1985-ല്‍ ലെബനനില്‍ ജനിച്ച ഗസ്സാലി 2011-ലാണ് അമേരിക്കന്‍ പൗരയെ വിവാഹം കഴിച്ച് യുഎസിലെത്തി; 2016-ല്‍ പൗരത്വം ലഭിച്ചു; ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് സൂചന; മിഷിഗണില്‍ ജൂത ദേവാലയത്തിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന; അക്രമിയെ വകവരുത്തി; ലോകത്തെങ്ങും സിനഗോഗുകള്‍ക്ക് കനത്ത സുരക്ഷ

Update: 2026-03-13 02:08 GMT

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് (സിനഗോഗ്) നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയയാളെ വെടിവച്ചുകൊന്നു. ലെബനന്‍ വംശജനും അമേരിക്കന്‍ പൗരത്വവുമുള്ള അയ്മന്‍ മുഹമ്മദ് ഗസ്സാലി (40) ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ വെസ്റ്റ് ബ്ലൂംഫീല്‍ഡ് ടൗണ്‍ഷിപ്പിലെ ടെമ്പിള്‍ ഇസ്രായേല്‍ സിനഗോഗിലായിരുന്നു സംഭവം. ആക്രമണസമയത്ത് ദേവാലയത്തോടൊപ്പമുള്ള പ്രൈമറി സ്‌കൂളില്‍ 140-ഓളം കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് സിനഗോഗിന്റെ ഹാളിലേക്ക് ഇടിച്ചുകയറ്റിയ ശേഷം അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ സിനഗോഗിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തു. പ്രതിയുടെ വാഹനത്തിനുള്ളില്‍ നിന്ന് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. കെട്ടിടത്തിനുള്ളിലുണ്ടായ കടുത്ത പുക ശ്വസിച്ച് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1985-ല്‍ ലെബനനില്‍ ജനിച്ച ഗസ്സാലി 2011-ലാണ് അമേരിക്കന്‍ പൗരയെ വിവാഹം കഴിച്ച് യുഎസിലെത്തിയത്. 2016-ല്‍ ഇയാള്‍ക്ക് പൗരത്വം ലഭിച്ചു. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇസ്രായേല്‍-ഇറാന്‍ യുദ്ധസാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കെയാണ് ഈ ആക്രമണം. ജൂതസമൂഹത്തെ ലക്ഷ്യംവച്ചുള്ള ആസൂത്രിതമായ അക്രമമാണിതെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. സംഭവത്തില്‍ ഫെഡറല്‍ ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ആക്രമണത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. 12,000 അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളില്‍ 140 ഓളം കുട്ടികളുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ദേവാലയത്തിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമണത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റര്‍ ചെയ്തത് ഈയാളുടെ പേരിലാണ്. ആക്രമിയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം.

വാഹനം ഇടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിശോധനയില്‍ അക്രമിയുടെ വാഹനത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പ്രതിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും മിസൈല്‍ ആക്രമണങ്ങളിലൂടെ ഇറാനുമായി യുദ്ധം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ അടുത്ത കാലത്തായി ജാഗ്രത പാലിക്കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Similar News