെ ആകര്‍ഷിക്കുന്നതിനായി മുടക്കുന്ന പണം ഭാവിയില്‍ ദ്വീപ് സ്വന്തമാക്കുമ്പോള്‍ അവിടുത്തെ പ്രകൃതി വിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന വന്‍ലാഭം കൊണ്ട് പരിഹരിക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

അപൂര്‍വ ധാതുക്കളും ചെമ്പ്, സ്വര്‍ണ്ണം, യുറേനിയം, എണ്ണ എന്നിവയുടെ വന്‍ കലവറയുമാണ് ഗ്രീന്‍ലാന്‍ഡ് എന്നതാണ് ട്രംപിനെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതേ സമയം ഗ്രീന്‍ലാന്‍ഡുകാര്‍ അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമായിരുന്നു. കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയും ദ്വീപിന് സ്വാതന്ത്യം വേണമെന്ന നിലപാടിനെ അനുകൂലിച്ചവര്‍ ആയിരുന്നു. കൂടാതെ ഗ്രീന്‍ലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായ ജെന്‍സ് ഫ്രെഡറിക്ക് നീല്‍സണ്‍ രാജ്യം ആരുടേയും വകയല്ലെന്ന് തുറന്നടിച്ചിരുന്നു.

അമേരിക്കന്‍ സര്‍ക്കാര്‍ ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഞങ്ങളുടെ ഭാവി ഞ്ങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ആരേയും പേടിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഭാര്യ ഉഷയോടൊപ്പം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നീല്‍സണ്‍ നിലപാട് ശക്തമാക്കിയത്.

എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കുന്ന കാര്യത്തില്‍ തനിക്്ക നൂറ് ശതമനാനം ആത്മവിശ്വാസം ഉണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതിന് ബലപ്രയോഗം നടത്താനുള്ള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഡെന്‍മാര്‍ക്ക് ഇതിനെതിരെ ശക്തമാിയ രംഗത്ത് എത്തിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, അവര്‍ ആരും തന്നെ അമേരിക്കയില്‍ ചേരാനുള്ള ആശയത്തെ പിന്തുണയ്ക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Tags:    

Similar News