ദൈവനാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ; ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍; ജനങ്ങളുടെ കൂടെയുണ്ടാവുമെന്ന് പ്രതികരണം

ദൈവനാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ

Update: 2025-06-27 11:09 GMT

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്പീക്കര്‍ എ.എല്‍ ഷംസീര്‍, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരില്‍ നിന്നും പിന്‍മാറാതെ നിന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പിതാവിനെ പോലെയുള്ള നിയമസഭാ സാമാജികനാവാനാണ് ശ്രമിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഇങ്ങോട്ട് പറഞ്ഞയച്ച പാര്‍ട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികള്‍ പുനരാവഷ്‌കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നല്‍കുകയെന്നും ആര്യാടന്‍ പറഞ്ഞു.

വാശിയേറിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടന്നത്. തുടര്‍ഭരണ സാധ്യത ഇടതുമുന്നണി ഉയര്‍ത്തിയപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 11000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ വിജയിച്ചത്. അന്‍വര്‍ കൂടെ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ എം സ്വരാജായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചുകയറിയത്. ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ 19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശക്തികേന്ദ്രവും കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലവുമായിരുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ നിര്‍ണായക പോരാട്ടത്തിലാണ് ആര്യാടന്‍ ഷൗക്കത്താണ് വിജയിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലമ്പൂര്‍ സീറ്റ് പിടിച്ചെടുത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വന്ന ഈ ഉപതെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് ആത്മവിശ്വാസം നല്‍കി. മുന്നണിയുടെ ജനപിന്തുണ വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tags:    

Similar News