എണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്‍
വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം
വാഷിങ്ടണ്‍: വെനസ്വേലയുടെ ഇടക്കാല ഭരണകൂടം ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ മാത്രമേ വെനസ്വേലയെ എണ്ണ ഉത്പാദനം തുടരാന്‍ അനുവാദിക്കൂ എന്നും, എണ്ണ വില്‍പ്പനയില്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ട്രംപ് ഭരണകൂടം നിര്‍ബന്ധം ചെലുത്തുന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ വെനസ്വേല രാഷ്ട്രീയപരമായി കലുഷിതാവസ്ഥയിലാണ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തടവിലാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ടെങ്കിലും, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് ട്രംപ് അവകാശപ്പെടുന്നു.
'ആദ്യം തന്നെ ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേല പുറത്താക്കുകയും സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുകയും വേണം. രണ്ടാമതായി, എണ്ണ ഉത്പാദനത്തില്‍ യുഎസുമായി മാത്രം സഹകരിക്കാനും വന്‍തോതില്‍ അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ യുഎസിന് മുന്‍ഗണന നല്‍കാനും വെനസ്വേല സമ്മതിക്കണം,' ട്രംപ് വ്യക്തമാക്കി. ദീര്‍ഘകാലമായി വെനസ്വേലയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യവും വെനസ്വേലയുടെ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവുമാണ് ചൈന.
പ്രധാന നിബന്ധനകള്‍
വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും പുനരാരംഭിക്കണമെങ്കില്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നു. ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക-വാണിജ്യ ബന്ധങ്ങളും വെനിസ്വേല അവസാനിപ്പിക്കണം. എണ്ണ ഉല്‍പ്പാദനത്തില്‍ അമേരിക്കന്‍ കമ്പനികളുമായി മാത്രം സഹകരിക്കുകയും, എണ്ണ വില്‍പനയില്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കുകയും വേണം. ഏകദേശം 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ എണ്ണ അമേരിക്കയ്ക്ക് വില്‍ക്കാന്‍ വിട്ടുനല്‍കണം. ഇതില്‍ നിന്നുള്ള വരുമാനം തന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വെനിസ്വേലയിലെ പ്രതിസന്ധി
നിലവില്‍ വെനിസ്വേലയിലെ എണ്ണ കിണറുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ ഉപരോധം കാരണം ഉല്‍പ്പാദിപ്പിച്ച എണ്ണ വിറ്റഴിക്കാനോ സൂക്ഷിച്ചുവെക്കാനോ ഇടമില്ലാത്തതാണ് ഇതിന് കാരണം. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസിന് (Delcy Rodriguez) ഭരണത്തില്‍ തുടരണമെങ്കില്‍ ഈ എണ്ണ പ്രതിസന്ധി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമേരിക്കയുടെ കടുത്ത നിലപാടുകള്‍ വെനിസ്വേലയുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
അമേരിക്കയുടെ തന്ത്രം
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നിരീക്ഷണപ്രകാരം, വെനിസ്വേലയുടെ എണ്ണ സംഭരണികള്‍ നിറഞ്ഞിരിക്കുകയാണ്. എണ്ണ വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ രാജ്യം സാമ്പത്തികമായി തകരും. ഈ സാഹചര്യം മുതലെടുത്ത് വെനസ്വേലയെ പൂര്‍ണ്ണമായും അമേരിക്കയുടെ സ്വാധീനവലയത്തിലാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
വെനിസ്വേലയുടെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ കമ്പനികളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനുവരി 9-ന് ട്രംപ് പ്രമുഖ എണ്ണ കമ്പനികളുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
