സ്വന്തം പരസ്യത്തിനായി പാര്‍ട്ടി പൊതുഖജനാവ് ദുര്‍വിനിയോഗം ചെയ്തു; അനുവദിക്കപ്പെട്ടതിന്റെ പതിന്മടങ്ങ് തുക ഉപയോഗിച്ചു; കെജ്രിവാളിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

കെജ്രിവാളിനെതതിരേ കേസെടുത്തു

Update: 2025-03-11 13:18 GMT

ന്യൂഡല്‍ഹി: സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കൂറ്റന്‍ ഹോര്‍ഡിങ്ങുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പൊതുഖജനാവിലെ പണം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ കെജ്രിവാളിനൊപ്പം ആം ആദ്മി നേതാക്കളായ ഗുലാബ് സിങ്, നികിത ശര്‍മ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് പതിനെട്ടിനകം സമര്‍പ്പിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി നിര്‍ദ്ദേശം നല്‍കി. 2019-ല്‍ ഡല്‍ഹി കീഴ്ക്കോടതി ഇതേ കേസ് പെറ്റിഷന്‍ ഫയല്‍ ചെയ്യാന്‍ സമ്മതിക്കാതെ നിരസിക്കുകയായിരുന്നു.

പത്തുവര്‍ഷം ഡല്‍ഹിയുടെ അധികാരകേന്ദ്രത്തിലിരുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരെ ബി.ജെ.പി. നിരന്തരം ഉന്നയിച്ച ആരോപണമായിരുന്നു സ്വന്തം പരസ്യത്തിനായി പാര്‍ട്ടി പൊതുഖജനാവ് ദുര്‍വിനിയോഗം ചെയ്യുന്നു എന്നത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കുവേണ്ടി പൊതുഖജനാവ് ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം 163,62 കോടി രൂപ പലിശ സഹിതം തിരിച്ചടയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തുക പദ്ധതികള്‍ പരസ്യം ചെയ്യാനായി ചെലവഴിച്ചുവെന്ന് ബി.ജെ.പി. ജനുവരിയില്‍ ആരോപിച്ചിരുന്നു. ബിസിനസ് ബ്ലാസ്റ്റേഴ്സ് സ്‌കീമിനായി 54 കോടി രൂപ അനുവദിക്കപ്പെട്ടിടത്ത് 80 കോടി ചെലവഴിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ പരസ്യങ്ങള്‍ക്കായി ദേശ് കി മെന്റര്‍ പദ്ധതി നീക്കിവെച്ച തുക 1.9 കോടിയാണെന്നും 27.9 കോടി പരസ്യത്തിനായി ചെലവഴിച്ചുവെന്നും ബി.ജെ.പി. ആരോപിക്കുന്നു.

Similar News