ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പരസ്പ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല; ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല; ആരോപണം നിഷേധിച്ച് വാട്‌സ് ആപ്പ്

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു

Update: 2025-06-18 11:05 GMT

ടെഹ്റാന്‍: പൗരന്മാരുടെ വിവരങ്ങള്‍ ഇസ്രായേലുമായി പങ്കുവെക്കുന്നെന്നാരോപിച്ച് മെസേജിങ് ആപ്പായ വാട്ടാസാപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് ഇറാന്‍. ഇന്നലെയാണ് ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വാട്ട്സാപ്പ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഇന്‍സ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്സാപ്പാണ്.

ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ല്‍ ഇറാനില്‍ വാട്ട്സാപ്പും ഗൂഗ്ള്‍ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാന്‍ വിന്‍വലിച്ചത്.

അതേസമയം, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വാട്ട്സാപ്പ് നിഷേധിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള തെറ്റായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പ് പ്രതികരിച്ചു. നിങ്ങള്‍ എവിടെയാണെന്നോ നിങ്ങളുടെ കൃത്യമായ സ്ഥലം എവിടെയാണെന്നോ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ആര്‍ക്കാണ് സന്ദേശം അയക്കുന്നത് എന്നതിന്റെ ലോഗുകള്‍ സൂക്ഷിക്കുന്നില്ല. ആളുകള്‍ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല. വാട്ട്സാപ്പിലുപയോഗിക്കുന്നത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശം വായിക്കാനാകൂവെന്നും വാട്ട്സാപ്പ് വ്യക്കമാക്കി.

അതേസമയം, ഇസ്രായേലിന് മേല്‍ ഇറാന്‍ യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അറിയിച്ചു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് മുട്ടുമടക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആയത്തുല്ല അലി ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഖാംനഈ യുദ്ധം തുടങ്ങിയെന്ന് പറയുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് പങ്കുവെച്ചത്.

ഇറാനുമായി യുദ്ധത്തിന് അമേരിക്കയും തയ്യാറെടുത്തതായാണ് റിപ്പോര്‍ട്ട്. സ്വന്തം പാളയത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനിടെയാണ് ട്രംപിന്റെ നീക്കം. അമേരിക്കന്‍ യുദ്ധക്കപ്പല്‍ തെക്കന്‍ ചൈനാ സമുദ്രത്തില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News