ഓപ്പറേഷന്‍ 'സ്‌പൈഡര്‍ വെബ്' എന്നു പേരിട്ടുള്ള സംഘടിത ആക്രമണം; രണ്ട് റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തില്‍ പോര്‍ വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങളും പുറത്ത്; റഷ്യന്‍ ആണവ വാഹക ശേഷിയുള്ള ബോംബറുകളെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍; യുക്രൈന്‍ നടത്തിയത് റഷ്യക്കെതിരായ ശക്തമായ ആക്രമണം; പുടിന്‍ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകം

പുടിന്‍ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകം

Update: 2025-06-01 16:33 GMT

മോസ്‌കോ: യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യക്ക് മേല്‍ യുക്രൈന്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നുണ്ടായത്. റഷ്യയുടെ 40ലേറെ പോര്‍വിമാനങ്ങളെ തകര്‍ത്തെറിഞ്ഞു എന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. റഷ്യന്‍ സൈനിക ശക്തിയെ വെല്ലുവിളിച്ചു നടത്തിയ ഡ്രോണ്‍ ആക്രമണം പുടിനെയും ഞെട്ടിച്ചുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. റഷ്യയുടെ ആണവ തുറമുഖത്തെ അടക്കം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ 'സ്‌പൈഡര്‍ വെബ്' എന്നു പേരിട്ടുള്ള ആസൂത്രിത ആക്രമണമാണ് യുക്രൈന്റെ ഭാഗത്തു നിന്നും ഉണ്ടായത്. രണ്ട് റഷ്യന്‍ വ്യോമത്താവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. യുക്രെയ്നിന്റെ ഈ ആക്രമണം റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് നടന്നതെന്നാണ ്‌റിപ്പോര്‍ട്ട്. ആക്രമണം ജനങ്ങള്‍ക്കിടയില്‍ കടുത്ത പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ 40-ലധികം റഷ്യന്‍ വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോര്‍വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നത് നടുക്കുന്നതാണ്.

അതേസമയം സൈബീരിയയിലെ ആദ്യത്തെ ഡ്രോണ്‍ ആക്രമണം റഷ്യയിലെ ഇര്‍കുട്സ്‌ക് മേഖലയിലെ ഗവര്‍ണര്‍ സ്ഥിരീകരിച്ചു. സൈനിക യൂണിറ്റിനെയാണ് ലക്ഷ്യം വച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീഷണി നേരിടാന്‍ സൈന്യവും സിവില്‍ ആക്ഷന്‍ ഫോഴ്സും ഇതിനകം തന്നെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ രണ്ട് പ്രധാന വ്യോമതാവളങ്ങളില്‍ ഒരു വലിയ ഡ്രോണ്‍ ആക്രമണം നടത്തിയതായും 40 ലധികം റഷ്യന്‍ സൈനിക വിമാനങ്ങള്‍ നശിപ്പിച്ചതെന്നുമാണ് ഡെയ്‌ലി മെയില്‍ അടക്കം റിപ്പോര്‍ട്ടു ചെയ്യുന്നത്.

അപ്രതീക്ഷിത ആക്രമണത്തില്‍ റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ ബോംബറുകള്‍ക്ക് വലിയ നാശം സംഭവിച്ചിട്ടുണ്ട്. റഷ്യയുടെ ടുപോളേവ് ടു-95, ടു-22എം3 ബോംബറുകള്‍ യഥാക്രമം സ്ഥിതിചെയ്യുന്ന റഷ്യയുടെ ഒലെന്യ എയര്‍ ബേസിനും ബെലായ എയര്‍ ബേസിനും നേരെയാണ് ആക്രമണം നടത്തിയതെന്ന് യുക്രേനിയന്‍ സുരക്ഷാ സേവനത്തിലെ (എസ്ബിയു) ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട പോര്‍വിമാനങ്ങളില്‍ A-50 AWACS വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.


 



അതിനിടെ റഷ്യയുടെ ആണവ ആക്രമണ ശേഷിയുടെ ബോംബറുകളും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകല്‍. റഷ്യയിലെ സെവെറോമോര്‍സ്‌കില്‍ സ്‌ഫോടനങ്ങളും പുകയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ആണവായുധ അന്തര്‍വാഹിനികളുള്ള യാസെന്‍, ഓസ്‌കാര്‍ II, സിയറ II എന്നിവയും പ്രത്യേക ഉദ്ദേശ്യ അന്തര്‍വാഹിനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ സുരക്ഷിതമാണോ എന്നതില്‍ അടക്കം ഇനിയും വ്യക്തത കൈവരാനുണ്ട്.

അതേ സമയം റഷ്യന്‍ താവളത്തിന് സമീപമുള്ള ഒരു ട്രക്കിലെ കണ്ടെയ്നറില്‍ നിന്നാണ് യുക്രെയ്ന്‍ ഈ വലിയ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തെ ചെറുക്കാന്‍ റഷ്യക്ക് കഴിയാതെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ മാധ്യമങ്ങളില്‍ ഡ്രോണ്‍ വിക്ഷേപണത്തിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഒരു കണ്ടെയ്നറില്‍ നിന്ന് ഒരു ഡ്രോണ്‍ വിക്ഷേപിക്കുന്നത് കാണാം. ഇതിനു പുറമെ ഒരു വ്യോമതാവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന റഷ്യന്‍ വിമാനങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്റെ ഒരു വീഡിയോകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

റഷ്യയ്ക്കെതിരെ യുക്രെയ്ന്‍ ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലുതും മാരകവുമായ ഡ്രോണ്‍ ആക്രമണമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം അതിര്‍ത്തിക്കപ്പുറത്ത് 50,000 സൈനികരെ വിന്യസിച്ച് കീവില്‍ വലിയൊരു കര ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിട്ടിരുന്ന സമയത്താണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. റഷ്യയുടെ സൈനിക നീക്കം മുന്നില്‍ കണ്ടുള്ള കടന്നാക്രമണമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. യുക്രെയ്ന്‍ മുമ്പ് മറ്റ് റഷ്യന്‍ വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണം റഷ്യയുടെ സൈനിക ശേഷിക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് യുക്രെയ്ന്‍ സൈബീരിയയില്‍ ആക്രമണം നടത്തുന്നത്.


 



അതേസമയം ആക്രമണം നേരിടാന്‍ റഷ്യന്‍ സൈന്യം സജ്ജമായതായാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തിനായി കാമിക്കാസ് ഡ്രോണുകലാണ് യുക്രൈന്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് റഷ്യയും വ്യക്തമാക്കുന്നത്. ഇതോടെ പുടിന്‍ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ലോകവും.

Tags:    

Similar News