ട്രംപിന്റെ പ്രതിനിധി സൗദിയില്‍ എത്തി ചര്‍ച്ച തുടങ്ങി; ബ്രിട്ടന്‍ സേനയെ അയക്കുമെന്ന് പറഞ്ഞെങ്കിലും പ്രഖ്യാപനമില്ല; നഷ്ടപ്പെട്ട ഭൂപ്രദേശം തിരിച്ചു പിടിക്കാനാവാതെ നാണംകെട്ട് യുക്രൈന് യുദ്ധം അവസാനിപ്പിക്കേണ്ടി വരും; നാറ്റോ അംഗത്വവും സ്വപ്നമാകും
ട്രംപിന്റെ പ്രതിനിധി സൗദിയില്‍ എത്തി ചര്‍ച്ച തുടങ്ങി
റിയാദ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കുകയാണ്. അമേരിക്ക മുന്‍കൈയെടുത്ത് നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ വെച്ച് റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യയുടെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നത്.
നാളെ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലവറോവുമായും ഇവര്‍ ചര്‍ച്ച നടത്തും. യുദ്ധത്തില്‍നിന്ന് പിന്മാറുന്നതിനായി ഉപരോധങ്ങള്‍ നീക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ട്രംപ് പുട്ടിന് നല്‍കിയതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ നീക്കം അമേരിക്കയുടെ യൂറോപ്യന്‍ സഖ്യകക്ഷികളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അതിനിടെ പാരീസില്‍ യൂറോപ്യന്‍ നേതൃത്വം യുക്രൈന്‍ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ പ്രതിനിധിയും ഉണ്ടായിരുന്നു. എന്നാല്‍ യുക്രൈന്റെ സുരക്ഷക്കായി തങ്ങളുടെ സൈന്യത്തെ അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. റഷ്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി. കടലാസില്‍ മാത്രമായിരിക്കരുത് സുരക്ഷാ ഗ്യാരണ്ടികളെന്നാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
സൗദിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാലും യുക്രൈന്റെ സൈനികപങ്കാളികളുമായി കൂടിയാലോചിക്കാതെ റഷ്യയുമായി ഇടപെടില്ലെന്നും സെലന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു ഏകീകൃത സൈന്യവും വിദേശനയവും സൃഷ്ടിക്കാന്‍ യൂറോപ്പ് ഒരുമിച്ച് ചേരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റഷ്യയുമായുള്ള ചര്‍ച്ചയ്ക്കല്ലാതെ ഈ ആഴ്ച സൗദിയിലെത്തുന്നുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു. സൗദി അധികൃതരുമായിട്ടായിരിക്കും ചര്‍ച്ച.
2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയത്. യുക്രൈന്‍യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയുമായാണ് ട്രംപ് യു.എസ്. പ്രസിഡന്റായി അധികാരമേറ്റത്. പുട്ടിനും സെലെന്‍സ്‌കിയുമായി ബുധനാഴ്ച അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളെ പൂര്‍ണമായി ഒഴിവാക്കിയാണ് അമേരിക്ക സമാധാനപ്രക്രിയയുമായി നീങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. യുദ്ധത്തില്‍ യുക്രൈന്റെ അഞ്ചിലൊന്ന് ഭൂഭാഗവും കൈക്കലാക്കിയ റഷ്യ, കിഴക്കന്‍മേഖലയില്‍ മുന്നേറ്റം നടത്തുകയാണ്.
റഷ്യയുടെ പടിഞ്ഞാറുഭാഗത്തുള്ള ചെറിയ പ്രദേശം പിടിച്ചെടുക്കാന്‍കഴിഞ്ഞ യുക്രൈന്‍ അത് നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്. സേനാബലവും ആയുധബലവും കുറവാണെന്നതാണ് യുക്രൈന്‍ നേരിടുന്ന പ്രശ്‌നം. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ സ്ഥിരമായി വിട്ടുതന്നാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന റഷ്യയുടെ നിര്‍ദേശം യുക്രൈന് സ്വീകാര്യമല്ല. യുക്രൈന്റെ വിപുലമായ പ്രകൃതിവിഭവങ്ങളില്‍ അവകാശം നേടിയെടുക്കാന്‍ അമേരിക്ക ചര്‍ച്ചനടത്തുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ധാതുസമ്പത്തില്‍ 50 ശതമാനത്തിന്റെ കൈവശാവകാശം നേടിയെടുക്കാനാണ് യു.എസ്. ശ്രമിക്കുന്നത്. ഇതിനുള്ള കരടുകരാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതിനിടെ യുഎസ്-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു യുഎസ് തടവുകാരനെ റഷ്യ മോചിപ്പിക്കുകയും ചെയ്തു. ഒടുവില്‍ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ ഒന്നും തിരിച്ചുപിടിക്കാനാകാതെ നാണംകെട്ട് യുക്രൈന് യുദ്ധത്തില്‍ നിന്ന് പിന്‍മാറേണ്ടി വരുമോ എന്നാണ് സംശയം. നാറ്റോയിലെ അംഗത്വമെന്ന ആ രാജ്യത്തിന്റെ സ്വപ്നവും നഷ്ടമാകാനാണ് സാധ്യത.