ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് നയതന്ത്ര ജയം; രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; റഷ്യന്‍ എണ്ണ ഇറക്കുമതി കൂട്ടി ഊര്‍ജ്ജ പ്രതിസന്ധി മറികടക്കുന്നു; ആഗോള യുദ്ധഭീഷണിക്കിടയിലും ഇന്ധന സുരക്ഷയുമായി ഇന്ത്യയ്ക്ക് നയതന്ത്ര വിജയം; ഗള്‍ഫ് പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് ആശ്വാസമാകുമോ ഈ നീക്കം

Update: 2026-03-12 05:02 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം. നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് പിന്നാലെ, ഈ മേഖലയിലൂടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ പ്രത്യേകാനുമതി നല്‍കി. 'പരിമള്‍', 'പുഷ്പ' എന്നീ കപ്പലുകള്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഇറാന്‍ പച്ചക്കൊടി കാട്ടിയത്. ഇസ്രയേല്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കടുത്ത വിലക്ക് തുടരുമ്പോഴാണ് ഇന്ത്യയ്ക്ക് മാത്രം ഇറാന്‍ ഈ പരിഗണന നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇറാന്റെ മനസ്സ് മാറ്റിയത്. അടുത്തിടെ ഇറാന്‍ നാവിക കപ്പലിന് കൊച്ചിയില്‍ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യയുടെ എണ്ണ, പാചകവാതക ഇറക്കുമതിയുടെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സം രാജ്യത്ത് വലിയ ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക ഇതോടെ ഒരുപരിധിവരെ ഒഴിയുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യ നേരത്തെ തന്നെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ വര്‍ധനയാണ് വരുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം റഷ്യന്‍ എണ്ണയുടെ വരവില്‍ 45 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇറാന്റെ സഹകരണത്തിനൊപ്പം റഷ്യയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഊര്‍ജ്ജ മേഖലയിലെ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പാചകവാതക ദൗര്‍ലഭ്യത്തിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര കരുത്തും ബദല്‍ എണ്ണ സ്രോതസ്സുകളും ഒത്തുചേരുന്നതോടെ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ ആശങ്കകള്‍ക്ക് പരിഹാരമാകുകയാണ്. പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധിയെ നയതന്ത്ര കരുത്തിലൂടെ മറികടക്കുകയാണ് ഇന്ത്യ.

കടലിടുക്ക് വഴി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ('പരിമള്‍', 'പുഷ്പ') ഇറാന്‍ അനുമതി നല്‍കിയതിന് പിന്നാലെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തിയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയും ഇന്ത്യ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കി. യു.എസ്-ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യയ്ക്ക് ലഭിച്ച ഈ പ്രത്യേക പരിഗണന ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ, സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയിലുമായി വന്ന 'ഷെന്‍ലോങ്' എന്ന ടാങ്കര്‍ സുരക്ഷിതമായി മുംബൈ തുറമുഖത്തെത്തി. സംഘര്‍ഷം ആരംഭിച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്. ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യവും ഇറാനുമായുള്ള ദീര്‍ഘകാല സൗഹൃദവുമാണ് ഈ വിപല്‍ഘട്ടത്തില്‍ ഇന്ത്യയ്ക്ക് തുണയായത്. ഏകദേശം 1.35 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയാണ് ഈ കപ്പല്‍ മുംബൈയിലെത്തിച്ചത്.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതോടെ ഇന്ത്യ റഷ്യയെ കൂടുതല്‍ ആശ്രയിക്കുകയാണ്. ഇതിനായി അമേരിക്ക പ്രത്യേക '30 ദിവസത്തെ ഇളവ്' (ഡട ണമശ്‌ലൃ) അനുവദിച്ചിട്ടുണ്ട്. ഈ മാസം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 50 ശതമാനമായി വര്‍ദ്ധിച്ചു. റിലയന്‍സും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനകം 30 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പെട്രോള്‍, പാചകവാതക വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.

കടലിടുക്കില്‍ 38-ഓളം ഇന്ത്യന്‍ കപ്പലുകളും ആയിരത്തിലധികം നാവികരും കുടുങ്ങിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത്, കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യുദ്ധക്കപ്പലുകളെ വിന്യസിക്കുന്നത് ഇന്ത്യ ആലോചിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 70 ശതമാനവും ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത് രാജ്യത്തെ ഊര്‍ജ്ജ മേഖലയിലെ ആശങ്കകള്‍ കുറയ്ക്കുന്നു.

Tags:    

Similar News